ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എം.സി ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും ഇ.ഡി അറസ്റ്റ് ചെയ്തു

രണ്ടുപേരെയും കോഴിക്കോട് പ്രത്യേക കോടതിയില്‍ ഹാജരാക്കി;

Update: 2025-04-10 04:15 GMT

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതികളായ മുന്‍ എം.എല്‍.എ എം.സി ഖമറുദ്ദീനെയും ടി.കെ പൂക്കോയ തങ്ങളെയും എന്‍ഫോഴ് സ് മെന്റ് ഡയറക്ടറേറ്റ്്(ഇ.ഡി) അറസ്റ്റ് ചെയ്തു. പൊലീസിനും ക്രൈംബ്രാഞ്ചിനും പുറമെ ഇ.ഡി.യും ഇവര്‍ക്കെതിരെ അന്വേഷണം നടത്തിവരികയാണ്. പ്രതികളുടെ 19.62 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.

ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപം സ്വീകരിക്കുകയും ലാഭവിഹിതവും നിക്ഷേപവും തിരികെ നല്‍കാതെ 150 കോടിയലധികം രൂപയുടെ തട്ടിപ്പ് നടത്തുകയും ചെയ്തെന്നാണ് ഇ.ഡിയുടെ അന്വേഷണ റിപ്പോര്‍ട്ട്. രണ്ടുപേരെയും കോഴിക്കോട് പ്രത്യേക കോടതിയില്‍ ഹാജരാക്കി.

തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി രണ്ടുദിവസത്തേക്ക് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ 168 കേസുകളാണുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഫാഷന്‍ ഗോള്‍ഡ് കമ്പനിക്ക് നിക്ഷേപം സ്വീകരിക്കാന്‍ അധികാരമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നുവെന്നും നിക്ഷേപിച്ച പണമെടുത്ത് പ്രതികള്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Similar News