മസ്‌ക്കുലാര്‍ ഡിസ് ട്രോഫി ബാധിതയായ അനീഷയ്ക്ക് 10ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടില്‍വെച്ച് തന്നെ എഴുതാം; പ്രത്യേക അനുമതി നല്‍കി

ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്ന് എഴുതി പാസായിരുന്നു;

Update: 2025-11-06 12:29 GMT

തൃശൂര്‍ : മസ്‌ക്കുലാര്‍ ഡിസ് ട്രോഫി ബാധിതയ്ക്ക് 10ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടില്‍വെച്ച് തന്നെ എഴുതാന്‍ പ്രത്യേക അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. തൃശൂര്‍ സ്വദേശി അനീഷ അഷ്‌റഫിന്റെ (32) അപേക്ഷ പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ജോ. സെക്രട്ടറിയുടെ ഉത്തരവ്.

10ാംക്ലാസ്സ് തുല്യത പരീക്ഷയുള്‍പ്പെടെയുളള സമാന പരീക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്ന് എഴുതാന്‍ പ്രത്യേക സൗകര്യം നല്‍കണമെന്ന അനീഷയുടെ അപേക്ഷ പരിഗണിച്ചാണ് അനുമതി നല്‍കിയത്. ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്ന് എഴുതി പാസായിരുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന നവകേരള സദസ്സില്‍ ആരോഗ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും പിന്നീട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലും താനുള്‍പ്പെടെയുള്ള ഭിന്നശേഷി കുട്ടികള്‍ അനുഭവിക്കുന്ന വേദനകള്‍ അനീഷ പങ്കുവെച്ചിരുന്നു.

ഒരു മാസം മുമ്പ്'സി എം വിത്ത് മീ'യിലും പരാതി നല്‍കി. നിവേദനം നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സാക്ഷരത മിഷന്‍ നടത്തുന്ന 10ാംക്ലാസ് തത്തുല്യ യോഗ്യത പരീക്ഷക്ക്കഴിഞ്ഞ 16 മാസമായി അനീഷ തയ്യാറെടുത്തു വരികയാണ്. തുല്യത പരീക്ഷ നവംബര്‍ 8 നാണ് തുടങ്ങുന്നത്.

'ഒരുപാട് സന്തോഷമായി. അത്ര ആശിച്ച് പഠിച്ചു തുടങ്ങിയതാണ്. സര്‍ക്കാരിന് ഒരുപാട് നന്ദി',അനീഷ ആഹ്ലാദത്തോടെ പ്രതികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അനീഷയെ വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചു.

എട്ടാം വയസിലാണ് അനീഷയ്ക്ക് രോഗം പിടിപെടുന്നത്. 11 വയസായപ്പോഴേക്കും നടക്കാന്‍ കഴിയാതാവുകയും പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. 2021 ലെ ലോകഭിന്നശേഷി ദിനത്തില്‍ സാമൂഹ്യ നീതി വകുപ്പ് നടത്തിയ'ഉണര്‍വ്വ്'ഓണ്‍ലൈന്‍ കഥാരചന മത്സരത്തില്‍ അനീഷയ്ക്കായിരുന്നു ഒന്നാം സ്ഥാനം. 2023 ലെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡും ലഭിച്ചിരുന്നു.

അനീഷയ്ക്ക് 10ാംക്ലാസ്സ് തുല്യത പരീക്ഷ വീട്ടില്‍ വെച്ച് എഴുതാന്‍ അനുമതി ലഭ്യമാക്കണമെന്ന് തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറും ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറും ശിപാര്‍ശ നല്‍കിയിരുന്നു. ഉത്തരവ് പ്രകാരം വീട്ടിലെ ഒരു മുറി പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കും. മുറിയില്‍ വിദ്യാര്‍ത്ഥിയും ഇന്‍വിജിലേറ്ററും മാത്രമേ പാടുള്ളൂ. പരീക്ഷ നടത്തുന്നതിന്റെ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തേണ്ടത് പരീക്ഷാഭവന്‍ സെക്രട്ടറിയാണ്.

Similar News