പാലത്തായിയില്‍ 4ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്;

Update: 2025-11-15 10:10 GMT

കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്(49) ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി എം.ടി.ജലജാറാണിയാണ് വിധി പ്രസ്താവിച്ചത്. പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 376 എബി, ബലാത്സംഗം, പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഏറെ വിവാദമായ കേസില്‍ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കഴിഞ്ഞദിവസം തന്നെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. പരമാവധി 20 വര്‍ഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസില്‍ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂര്‍ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്‌കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും പാനൂര്‍ പൊലീസിലും കുട്ടിയുടെ മാതാവ് പരാതി നല്‍കി. സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തല്‍.

എന്നാല്‍, പ്രതിക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമായി. 2020 ഏപ്രില്‍ 15ന് ബന്ധു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോക്‌സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. ഇത് വിവാദമായിരുന്നു. അഞ്ച് അന്വേഷണസംഘങ്ങള്‍ മാറിമാറി അന്വേഷിച്ച കേസില്‍ 2021 മേയില്‍ ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു.

2024 ഫെബ്രുവരിയില്‍ തുടങ്ങിയ വിചാരണക്കൊടുവിലാണ് തലശ്ശേരി പോക്‌സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശിശുദിനത്തില്‍ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്നുമാണ് കഴിഞ്ഞദിവസം പ്രോസിക്യൂഷന്‍ പ്രതികരിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ശനിയാഴ്ച രാവിലെ നടന്ന അവസാന വാദത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാല്‍ ഉത്തരവാദികള്‍ മതതീവ്രവാദികള്‍ എന്നും പ്രതിഭാഗത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിച്ചു. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ മെറിറ്റാണ് പരിശോധിച്ചതെന്ന് കോടതി മറുപടി നല്‍കി.

Similar News