ടെന്‍ഡര്‍ നടപടിയായില്ല; ചെര്‍ക്കള-കല്ലടുക്ക റോഡ് പ്രവൃത്തി വൈകും; സമരത്തിനൊരുങ്ങി ബസ് ജീവനക്കാര്‍

Update: 2025-09-09 10:50 GMT

ബദിയടുക്ക: ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ചെര്‍ക്കള- കല്ലടുക്ക റോഡ് പ്രവൃത്തി  ഇനിയും വൈകും. റോഡ്  താല്‍ക്കാലികമായി നവീകരിക്കാൻ  തിരുവനന്തപുരം കെ.ആര്‍.എഫ്.ബി  പ്രോജക്റ്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നു 8 ലക്ഷം രൂപയ്ക്കുളള ഭരണാനുമതി ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 1ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 10ന് പ്രവൃത്തി ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പരാജയപ്പെട്ടതിനാല്‍ ബുധനാഴ്ച തുടങ്ങാന്‍ തീരുമാനിച്ച പ്രവൃത്തി അനിശ്ചിതത്വത്തിലായി. വീണ്ടും ടെന്‍ഡര്‍ വിളിക്കാനാണ് അധികൃതരുടെ തീരുമാനം.

കിഫ്ബി ഫണ്ടുപയോഗിച്ച് റോഡ് നവീകരണം നടത്തുന്നതിനിടെ കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നാണ് ചെര്‍ക്കള-കല്ലടുക്ക റോഡിലെ പ്രവൃത്തി മുടങ്ങിയത്. തകര്‍ന്ന് കുണ്ടും കുഴിയുമായി ദുരിതപാതയായി മാറിയ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു നാട്ടുകാരും നാട്ടുകാരും വാഹന യാത്രികരും ബസ് ജീവനക്കാരും. അന്തര്‍ സംസ്ഥാന പാത ആയതിനാല്‍ നിരവധി വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും രൂപപ്പെട്ട കാരണം വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. നിരവധി ഇരുചക്രവാഹനങ്ങളാണ് ദിവസവും കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത്.

പ്രവൃത്തി നീളുന്നതിനാല്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് ഇതുവഴി കടന്നുപോകുന്ന സ്വകാര്യ ബസ് ജീവനക്കാര്‍. റോഡിന്റെ ദുരിതാവസ്ഥ അടിയന്തിരമായി പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ സെപ്തംബര്‍ 29 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനൊരുങ്ങുകയാണ് സ്വകാര്യ ബസ് ജീവനക്കാര്‍. ബദിയടുക്ക മേഖല പ്രൈഡ് ബസ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് ഹാരിസ് ബദിയടുക്ക എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കളക്ടര്‍, ആര്‍ടിഒ, കിഫ്ബി അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.നെല്ലിക്കട്ട ബദിയടുക്ക പെര്‍ള റൂട്ടിലും പൈക്കാ മുള്ളേരിയ റൂട്ടിലും ഓടുന്ന മുഴുവന്‍ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് ശക്തമായ സമര പരിപാടിയുമായി മുന്നിട്ടിറങ്ങുമെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്. നിവേദനത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്ഥലം സന്ദര്‍ശിച്ചു. റോഡ് നന്നാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചതായി പ്രൈഡ് ബസ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അംഗങ്ങള്‍ പറഞ്ഞു.

Similar News