ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം വീണ്ടും പ്രതിസന്ധിയില്‍; പുതിയ നിയമനമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എം.എല്‍.എ

Update: 2025-09-13 05:29 GMT

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള സര്‍ജന്‍മാരുടെ അഭാവം വീണ്ടും പ്രതിസന്ധിയിലാക്കുന്നു.സംസ്ഥാനത്ത് 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം സൗകര്യം ഏര്‍പ്പെടുത്തിയ ആദ്യ ജനറല്‍ ആശുപത്രിയായിരുന്നു കാസര്‍കോട് ജനറല്‍ ആശുപത്രി. എന്നാല്‍ ഈ പേരിന് അധികം ആയുസ്സുണ്ടായില്ല. ആകെയുണ്ടായിരുന്ന രണ്ട് ഫോറന്‍സിക് സര്‍ജന്‍മാരില്‍ അസിസ്റ്റന്റ് സര്‍ജന്‍ രണ്ട് മാസം മുമ്പ് സ്ഥലം മാറിപ്പോയതോടെ വീണ്ടും പോസ്റ്റുമോര്‍ട്ടം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൊഗ്രാല്‍പുത്തൂരില്‍ ദേശീയപാത നിര്‍മാണപ്രവൃത്തിക്കിടെ ക്രെയിന്‍ ബക്കറ്റ് പൊട്ടിവീണ് മരിച്ച രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഉച്ചയോടെ തന്നെ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചിരുന്നെങ്കിലും ഫോറന്‍സിക് സര്‍ജന്‍ അവധിയിലായതിനാല്‍ വെള്ളിയാഴ്ച രാവിലെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങാനായത്. നേരത്തെ ഒഴുക്കില്‍പ്പെട്ട് മരിച്ച കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം വൈകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജനറല്‍ ആശുപത്രിയില്‍ സെപ്തംബര്‍ 15ന് പുതിയ ഫോറന്‍സിക് സര്‍ജനെ നിയമിക്കുമെന്ന അറിയിപ്പ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു. നിയമനം നടത്താതെ മെല്ലെപ്പോക്ക് തുടരുകയാണെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ കോടതി വിധിയില്‍ മൂന്ന് ഫോറന്‍സിക് സര്‍ജന്‍മാരെ നിയമിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് പാലിച്ചില്ല. ഫോറന്‍സിക് സര്‍ജന്‍മാരുടെ നിയമന ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മൂന്ന് സര്‍ജന്‍മാരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിയമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു.

പകരം ആളെ നിയമിക്കാതെയാണ് അസിസ്റ്റന്റ് സര്‍ജനെ രണ്ട് മാസം മുമ്പ് മാറ്റിയത് . മൂന്ന് വര്‍ഷം മുമ്പാണ് ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടത്തിന് തുടക്കമായത്. എന്നാല്‍ ഒരു ഫോറന്‍സിക് സര്‍ജന്റെ തസ്തിക മാത്രമാണ് അന്ന് സൃഷ്ടിച്ചത്. കോടതി ഉത്തരവ് പ്രകാരം മൂന്ന് ഫോറന്‍സിക് സര്‍ജനെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. അന്ന് ടാറ്റാ ആശുപത്രിയിലെ ഫോറന്‍സിക് ബിരുദമുള്ള ഡോക്ടറെ ജോലി ക്രമീകരണാര്‍ത്ഥം ജനറല്‍ ആശുപത്രിയില്‍ നിയമിച്ചാണ് രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് തുടക്കമിട്ടത്. ഈ സര്‍ജനാണ് സ്ഥലം മാറിപ്പോയത്.

Similar News