മുഖ്യമന്ത്രിയുമായി സംവാദം: ജില്ലയുടെ സകല മേഖലകളെയും സ്പര്‍ശിച്ച് ചോദ്യങ്ങള്‍; എല്ലാത്തിനും മറുപടിയുമായി പിണറായി വിജയന്‍

തളങ്കര വരെയുള്ള ഭാഗം ടൂറിസം മേഖലയാക്കുന്ന കാര്യം പരിശോധിക്കും;

Update: 2025-04-21 14:34 GMT

കാഞ്ഞങ്ങാട്: സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി നടത്തിയ സംവാദത്തില്‍ 22 ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു. എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു.

? അസിഫ് ഇഖ്ബാല്‍: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്. നാല് വര്‍ഷ ബിരുദ കോഴ്‌സ് ഫലപ്രദമാണോ

= മുഖ്യമന്ത്രി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ട്. എന്ന് കരുതി മതിയെന്ന ഭാവമില്ല. ഉന്നത സര്‍വകലാശാലകള്‍ പലതും എ ഗ്രേഡ് നേട്ടം കൊയ്തു. ഇന്ത്യയിലെ ആദ്യത്തെ 12 സര്‍വകലാശാലകളില്‍ മൂന്നെണ്ണം നമ്മുടേതാണ്. കേരളാ സര്‍വകലാശാലയും കൊച്ചിന്‍ സര്‍വകലാശാലയും എം.ജി യൂണിവേഴ്‌സിറ്റിയും. രാജ്യത്തെ 100 മികച്ച കോളേജുകള്‍ എടുത്താല്‍ അതില്‍ 16 കോളേജുകളും കേരളത്തിലാണ്. 4 വര്‍ഷ ബിരുദ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അവ പരിഹരിക്കും.

? ഡോ. ശശികുമാര്‍ സി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. ജല ചൂഷണം വലിയ തോതില്‍ തുടര്‍ന്ന് വരുന്നു. സുരങ്കങ്ങളും കാട്ടില്‍ നിന്നടക്കം വരുന്ന ഉറവകളും മഴവെള്ള സംഭരണികളും പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ വേണം

= മുഖ്യമന്ത്രി: ഇതൊരു പൊതു പ്രശ്‌നമാണ്. മൂന്നാംകടവ് ശുദ്ധജന പദ്ധതിക്കായി അവിടെ ഡാം നിര്‍മ്മിക്കുന്നതോടെ ശുദ്ധജല ലഭ്യതയ്ക്കുള്ള ബുദ്ധിമുട്ട് നീങ്ങും. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ മഴവെള്ള സംഭരണികള്‍ വേണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. അത് മാത്രം പോരാ. ഇതിനൊക്കെ നിങ്ങളും ഇറങ്ങണം. ജലസംരക്ഷണം നാട്ടുകാരും ഏറ്റെടുക്കണം. ചിലയിടങ്ങളില്‍ നാട്ടുകാര്‍ നദി സംരക്ഷിച്ച വാര്‍ത്തകളൊക്കെ കാണുന്നില്ലേ. വായിച്ചാല്‍ മാത്രം പോരാ. നല്ല കാര്യങ്ങള്‍ മാതൃകയാക്കണം.

? എ.കെ ശ്യാംപ്രസാദ്: കാസര്‍കോടിന്റെ ടൂറിസം വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന ബി.ആര്‍.ഡി.സിയുടെ പ്രവര്‍ത്തനം ജില്ലയുടെ വടക്കേ അറ്റത്തേക്കും, പറ്റുമെങ്കില്‍ ജില്ല മുഴുക്കെയും വ്യാപിപ്പിക്കാനുള്ള നടപടി ഉണ്ടാകുമോ? കാസര്‍കോട് നഗരസഭയിലെ സി.പി.സി.ആര്‍.ഐ മുതല്‍ തളങ്കര ഹാര്‍ബര്‍ വരെ മനോഹരമായ തീരദേശ പ്രദേശത്തെ ടൂറിസം മേഖലയാക്കി മാറ്റാന്‍ നടപടി സ്വീകരിക്കുമോ

= മുഖ്യമന്ത്രി: ബി.ആര്‍.ഡി.സിയുടെ പ്രവര്‍ത്തന പരിധി വ്യാപിപ്പിക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ട്. തളങ്കര വരെയുള്ള ഭാഗം ടൂറിസം മേഖലയാക്കുന്ന കാര്യം പരിശോധിക്കും.

