ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ദിവസത്തെ വിവാഹ അവധി; ഉത്തരവിറക്കി ദുബൈ ഭരണാധികാരി

അവധി കാലയളവില്‍, ജീവനക്കാരന് അലവന്‍സുകള്‍ ഉള്‍പ്പെടെയുള്ള പൂര്‍ണമായ മൊത്ത ശമ്പളത്തിന് അര്‍ഹതയുണ്ട്;

Update: 2025-07-17 11:02 GMT

ദുബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവാഹ അവധി നല്‍കുന്നത് സംബന്ധിച്ച ഡിക്രി നമ്പര്‍ (31)2025 ആണ് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാര്‍ക്ക് 10 പ്രവൃത്തി ദിവസങ്ങളോളം പൂര്‍ണവേതനത്തില്‍ വിവാഹ അവധിയായി ലഭിക്കുമെന്ന് പുതിയ ഫെഡറല്‍ ഉത്തരവ് വ്യക്തമാക്കുന്നു. ഈ വിവാഹ അവധി, ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ സ്ഥലത്തെ മാനവ വിഭവശേഷി നിയമപ്രകാരം ലഭ്യമായ മറ്റ് അവധികളുമായി സംയോജിപ്പിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.

വിവാഹ അവധി കാലയളവില്‍, ജീവനക്കാരന് അലവന്‍സുകള്‍ ഉള്‍പ്പെടെയുള്ള പൂര്‍ണമായ മൊത്ത ശമ്പളത്തിന് അര്‍ഹതയുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഈ അവധി തുടര്‍ച്ചയായിട്ടോ അല്ലാതെയോ ഉപയോഗിക്കാം. പ്രധാനപ്പെട്ട കാരണങ്ങളുണ്ടെങ്കില്‍ നേരിട്ടുള്ള മേലധികാരിയുടെ അനുമതിയോടെ അവധി അടുത്ത വര്‍ഷത്തേക്ക് മാറ്റാനും സര്‍ക്കാര്‍ സ്ഥാപനത്തിന് അനുമതി നല്‍കാം.

ദുബൈ ഭരണകൂടം പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാര്‍ക്കും പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളുമായി ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലുമുള്ള സ്വദേശി ജീവനക്കാര്‍ക്കും ഈ നിയമം ബാധകമാകും. ഇതില്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററും (DIFC)ഉള്‍പ്പെടുന്നു. ഇതോടെ, ജുഡീഷ്യല്‍ അധികാരത്തിലുള്ള എമിറാത്തി അംഗങ്ങളും, ദുബൈയിലെ സൈനിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരും ഈ നിയമത്തിന്റെ പരിധിയിലാകും.

ഈ ഉത്തരവ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും പ്രത്യേക വികസന, സ്വതന്ത്ര മേഖലകളിലെയും യുഎഇ പൗരന്മാരായ ജീവനക്കാര്‍ക്ക് ബാധകമാണ്. കൂടാതെ, ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ദുബായിലെ ജുഡീഷ്യറിയിലെ യുഎഇ പൗരന്മാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഇത് ബാധകമാണ്. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ പുറത്തിറക്കും. ഈ ഉത്തരവിലെ വ്യവസ്ഥകളുമായി വൈരുധ്യമുള്ള ഏതൊരു നിയമത്തിലെ വ്യവസ്ഥകളും ഇതോടെ അസാധുവാകും.

അവധി നല്‍കാന്‍ നിബന്ധനകളും ഉണ്ട്. ജീവനക്കാരന്റെയോ ജീവനക്കാരിയുടെയോ (ഭര്‍ത്താവ്/ഭാര്യ) എമിറാത്തി ആയിരിക്കണം. ജീവനക്കാരന്‍/ ജീവനക്കാരി പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിയിരിക്കണം. വിവാഹ അവധി കാലയളവില്‍ ജീവനക്കാര്‍ക്ക് അവരുടെ മുഴുവന്‍ ശമ്പളവും (gross salary), മാനവ വിഭവശേഷി നിയമത്തില്‍ വിശദമാക്കുന്ന എല്ലാ അലവന്‍സുകളും സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. യുഎഇയിലെ ബന്ധപ്പെട്ട അതോറിറ്റി വിവാഹ കരാര്‍ അറ്റസ്റ്റ് ചെയ്യണം എന്നും വ്യവസ്ഥയുണ്ട്. 2024 ഡിസംബര്‍ 31ന് ശേഷം വിവാഹ കരാര്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വിവാഹ കരാര്‍ പൂര്‍ത്തിയാക്കിയ തീയതിയില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍, ഈ അവധി തുടര്‍ച്ചയായോ ഇടവേളകളിലായോ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് അവസരമുണ്ടാകും എന്നിങ്ങനെയാണ് നിബന്ധന.

വിവാഹ അവധിയിലായിരിക്കുമ്പോള്‍ സൈനികരെ അടിയന്തര സാഹചര്യങ്ങളില്‍ തിരിച്ചുവിളിക്കാം എന്നതൊഴിച്ചാല്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനും ജീവനക്കാരനെ തിരിച്ചുവിളിക്കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ അവധിയുടെ ശേഷിക്കുന്ന ഭാഗം കോള്‍-അപ്പ് കാലയളവിന് ശേഷം നീട്ടിനല്‍കും. ദേശീയ സേവനത്തിനോ റിസര്‍വ് സേവനത്തിനോ വേണ്ടി ജീവനക്കാരനെ തിരിച്ചുവിളിക്കുകയാണെങ്കില്‍ അവധിയുടെ ശേഷിക്കുന്ന ദിവസങ്ങള്‍ സേവനം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാന്‍ അനുവദിക്കും. ഒരു ജീവനക്കാരനെ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മാറ്റുകയോ നിയമിക്കുകയോ ചെയ്താല്‍ മുന്‍ സ്ഥാപനത്തില്‍ ഈ അവധി ഉപയോഗിച്ചിട്ടില്ലെങ്കില്‍ വിവാഹ അവധിയോ ഉപയോഗിക്കാത്ത ഭാഗമോ എടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ടാകും.

Similar News