യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയരായ മലയാളി ഉള്‍പ്പെടെ രണ്ടുപേരുടെ കബറടക്കം നടത്തി
അബുദാബി: യുഎഇയില്‍ കൊലപാതക കേസുകളില്‍ വധശിക്ഷയ്ക്ക് വിധേയരായ മലയാളി ഉള്‍പ്പെടെ രണ്ടുപേരുടെ കബറടക്കം നടത്തി. തലശ്ശേരി നെട്ടൂര്‍ അരങ്ങിലോട്ട് തെക്കേപ്പറമ്പില്‍ മുഹമ്മദ് റിനാഷ് (29), യുപി സ്വദേശിനി ഷെഹ്‌സാദി ഖാന്‍ (33) എന്നിവരെയാണ് കബറടക്കിയത്.
മുഹമ്മദ് റിനാഷിനെ ബന്ധുക്കളുടെയും ഷെഹ്‌സാദിയെ അറ്റോര്‍ണിയുടെയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെയും യുഎഇ അധികൃതരുടെയും സാന്നിധ്യത്തിലാണ് കബറടക്കിയത്. റിനാഷിന്റെ ഉമ്മ ലൈല, സഹോദരന്മാരായ റിയാസ്, സജീര്‍, സഹോദരീ ഭര്‍ത്താവ് എന്നിവരാണ് നാട്ടില്‍നിന്നും എത്തിയത്. അല്‍ഐനിലെ സാമൂഹിക പ്രവര്‍ത്തകരും ഉദാരമതികളുമാണ് ഇവര്‍ക്ക് വേണ്ട വിസയും ടിക്കറ്റും സംഘടിപ്പിച്ച് നല്‍കിയത്.
2023 ഫെബ്രുവരി 8ന് സ്വദേശിയും ഭിന്നശേഷിക്കാരനുമായ അബ്ദുല്ല സിയാദ് റാഷിദ് അല്‍ മന്‍സൂരിയെ കൊലപ്പെടുത്തിയ കേസിലാണ് റിനാഷിന് വധശിക്ഷ ലഭിച്ചത്. സ്വദേശി വീട്ടിലെ ഒരംഗവുമായി റിനാഷിനുണ്ടായ പ്രണയം ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു എന്നാണ് കേസ്.
മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയില്‍ നിന്ന് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും മുന്‍പൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര ഇടപെടലുകള്‍ കൊണ്ടൊന്നും റിനാഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
യുഎഇയില്‍ എത്താന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് ആരും സഹായിക്കാന്‍ ഇല്ലാത്തതിനാല്‍ മകള്‍ ഷെഹ്‌സാദിയെ അവസാനമായി ഒരു നോക്ക് കാണാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. വീട്ടുജോലിക്കിടെ ഇന്ത്യന്‍ ദമ്പതികളുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിലാണ് ഷെഹ്‌സാദിയുടെ വധശിക്ഷ നടപ്പാക്കിയത്.
എന്നാല്‍ മോഷണ ശ്രമത്തിനിടെ തിരൂര്‍ സ്വദേശി മൊയ്തീനെ വധിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ കാസര്‍കോട് ചീമേനി പൊതാവൂര്‍ സ്വദേശി പി.വി.മുരളീധരന്റെ(43) സംസ്‌കാര തീയതി തീരുമാനിച്ചിട്ടില്ല. അല്‍ഐനില്‍ 2009ലാണ് മുരളീധരനെ വധശിക്ഷയ്ക്ക് വിധിച്ചത്. മോഷണശ്രമത്തിനിടെ മരിച്ച മൊയ്തീനെ മരുഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു എന്നാണ് കേസ്.
മൊയ്തീനെ കാണാതായതിനെ തുടര്‍ന്ന്, കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണത്തിനിടെ മൊയ്തീന്റെ ഫോണില്‍ മറ്റൊരു സിം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഫോണിന് പിന്നാലെ നടത്തിയ അന്വേഷണമാണ് മുരളീധരനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സഹായകമായത്.
മൊയ്തീന്റെ കയ്യില്‍ നിന്ന് തട്ടിയെടുത്ത ഫോണ്‍ മുരളീധരന്‍ ഉപയോഗിക്കുകയായിരുന്നു എന്നും അന്വേഷണത്തില്‍ വ്യക്തമായി. മുരളീധരന്റെ പിതാവിന്റെ പേരില്‍ എടുത്ത സിം ആണ് മൊയ്തീന്റെ ഫോണില്‍ ഇട്ടിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സിം കാര്‍ഡ് ഉടമയെ തേടിയെത്തിയപ്പോഴാണ്, ഫോണ്‍ ഉപയോഗിക്കുന്നത് മുരളിധരനാണെന്ന് മനസ്സിലായത്.