വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിലെ റോഡുകള്‍ എന്ന് നന്നാക്കും ? ഇങ്ങനെ എത്ര കുളങ്ങള്‍ ഉണ്ടിവിടെ

By :  Sub Editor
Update: 2025-05-29 09:21 GMT

വിദ്യാനഗര്‍: വിദ്യാനഗര്‍ സിഡ്‌കോ വ്യവസായ എസ്റ്റേറ്റിലെ റോഡുകളുടെ കാര്യം ഇപ്പോഴും ദയനീയം തന്നെ. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ ഒന്നും നന്നാക്കാന്‍ നടപടിയായില്ല. വിദ്യാനഗര്‍ കോടതി റോഡില്‍ നിന്ന് വ്യവസായ എസ്റ്റേറ്റിലേക്കുള്ള റോഡ് ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന് വര്‍ഷങ്ങളായി. മഴ തുടങ്ങിയതോടെ നിരവധിയിടങ്ങളിലാണ് ഈ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. കല്ലുകളെല്ലാം ഇളകി വലിയ കുഴികളാണ് ഈ റോഡില്‍ പലയടിത്തുമായി ഉള്ളത്. ദേശീയപാതാ സര്‍വീസ് റോഡില്‍ നിന്ന് വിദ്യാനഗര്‍ വ്യവസായ മേഖലയിലേക്ക് പ്രവേശിക്കുന്ന രണ്ട് റോഡുകള്‍ ഉണ്ടെങ്കിലും രണ്ടും തകര്‍ന്നിരിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങളും വാഹന ഗാരേജുകളുമടക്കം പ്രവര്‍ത്തിക്കുന്ന ഇവിടത്തേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ വാഹനങ്ങളില്‍ സാധന-സാമഗ്രികള്‍ എത്തിക്കാനും കൊണ്ടുപോവാനും വലിയ പ്രയാസം നേരിടുകയാണ്. വലിയ വാഹനങ്ങള്‍ പലപ്പോഴും റോഡില്‍ കുടുങ്ങുന്നു. റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്നതിനാല്‍ വേനല്‍ക്കാലങ്ങളിലും ഇവിടത്തേക്കുള്ള റോഡുകളില്‍ യാത്രാപ്രയാസം നേരിടേണ്ടിവരുന്നു. മഴക്ക് മുന്നോടിയായി റോഡ് നന്നാക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. 'നമ്മടെ കാസ്രോഡ്' വികസന ചര്‍ച്ചയില്‍ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ജില്ലാ ഭാരവാഹികള്‍ സിഡ്‌കോ വ്യവസായ എസ്റ്റേറ്റ് നേരിടുന്ന ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ വ്യവസായ മേഖലയിലെ റോഡുകള്‍ സന്ദര്‍ശിച്ചിരുന്നു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യവസായ സംരംഭകരുടെ ആവശ്യം.

Similar News