ഒമാനിലെ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ഇനി എസ്.ജി.ഐ.വി.എസ് ഗ്ലോബല്‍ സര്‍വീസസ് വഴി; ഇന്ത്യക്കാര്‍ക്ക് അതിവേഗം സേവനം ലഭ്യമാക്കാന്‍ 11 അപേക്ഷാ കേന്ദ്രങ്ങള്‍

പുതിയ സംവിധാനത്തിലേക്ക് മാറുന്നത് കൊണ്ട് സേവന തടസങ്ങള്‍ ഉണ്ടാകാമെന്നും മുന്നറിയിപ്പ്;

Update: 2025-06-29 14:02 GMT

മസ്‌കത്ത്: രാജ്യത്തെ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ഇനി എസ്.ജി.ഐ.വി.എസ് ഗ്ലോബല്‍ സര്‍വീസസ് വഴി ആയിരിക്കുമെന്ന് വ്യക്തമാക്കി മസ്‌കത്തിലെ ഇന്ത്യന്‍ എംബസി. ജൂലൈ 1 മുതല്‍ ആകും ഏജന്‍സിയുടെ പ്രവര്‍ത്തനം ആരംഭിക്കുക. കൂടാതെ ഇന്ത്യക്കാര്‍ക്ക് അതിവേഗം സേവനം ലഭ്യമാക്കാന്‍ ഒമാനിലുടനീളം 11 അപേക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും എംബസി അറിയിച്ചു.

മസ്‌കറ്റ്, സലാല, സൊഹാര്‍, ഇബ്രി, സുര്‍, നിസ് വ, ദുകം, ഇബ്ര, ഖസബ്, ബുറൈമി, ബര്‍ക എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ഓഗസ്റ്റ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. അതുവരെ അല്‍ ഖുവൈറിലെ ഡിപ്ലോമാറ്റിക് ഏരിയയിലെ അല്‍ ദവല്‍ അല്‍ അറബിയ സ്ട്രീറ്റിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് പാസ്പോര്‍ട്ട്, വിസ സംബന്ധമായ സേവനങ്ങള്‍ ലഭ്യമാകും.

നേരത്തെ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസസ് എന്ന ഏജന്‍സി മുഖേനയായിരുന്നു കോണ്‍സുലര്‍, വിസ സേവനങ്ങള്‍ നല്‍കിയിരുന്നത്. പുതിയ സംവിധാനത്തിലേക്ക് മാറുന്നത് കൊണ്ട് സേവന തടസങ്ങള്‍ ഉണ്ടാകാമെന്നും എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് അപേക്ഷകര്‍ ആവശ്യങ്ങള്‍ക്കായി എംബസിയെ സമീപിക്കണമെന്നും ഔദ്യോഗിക അപ് ഡേറ്റുകള്‍ പാലിക്കണം എന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഒമാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള കോണ്‍സുലര്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് പുറമെ മറ്റ് രാജ്യക്കാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ നല്‍കുന്നതിനും കൂടുതല്‍ സൗകര്യം ഉറപ്പാക്കുകയാണ് പുതിയ ഏജന്‍സിയിലൂടെ ലക്ഷ്യമിടുന്നതെന്നും എംബസി വ്യക്തമാക്കി. ഇന്ത്യക്കാര്‍ എംബസിയുടെ ഔദ്യോഗിക വെബ് സൈറ്റ്, സോഷ്യല്‍ മീഡിയ എന്നീ ചാനലുകളിലെ അപ് ഡേറ്റുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.

Similar News