കൈക്കൂലി: വടക്കാഞ്ചേരിയില്‍ കാസര്‍കോട് സ്വദേശിയായ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പിടിയില്‍

Update: 2025-12-05 08:52 GMT

കാസര്‍കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് സ്വദേശിയായ ഹെല്‍ത്ത് സൂപ്പര്‍ വൈസറും നഗരസഭാ ജീവനക്കാരനും പിടിയില്‍. വടക്കാഞ്ചേരി നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസറും ക്ലീന്‍ സിറ്റി മാനേജറുമായ കാസര്‍കോട് കുഡ്ലുവിലെ കെ.വി ജിതേഷ്‌കുമാര്‍(52), കണ്ടിജന്റ് വര്‍ക്കര്‍ ചിറ്റണ്ട മുത്താലില്‍ എം.ബി സന്തോഷ്(52) എന്നിവരെയാണ് തൃശൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി സി.ജി ജിംപോളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സ്‌ക്രാപ് സെന്റര്‍ ലൈസന്‍സ് നല്‍കാന്‍ പാര്‍ളിക്കാട്ടെ സിബിനില്‍ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും വിജിലന്‍സിന്റെ പിടിയിലായത്. ലൈസന്‍സ് നല്‍കണമെങ്കില്‍ 10,000 രൂപ കൈക്കൂലിയായി നല്‍കണമെന്ന് ജിതേഷ്‌കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യഗഡുവായി 3000 രൂപ നല്‍കാമെന്ന് പറഞ്ഞ് ഇന്നലെ സിബിന്‍ നഗരസഭയിലെത്തി പണം കൈമാറുന്നതിനിടെയാണ് ജിതേഷും സന്തോഷും കുടുങ്ങിയത്. പണം സന്തോഷിന്റെ കൈയില്‍ നല്‍കാന്‍ ജിതേഷ്‌കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സന്തോഷും പിടിയിലാകാന്‍ കാരണം. വൈദ്യ പരിശോധനക്ക് ശേഷം ഇരുവരെയും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. രണ്ടുപേരെയും കോടതി റിമാണ്ട് ചെയ്തു.

Similar News