പ്രസിദ്ധ ചിത്രകാരന്‍ നമ്പൂതിരിയുടെ സ്മരണയ്ക്കായി 'ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' ദേശീയ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു

1 ലക്ഷം രൂപയും പ്രശസ്തി പത്രവും, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകല്‍പ്പന ചെയ്ത ശില്പവും സമ്മാനിക്കപ്പെടും;

Update: 2025-06-19 10:03 GMT

കൊച്ചി: കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത 'ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' ദേശീയ തലത്തില്‍ മികച്ച രേഖാചിത്രകാരന് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. പ്രശസ്ത ചിത്രകാരനും ശില്‍പ്പിയും ആര്‍ട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ 'ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' നമ്പൂതിരിയുടെ നൂറാം ജന്മദിനമായ 2025 സെപ്തംബര്‍ 13 ന് ആദ്യ അവാര്‍ഡ് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ സംബന്ധിയായ ചിത്രീകരണ രംഗത്ത് മികച്ച സംഭവനകള്‍ നല്‍കിയ കലാകാരന്മാരെ ആദരിക്കാനുള്ള ഈ പുരസ്‌കാരത്തില്‍ 1 ലക്ഷം രൂപയും പ്രശസ്തി പത്രവും, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകല്‍പ്പന ചെയ്ത ശില്പവും സമ്മാനിക്കപ്പെടും. ഈ അവാര്‍ഡ് വര്‍ഷത്തില്‍ ഒരിക്കല്‍ വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ നല്‍കപ്പെടും.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാബു ജോസഫ് മാനേജിങ് ട്രസ്റ്റിയും, രവിശങ്കര്‍ എറ്റത്ത് (എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍), വാസുദേവന്‍ കെ.എം(ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകനും കലാ സംവിധായകനും), സുധീര്‍ നാഥ് (കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനും), ബിനുരാജ് കലാപീഠം(ചിത്രകാരനും, ഡോക്കുമെന്‍ട്രി സിനിമ സംവിധായകന്‍) എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളുമാണ്.

കലാസ്‌നേഹികള്‍ക്ക് ഏറെ ആദരണീയനായ നമ്പൂതിരിയുടെ ജീവിതവും കലാരചനകളും തലമുറകളെ സ്വാധീനിച്ചിട്ടുള്ളവയാണ്. സാഹിത്യ ചിത്രീകരണത്തിലും ഇന്ത്യന്‍ സിനിമയിലുമുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ അതുല്യമാണ്. നമ്പൂതിരിയുടെ കലാ പാരമ്പര്യത്തെ ആദരിക്കാനും, അദ്ദേഹം പ്രോത്സാഹിപ്പിച്ച കലാമേഖലകളില്‍ സൃഷ്ടിപരമായ മികവ് വളര്‍ത്താനും ട്രസ്റ്റ് ശ്രമങ്ങള്‍ നടത്തും.

നമ്പൂതിരിയുടെ സംഭാവനകളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, ഇന്ത്യയിലെ ചിത്രകലാ-ദൃശ്യകലാരംഗങ്ങള്‍ വളര്‍ത്തുന്നതിനായി സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക പരിപാടികള്‍ ട്രസ്റ്റ് സംഘടിപ്പിക്കുമെന്ന് മാനേജിങ്ങ് ട്രസ്റ്റി ബാബു ജോസഫ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Similar News