ഷാര്‍ജയില്‍ മലയാളി യുവതിയും കുഞ്ഞും തൂങ്ങിമരിച്ച നിലയില്‍
മരണം വിവാഹ മോചനം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ;
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവതിയും കുഞ്ഞും താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. മകളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഷാര്‍ജ അല്‍ നഹ് ദയിലെ ഫ് ളാറ്റിലായിരുന്നു സംഭവം. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ ഒന്നരവയസുകാരി വൈഭവിയുമാണ് മരിച്ചത്.
മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തില്‍ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങള്‍ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു.
ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് കഴിയുകയാണ്.
സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇവരുടെ ബന്ധു പറഞ്ഞു. എന്നാല്‍ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്നും
വിപഞ്ചിക യുഎഇയിലുള്ള ബന്ധുവിന് അടുത്തിടെ അയച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു. ഒരു വര്‍ഷമായി താനും നിതീഷും അകല്‍ച്ചയിലാണെന്നും മകള്‍ വൈഭവി പിറന്നതില്‍ പിന്നെ ബന്ധം കൂടുതല്‍ വഷളായെന്നും ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ലെന്നും എല്ലാം സഹിക്കുക തന്നെ എന്നുമാണ് ശബ്ദ സന്ദേശത്തില്‍ അവസാനമായി പറയുന്നത്. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. നിതീഷിന്റെ അമ്മയും സഹോദരിയും തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും ശബ്ദ സന്ദേശത്തില്‍ വിപഞ്ചിക പറയുന്നുണ്ട്.
സംഭവ ദിവസം രാവിലെ വിപഞ്ചിക നാട്ടിലേയ്ക്ക് വിളിച്ച് അമ്മ ഷൈലജയോട് വിവാഹ മോചനം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം അറയിച്ചിരുന്നു. വലിയ മാനസിക വിഷമത്തിലായിരുന്ന മകളെ അവര്‍ സമാധാനിപ്പിച്ച ശേഷം കുടുംബസുഹൃത്തായ കൊല്ലത്തെ അഭിഭാഷകനെ വിളിച്ച് കാര്യം പറയുകയും മകളെ വിളിച്ച് സമാധാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഭിഭാഷകന്‍ വിപഞ്ചികയെ ഫോണ്‍ വിളിച്ച് വിഷമിക്കേണ്ടെന്നും പോംവഴിയുണ്ടെന്നും അറിയിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ രാത്രി സംസാരിക്കാമെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍, രാത്രി വിശദമായി സംസാരിക്കുന്നതിന് മുന്‍പുതന്നെ വിപഞ്ചികയും കുഞ്ഞും മരണത്തിന് കീഴടങ്ങി.രാത്രി ഫ് ളാറ്റിലെത്തിയ വീട്ടുജോലിക്കാരി വിളിച്ചിട്ടും വാതില്‍ തുറക്കാത്തത് കൊണ്ട് നിതീഷിനെ വിവരം അറിയിക്കുകയും അയാള്‍ എത്തി വാതില്‍ തുറന്നുനോക്കിയപ്പോഴേക്കും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
മരണം സംബന്ധിച്ച് ബന്ധുക്കള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നതായി അഡ്വ.പ്രീത ശ്രീറാം മാധവ് പറഞ്ഞു. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ തീരുമാനം. എന്നാല്‍ മകളുടെ മൃതദേഹം ഇവിടെ തന്നെ സംസ്‌കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടായ ശേഷമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ.