ഹൈക്കോടതിയുടെ ശ്രദ്ധേയ വിധി: പൊലീസ് ഉദ്യോഗസ്ഥര്‍ സാമാന്യ ബുദ്ധി കൂടി പ്രയോഗിക്കണം

Update: 2025-03-06 11:33 GMT

കേരള ഹൈക്കോടതിയില്‍ നിന്ന് രണ്ടുദിവസം മുമ്പുണ്ടായ സുപ്രധാനമായ ഒരു പ്രസ്താവം ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ സുപ്രധാന ഉത്തരവ്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ മാനേജരാണ് ഹര്‍ജിക്കാരന്‍. ജോലിയില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരില്‍ അവര്‍ ഭീഷണിപ്പെടുത്തിയെന്ന് ജനുവരി 14ന് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ല. എന്നാല്‍ ഹര്‍ജിക്കാരന്‍ ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ കൈയില്‍ കയറി പിടിച്ചെന്നുകാട്ടി ഫെബ്രുവരി ഏഴിന് യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതി വ്യജമാണെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ കേസില്‍ കുടുക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയതിന്റെ തെളിവായി ഓഡിയോ ക്ലിപ്പും ഹര്‍ജിക്കാരന്‍ ഹാജരാക്കി. കാര്യം ബോധ്യപ്പെട്ട കോടതി ഹരജിക്കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് നടത്തിയ സുപ്രധാനമായ പരാമര്‍ശമാണ് ഏറെ ശ്രദ്ധേയമായത്. ലൈംഗിക പീഡന പരാതികളില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണമെന്നും നിര്‍ദ്ദേശിച്ച ഹൈക്കോടതി, പരാതി വ്യാജമെന്ന് കണ്ടാല്‍ പരാതിക്കാരിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇക്കാര്യത്തില്‍ തൊഴില്‍പരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടേണ്ടെന്നും പൂര്‍ണ്ണമായ നിയമ സംരക്ഷണം ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി.

നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇന്ന് നിലനില്‍ക്കുന്നുവെന്നും പണം നല്‍കിയതുകൊണ്ട് നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

'പാവപ്പെട്ട ആള്‍ക്കാരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും പൊലീസ് സ്റ്റേഷന്‍ ആണ്' എന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ സംഭാഷണവും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ച് തങ്ങളുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയുമെല്ലാം പൊലീസ് സ്റ്റേഷന്‍ ആണെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഈ സംഭാഷണം പ്രാമാണീകരിക്കുകയല്ലെന്നും എന്നാല്‍, ചില സാഹചര്യങ്ങളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥര്‍ സാമാന്യബുദ്ധി കൂടി പ്രയോഗിക്കേണ്ടതുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ചില കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ തന്നെ അവസാനിപ്പിക്കണം. സാധാരണക്കാര്‍ക്ക് ഏത് സമയം വേണമെങ്കിലും കയറി വരാനും തങ്ങളുടെ പരാതികള്‍ ബോധിപ്പിക്കാനും കഴിയുന്ന ഇടമാണ് പൊലീസ് സ്റ്റേഷന്‍. കേരളത്തില്‍ ചില പൊലീസ് സ്റ്റേഷനുകള്‍ ജനമൈത്രി പൊലീസ് സ്റ്റേഷനുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് ജനസൗഹൃദമാണ്. കുട്ടികള്‍ക്ക് പോലും വിനോദത്തിനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ചില കേസുകള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ തന്നെ തീര്‍പ്പ് കല്‍പ്പിക്കാവുന്നതാണ്. അതുകൊണ്ടാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് സാമാന്യ ബുദ്ധി പ്രയോഗിക്കണമെന്ന് പറയുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് നിയമത്തിലുള്ള അറിവ് മാത്രം എല്ലാ സാഹചര്യങ്ങളിലും മതിയാവില്ലെന്നും കോടതി പരാമര്‍ശിച്ചു.

