കടലില്‍ കുടുങ്ങിയ കൂറ്റന്‍ ടഗ് ബോട്ട് മൊഗ്രാല്‍ പുത്തൂര്‍ അഴിമുഖത്ത് കരക്കടിഞ്ഞു; ജീവനക്കാരെ രക്ഷപ്പെടുത്തി

കൊല്ലത്തു നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എസ്സാര്‍ കമ്പനിയുടെ ബോട്ടാണ് സാങ്കേതിക തകരാറുമൂലം കടലില്‍ കുടുങ്ങിയത്;

Update: 2025-06-26 14:34 GMT

കാസര്‍കോട്: മഞ്ചേശ്വരം തീരത്തുനിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെ കഴിഞ്ഞദിവസം കടലില്‍ കുടുങ്ങിയ നിലയില്‍ കണ്ട കൂറ്റന്‍ ടഗ് ബോട്ട് മൊഗ്രാല്‍ പുത്തൂര്‍ അഴിമുഖത്ത് കരക്കടിഞ്ഞു. എട്ട് ജീവനക്കാരെ രക്ഷപ്പെടുത്തി. കൊല്ലത്തു നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എസ്സാര്‍ കമ്പനിയുടെ ബോട്ടാണ് സാങ്കേതിക തകരാറുമൂലം കടലില്‍ കുടുങ്ങിയത്.

മഞ്ചേശ്വരം ഭാഗത്ത് ബോട്ട് കടലില്‍ ഒഴുകി നടക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം തന്നെ തീരദേശ പൊലീസും ഫിഷറീസ് വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുകയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് സ്ഥലത്തെത്തി മലയാളിയായ ക്യാപ്റ്റനടക്കം 2 പേരെ മഞ്ചേശ്വരം തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു.

ബാക്കി ജീവനക്കാരുമായി നങ്കൂരമിടാനുള്ള ശ്രമത്തിനിടെ ബോട്ട് തിരയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് കുമ്പള തീരദേശത്തിന് സമീപം അഴിമുഖത്തിനടുത്തായി കപ്പല്‍ കരക്കടിഞ്ഞത്. തീരദേശ വാസികളും മത്സ്യ തൊഴിലാളികളുമാണ് ബോട്ടിനകത്തുണ്ടായിരുന്ന പത്തോളം ജീവനക്കാരെ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ജനറേറ്റര്‍ തകരാറിനെ തുടര്‍ന്ന് സ്റ്റിയറിങ് പ്രവര്‍ത്തനം നിലച്ചതാണ് ബോട്ട് കുടുങ്ങാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Similar News