'മജ്‌ലിസ്': കുടിച്ചാലും കിക്ക് ആകില്ല; ആല്‍ക്കഹോള്‍ ഇല്ലാത്ത പാനീയത്തിന് യുഎഇയുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍

Update: 2025-02-17 10:23 GMT

ദുബൈ: 'മജ്‌ലിസ്' എന്ന പേരില്‍ നിര്‍മ്മിച്ച ആല്‍ക്കഹോള്‍ ഇല്ലാത്ത പാനീയത്തിന് യുഎഇയുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍. റഷ്യന്‍ പ്രവാസി ഇഗര്‍ സെര്‍ഗുനിന്‍ നിര്‍മ്മിച്ച ആല്‍ക്കഹോള്‍ ഇല്ലാത്ത ബിയറിനാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. 'ഖലീജ് ടൈംസ്' ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

'മജ്‌ലിസ്' എന്ന പേരില്‍ മിഡ് ടൗണ്‍ ഫാക്ടറിയാണ് പാനീയം നിര്‍മ്മിച്ചത്. ഈ ഫാക്ടറിയുടെ സിഇഒ ആണ് ഇഗര്‍ സെര്‍ഗുനിന്‍. പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന പാനീയത്തില്‍ ആല്‍ക്കഹോളിന്റെ അംശം പോലുമില്ലെന്ന് ഇഗര്‍ സെര്‍ഗുനിന്‍ അവകാശപ്പെടുന്നു. പുരാതന അറേബ്യന്‍ പെനിന്‍സുല പാനീയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, പാരമ്പര്യ രുചി നിലനിര്‍ത്തി തയ്യാറാക്കിയതാണ് മജ്‌ലിസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് മജ്‌ലിസിന് യുഎഇ അധികൃതരുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ഹലാല്‍ ആണെന്ന് ഉറപ്പാക്കിയാണ് മജ്‌ലിസിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള ഉല്‍പ്പാദന പ്രക്രിയ. ഹലാല്‍ ആണെന്ന് സ്ഥിരീകരിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചായിരുന്നു നിര്‍മ്മാണം. കുട്ടികള്‍ക്കായുള്ള പാനീയങ്ങള്‍ തിരയുന്നതിനിടെയാണ് മജ്‌ലിസിന്റെ ആശയം തന്റെ മനസ്സിലുദിച്ചതെന്ന് സെര്‍ഗുനിന്‍ പറയുന്നു.

കുട്ടികള്‍ക്കായുള്ള പാനീയങ്ങള്‍ കൂടുതലും സംസ്‌കരിച്ചതും ആരോഗ്യത്തിന് നല്ലതും അല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് എല്ലാവര്‍ക്കും കുടിക്കാവുന്ന ആരോഗ്യകരമായ പാനീയമെന്ന ആശയം തോന്നിയതെന്നും സെര്‍ഗുനിന്‍ പറഞ്ഞു. ഇതിനായി ന്യൂട്രീഷ്യനിസ്റ്റുകളുടെ സഹായം തേടുകയും കൃത്യമായ ചേരുവകള്‍ മനസ്സിലാക്കുകയും ചെയ്തു. നീണ്ട സമയത്തേക്ക് ഊര്‍ജം നല്‍കുമെന്നതാണ് മജ്‌ലിസിന്റെ സവിശേഷതയായി ഇദ്ദേഹം എടുത്ത് പറയുന്നത്.

പ്രീമിയം അറേബ്യന്‍ ബിയറായ മജ്‌ലിസിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം പുതിയ ഉല്‍പ്പന്നം തുടങ്ങിയതിന് പിന്നില്‍ ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യന്‍ പെനിന്‍സുലയില്‍ ഈ പാനീയം നിര്‍മ്മിച്ചിരുന്നതായും ദഹനത്തിന് സഹായിക്കുന്ന ഇതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലെന്നും സെര്‍ഗുനിന്‍ പറഞ്ഞു. ഈ പാനീയം തയ്യാറാക്കാന്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വേണ്ടി വന്നു. ദീര്‍ഘനേരം ഊര്‍ജ്ജസ്വലരായിരിക്കാന്‍ യാത്രക്കാര്‍ ഈ പാനീയം പണ്ടുകാലങ്ങളില്‍ ഉപയോഗിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

പരമ്പരാഗത രീതിയിലാണ് മജ്‌ലിസ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഉല്‍പ്പന്നം ഹലാല്‍ ആക്കുന്നതിനായി വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മാള്‍ട്ട്, വെള്ള, ഈസ്റ്റ്, ഹോപ്‌സ് എന്നിവയാണ് ഇതിലെ ചേരുവകള്‍. ഇത് അവശ്യ വൈറ്റമിനുകളായ ബ1, ബ6, ബ15, സി, ഡി എന്നിവ പ്രദാനം ചെയ്യുന്നു. ശരിയായ ഉല്‍പ്പാദന രീതിയിലൂടെ, തങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഹലാല്‍ ആണെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് സെര്‍ഗുനിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Similar News