? സജിന ഉബാസ്: എല്ലാ ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്കും പി.എസ്.സിയില്‍ സംവരണം നല്‍കുമോ. ഭവന നിര്‍മ്മാണത്തിന് സഹായം നല്‍കുമോ

= മുഖ്യമന്ത്രി: ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ്.

? കുഞ്ഞികൃഷ്ണന്‍: വയോജന പദ്ധതി മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പരിധികളില്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് ഗ്രാമപഞ്ചായത്തുകളില്‍ കൂടി നടപ്പിലാക്കുമോ

= മുഖ്യമന്ത്രി: വയോജന കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

? ഡോ. വനജ എം: മലബാര്‍ കാര്‍ഷിക സര്‍വകലാശാല പ്രതീക്ഷിക്കാമോ

= മുഖ്യമന്ത്രി: മറ്റൊരു കാര്‍ഷിക സര്‍വകലാശാല ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. തല്‍ക്കാലം അതൊരു ആശയമായി അവിടെ ഇരിക്കട്ടെ.

? ശരണ്യ: സംരംഭകരെ വളര്‍ത്താന്‍ പ്രത്യേകം പദ്ധതികളുണ്ടോ. പ്ലാസ്റ്റിക് നിരോധനം ഉണ്ടെങ്കിലും മാര്‍ക്കറ്റില്‍ യഥേഷ്ടം ലഭ്യമാണ്

= മുഖ്യമന്ത്രി: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പിന്തുണ നല്‍കും. നയം താമസിയാതെ പ്രഖ്യാപിക്കും.

? സി.പി ശുഭ: സ്ത്രീകള്‍ക്ക് സമകാലീന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും സിനിമകള്‍ കാണാനും വായനക്കും മറ്റുമായി ഇടങ്ങളുണ്ടാകുമോ

= മുഖ്യമന്ത്രി: സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കും.

? സി.എം വിനയചന്ദ്രന്‍: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ഫണ്ട് അടക്കം നല്‍കി സര്‍ക്കാര്‍ സഹായിക്കുമോ

= മുഖ്യമന്ത്രി: നല്ല കാര്യമാണ്. പ്രാദേശിക തലങ്ങളില്‍ സാംസ്‌കാരികോത്സവങ്ങള്‍ ഗുണം ചെയ്യും. എന്നാല്‍ സര്‍ക്കാറിന്റെ പണത്തിന് വേണ്ടി കാത്തിരിക്കേണ്ടതില്ല. അതിന് നാട്ടുകാര്‍ തന്നെ മുന്‍കൈ എടുത്താല്‍ കാശ് തനിയേ വരും.

? കീര്‍ത്തി രാമന്‍: എല്ലാ വിദ്യാലയങ്ങളിലും നീന്തല്‍ പരിശീലനത്തിന് സൗകര്യം ഏര്‍പ്പെടുത്താമോ

= മുഖ്യമന്ത്രി: നീന്തല്‍ പരിശീലനത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ മുന്തിയ പരിഗണന നല്‍കുന്നുണ്ട്. അത് തുടരും.

? യാസര്‍ അക്കര ഫൗണ്ടേഷന്‍: ഭിന്നശേഷിക്കാരുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. 2015ലാണ് ഭിന്നശേഷി സര്‍വെ നടത്തിയത്. ആ കണക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ കൂടുതല്‍ പിന്തുണ ലഭിക്കുമോ

= മുഖ്യമന്ത്രി: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ഇവിടെ ഉന്നയിച്ച വിഷയത്തില്‍ പരിശോധിച്ച് നടപടിയെടുക്കും.

? പത്മനാഭന്‍ ബ്ലാത്തൂര്‍: മലയാളം കഴിഞ്ഞാല്‍ കാസര്‍കോട്ട് ഏറ്റവും അധികം സംസാരിക്കുന്ന ഭാഷയാണ് തുളുവാണ്. തുളു ഭാഷയെ സംരക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. തുളു ഭാഷ പരിശീലിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠന പരിപാടി ആവിഷ്‌ക്കരിക്കാന്‍ മുന്‍കൈ എടുക്കുമോ

= മുഖ്യമന്ത്രി: അക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കും.

