കൂട്ട ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം; പിന്നാലെ റോഡ് ഷോ; വ്യാപക വിമര്‍ശനം

Update: 2025-05-23 09:46 GMT

കര്‍ണാടകയിലെ ഹവേരിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയരുകയാണ്. ജാമ്യം കിട്ടിയ കൂട്ട ബലാത്സംഗ കേസിലെ പ്രതിയുടെ ആഘോഷയാത്രയാണ് ചര്‍ച്ചയായത്. 2024ലെ ഹനഗല്‍ കൂട്ട ബലാത്സംഗ കേസിലാണ് ഇയാള്‍ റിമാന്‍ഡിലായത്. ജാമ്യം കിട്ടിയതിന് പിന്നാലെ ഇയാള്‍ ആഹ്ലാദ പരേഡ് സംഘടിപ്പിക്കുകയായിരുന്നു. വിവിധ കാറുകള്‍, ബൈക്കുകള്‍ എന്നിവ അകമ്പടി നല്‍കുന്ന റോഡ് ഷോയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഏഴ് പ്രധാന പ്രതികള്‍ക്കാണ് കഴിഞ്ഞ ദിവസം ഹവേരിയിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അക്കി ആലൂരില്‍ പ്രതി നടത്തിയ റോഡ് ഷോയ്‌ക്കെതിരെ പൊതുജനരോഷം ആളിക്കത്തുകയാണ്. പലരും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ആഘോഷം നടത്തിയത് ചോദ്യം ചെയ്തു രംഗത്തുവരികയും ചെയ്തു.

2024 ജനുവരിയിലാണ് കേസിന്റെ തുടക്കം. കര്‍ണാടകയിലെ ഹംഗലിലെ ഒരു ലോഡ്ജിലെ മുറിയില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നു. വ്യത്യസ്ത വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ ഒരുമിച്ചു എന്നതിന് പ്രതിയും സംഘവും പുരുഷന്മാര്‍ ദമ്പതികളെ മര്‍ദ്ദിക്കുകയായിരുന്നു. ലോഡ്ജില്‍ അതിക്രമിച്ച് കയറിയവര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തതായി സ്ത്രീ ആരോപിക്കുകയായിരുന്നു.മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം ഇരയുടെ മൊഴി രേഖപ്പെടുത്തി.

ഏഴ് പ്രതികളും ഹാവേരി ജില്ലയിലെ അക്കി ആലൂരില്‍ നിന്നുള്ളവരാണ്. പോലീസ് ആദ്യം സദാചാര പോലീസിംഗുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. നല്‍കുരു ക്രോസിനടുത്തുള്ള വനപ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഏഴ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് കൂട്ടബലാത്സംഗ കുറ്റം ചേര്‍ത്തത്.

Similar News