തൊഴിലിടങ്ങളിലും വ്യവസായ മേഖലകളിലുമൊക്കെയും വന്‍തോതില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത് വന്‍ വാര്‍ത്തയാണ്. ഇതിനൊക്കെ ഉത്തരവാദികളായ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം. എന്നാല്‍ ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യം വിസ്മരിക്കപ്പെട്ടുപോകരുത്. സ്വാധീനത്തിന്റെയും അധികാരി വര്‍ഗത്തിന്റെ അനാസ്ഥയുടെയും ഫലമായി പല കുറ്റവാളികളും രക്ഷപ്പെട്ടുപോകുന്നത് മറക്കുന്നില്ല.

എന്നാല്‍ ഹൈക്കോടതി സൂചിപ്പിച്ചപോലെ വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്ക് ശേഷം പരാതി വ്യാജമെന്നും പ്രതി നിരപരാധിയെന്നും വ്യക്തമാക്കപ്പെടുമ്പോഴേക്കും ആരോപണ വിധേയനായ വ്യക്തിയുടെ കരിയര്‍ തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കും. ഒപ്പം സമൂഹത്തിലും കുടുംബത്തിലും വന്നുചേരുന്ന മാനഹാനിക്ക് നോട്ടുകെട്ടുകള്‍ കൊണ്ട് പരിഹാരം കാണാന്‍ സാധ്യമല്ല. സത്യം തെളിയിക്കപ്പെട്ടാലും സോഷ്യല്‍ മീഡിയ യുഗത്തില്‍ പഴയ കേസ് കെട്ടുകള്‍ കുത്തി പൊക്കി ആളുകളെ അവഹേളിക്കുന്നത് നിത്യകാഴ്ചയായി തുടരുന്നു.

കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഹൈക്കോടതിയുടെ നിരീക്ഷണം പ്രത്യേക പ്രധാന്യം അര്‍ഹിക്കുന്നു. അതിലൊന്ന് ഹര്‍ജിക്ക് കാരണമായ പരാതി കാസര്‍കോട് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നതാണ്. രണ്ടാമത്തേത് ഹൈക്കോടതി പരാമര്‍ശത്തിന് ആധാരമായ ഹരജി ഫയല്‍ ചെയ്തത് കാസര്‍കോട്ടുകാരനായ അഭിഭാഷകന്‍ എന്നതും. പല സുപ്രധാന വിധികളും ഉണ്ടാവുന്നതിന് പിന്നില്‍ ഹാജരാകുന്ന അഭിഭാഷകന്റെ നിയമപരിജ്ഞാനവും നൂലിഴ കീറിയുള്ള കേസ് കൈകാര്യമികവും കാണാതെ പോവാനാവില്ല.


താരമായി അഡ്വ. മുഹമ്മദ് അനസ് ഷംനാട്

ഹൈക്കോടതിയുടെ പ്രസ്തുത വിധിക്ക് നിദാനമായ കേസ് കൈകാര്യം ചെയ്തത് കാസര്‍കോടിന്റെ സന്തതിയാണ്.

ഹൈക്കോടതിയിലെ അഭിഭാഷകനും മുസ്ലിംലീഗ് നേതാവ് ഹമീദലി ഷംനാടിന്റെ പേരമകനുമായ മുഹമ്മദ് അനസ് ഷംനാടാണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിന് നേതൃത്വം നല്‍കിയത്. ഹമീദലി ഷംനാടിന്റെ മകള്‍ പ്യാരി ജഹാന്റെയും നേത്രരോഗ വിദഗ്ധന്‍ പത്തനാപുരം സ്വദേശി ഡോ. റഹീമിന്റെയും മകനാണ് അഡ്വ. മുഹമ്മദ് അനസ് ഷംനാട്.

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അന്യായമായി ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ സുപ്രീംകോടതിയില്‍ താഹ ഫസലിന് വേണ്ടി ഹാജരായി ജാമ്യം ലഭ്യമാക്കിയതടക്കം സാമൂഹ്യ പ്രാധാന്യമുള്ള നിരവധിവിഷയങ്ങളില്‍ ഇടപെട്ട് മികവ് തെളിയിച്ച അഭിഭാഷകനാണ് അഡ്വ. അനസ് മുഹമ്മദ് ഷംനാട്.



അനസ് ഷംനാട്



അഡ്വ. മുഹമ്മദ് അനസ് ഹമീദലി ഷംനാടിനും ഡോ. റഹീമിനുമൊപ്പം


Similar News