പ്രവാസി തൊഴിലാളി സംരക്ഷണം: പരിശോധന ശക്തമാക്കി കുവൈത്ത്

Update: 2025-02-18 06:13 GMT

കുവൈത്ത് സിറ്റി: ദുരൂഹ സാഹചര്യത്തിലുള്ള മനുഷ്യക്കടത്ത് നിരീക്ഷിക്കുന്നതിനും തൊഴിലുടമ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും വിവിധ ഇടങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ (പിഎഎം) പ്രവാസി തൊഴിലാളികളുടെ സംരക്ഷണ മേഖലയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഫഹദ് അല്‍-മുറാദ് വ്യക്തമാക്കി. പ്രവാസി തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വിശദീകരിക്കുന്നതിനായി രാജ്യത്തെ നയതന്ത്ര പ്രതിനിധികളെ പങ്കെടുപ്പിച്ച് ഞായറാഴ്ച റിഗ്ഗെയിലെ അതോറിറ്റിയുടെ ആസ്ഥാനത്ത് പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സൈറ്റുകളിലെയും തൊഴിലാളികളെയും തൊഴിലുടമകളെയും പരിശോധിക്കും. തൊഴിലാളികള്‍ക്ക് അനുവദിച്ചിരിക്കുന്ന താമസ ഇടങ്ങളുടെ അവസ്ഥകള്‍ പരിശോധിക്കും.നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴില്‍ തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിന് തൊഴിലാളികള്‍ക്ക് ദേശീയ റഫറല്‍ സംവിധാനം നടപ്പാക്കും. 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പുരുഷ പ്രവാസി തൊഴിലാളികള്‍ക്കായി പുതിയ ഷെല്‍ട്ടര്‍ ഉടന്‍ തുറക്കുമെന്ന് അല്‍-മുറാദ് അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ചൂഷണം അല്ലെങ്കില്‍ മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ തടയുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു. തൊഴിലാളികളുടെ അവകാശ സംരക്ഷണം സംബന്ധിച്ച് കുവൈറ്റ് അംഗീകരിച്ച അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രകാരം ധാര്‍മ്മികവും ഭരണഘടനാപരവും നിയമപരവുമായ നിലപാടുകളില്‍ നിന്ന് രാജ്യത്തെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അതോറിറ്റി ശ്രദ്ധാലുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News