? സംഗീത അജയന്‍: ഖാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ പ്രതീക്ഷിക്കാമോ

= മുഖ്യമന്ത്രി: ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സംരംഭങ്ങള്‍ക്ക് സര്‍ക്കാറിന്റെ പിന്തുണ എപ്പോഴും ഉണ്ട്.

? അനീഷ് വേങ്ങാട്/അഡ്വ. ഷിജില്‍ എ.: ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ ഹാപ്പിനസ് കോര്‍ണറുകള്‍ സ്ഥാപിക്കാമോ. ലഹരി വിരുദ്ധ ഷോര്‍ട്ട് ഫിലിമുകള്‍ വിപരീത ഫലം സൃഷ്ടിക്കുന്നത് തടയാന്‍ സെന്‍സറിംഗോ മോണിറ്ററിംഗോ ഉണ്ടാകുമോ

= മുഖ്യമന്ത്രി: കുട്ടികളുടെ ലഹരി ഉപയോഗം തടയുന്നതിനും മയക്കുമരുന്നുകളുടെ വില്‍പ്പന പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്.

? വിദ്യാധരന്‍: ജില്ലയില്‍ ഒരു സാംസ്‌കാരിക മ്യൂസിയം ആരംഭിക്കാമോ.

= മുഖ്യമന്ത്രി: കാസര്‍കോട് സാംസ്‌കാരിക മ്യൂസിയം എന്ന ആശയം തള്ളിക്കളയേണ്ട കാര്യമല്ല. ആലോചിക്കാവുന്നതാണ്.

? ഡോ. മുഹമ്മദ് ഫിയാസ്: വയോജനങ്ങളുടെ ക്ഷേമത്തിന് പുതിയ പദ്ധതികളുണ്ടോ. യുവജനങ്ങളെയും വയോജനങ്ങളെയും കൂട്ടിച്ചേര്‍ത്ത് വയോജന ക്ലബ്ബുകള്‍ ആരംഭിക്കാമോ

= മുഖ്യമന്ത്രി: വയോജനങ്ങളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്.

? പ്രസേനന്‍: ഒരുപാട് സാംസ്‌കാരിക നായകര്‍ക്ക് ജന്മം നല്‍കിയ കാഞ്ഞങ്ങാട് ഒരു ദേശീയ പൈതൃക ഇടമായി പ്രഖ്യാപിക്കാമോ

= മുഖ്യമന്ത്രി: കാഞ്ഞങ്ങാട് പൈതൃക ഇടനാഴി നല്ലൊരു ആശയം തന്നെയാണ്.

? ആയിഷാ റൂബി: കേരളത്തില്‍ ഒരുപാട് സ്ത്രീകള്‍ നിരാശയിലാണ്. സ്വര്‍ണാഭരണം വിറ്റ് തീരുന്നത് വരെ നീളുന്ന ദാമ്പത്യമാണ് പലയിടത്തും. ഡെഡിക്കേറ്റഡ് വുമണ്‍ എംപവര്‍മെന്റ് പാര്‍ക്ക് എന്ന ആശയം സാക്ഷാത്ക്കരിക്കാമോ

= മുഖ്യമന്ത്രി: എന്താണ് സ്ത്രീ ശാക്തീകരണം എന്നതിന് അര്‍ത്ഥമാക്കുന്നത്. വിദ്യാഭ്യാസവും ജോലിയും മാത്രമാണോ. സ്ത്രീധനം ചോദിക്കുന്നത് ചെറുക്കാന്‍ ആര്‍ജ്ജവം ഉണ്ടാവണം. എങ്കിലേ ശാക്തീകരണം എന്ന വാക്കിന് അര്‍ത്ഥമുണ്ടാവുകയുള്ളൂ.

? മുഹമ്മദലി സഖാഫി: സാമ്പത്തിക പദ്ധതികളില്‍ ജില്ലയ്ക്ക് പ്രത്യേക ഇടം ഉണ്ടാവണം. പ്ലസ്ടുവിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകളും സീറ്റും ലഭ്യമാക്കണം. പ്രവാസികളുടെ സഹകരണത്തോടെ സംരംഭങ്ങള്‍ ആരംഭിക്കണം

= മുഖ്യമന്ത്രി: വികസന കാര്യത്തില്‍ കാസര്‍കോടിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. കാസര്‍കോട് വികസന പാക്കേജില്‍ 850 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. 500 കോടി രൂപ ചെലവഴിച്ചു. 188 പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.

Similar News