തെരുവത്ത് മെമ്മോയിര്‍സിലുണ്ട് സൗഹൃദങ്ങളുടെ സുല്‍ത്താന്‍

Update: 2025-06-28 11:11 GMT
കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശി ഖാദര്‍ തെരുവത്തിന്റെ വിദ്യാനഗറിലെ വസതിയായ തെരുവത്ത് ഹെറിട്ടേജില്‍ അടുത്തിടെ ലോകപ്രശസ്ത വ്യവസായി പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്ത തെരുവത്ത് മെമ്മോയിര്‍സിന്റെ വാതിലൊന്നു തുറന്നാല്‍ എണ്ണമറ്റ സൗഹൃദങ്ങളുടെ സുഗന്ധം പറന്നെത്തും.

ചാള്‍സ് രാജകുമാരന്റെ കിരീടധാരണ ചടങ്ങില്‍ കേരളക്കരയില്‍ നിന്ന് ആരൊക്കെ പങ്കെടുത്തിട്ടുണ്ടാവുമെന്ന ചോദ്യത്തിന് വിരലിലെണ്ണാവുന്നവര്‍ പോലും ഉണ്ടാവില്ല. എന്നാല്‍ കാസര്‍കോട് നിന്നൊരാള്‍ ആ ചടങ്ങിന് കണ്‍കുളിര്‍ക്കെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലോകമാകെ സൗഹൃദങ്ങളുള്ള, ഒരു മലയാളിക്ക് ചിന്തിക്കാന്‍ കഴിയുന്നതിലുമപ്പുറം വളര്‍ന്ന ഖാദര്‍ തെരുവത്താണ് ഈ കാസര്‍കോട്ടുകാരന്‍. ഇദ്ദേഹത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം-സൗഹൃദങ്ങളുടെ സുല്‍ത്താന്‍...! സൗഹൃദങ്ങളാണ് ഖാദര്‍ തെരുവത്തിന്റെ പെരുമ. ലോകത്തിന്റെ നെറുകയില്‍ തൊട്ട വമ്പന്‍മാരുമായുള്ള സൗഹൃദത്തിന്റെ ഒരു മന്ദസ്മിതം ഖാദറിന്റെ ജീവിതത്തിലുടനീളം കാണാം.

കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശിയായ ഖാദര്‍ തെരുവത്തിന്റെ വിദ്യാനഗറിലെ വസതിയായ തെരുവത്ത് ഹെറിറ്റേജില്‍ അടുത്തിടെ ലോകപ്രശസ്ത വ്യവസായി പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്ത തെരുവത്ത് മെമ്മോയിര്‍സിന്റെ വാതിലൊന്നു മലര്‍ക്കെ തുറന്നാല്‍ എണ്ണമറ്റ സൗഹൃദങ്ങളുടെ സുഗന്ധം പറന്നെത്തും.


1983ലെ ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ ബാറ്റ് ഖാദര്‍ തെരുവത്ത് ചൂണ്ടിക്കാണിക്കുന്നു

എട്ട് പതിറ്റാണ്ട് പിന്നിടുന്ന ജീവിതത്തിനിടയിലെ മനോഹരമായ മുഹൂര്‍ത്തങ്ങളുടെ അടയാളങ്ങളാണ്, അതിമനോഹരമായി സജ്ജീകരിച്ചിരിക്കുന്ന തെരുവത്ത് മെമ്മോയിര്‍സില്‍ നിറഞ്ഞു നില്‍ക്കുന്നത്. സുകൃതജന്മം എന്താണെന്ന് ഖാദര്‍ തെരുവത്തിന്റെ ജീവിതം നമ്മോട് പറഞ്ഞുതരുന്നു.

ഇളം പച്ച കലര്‍ന്ന മഞ്ഞ നിറത്തില്‍ കാര്‍പെറ്റ് പോലെ കാണുന്ന വലിയൊരു ഫ്രെയിമാണ് തെരുവത്ത് മെമ്മോയിര്‍സിലേക്ക് കടക്കുന്നവരെ ആദ്യം വരവേല്‍ക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ 114 ആയത്തുകള്‍ ചിത്രത്തുന്നലാക്കിയ ഇറാനില്‍ നിന്നുള്ള കാര്‍പെറ്റാണത്. തൊട്ടരികില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിക്കുന്ന ചിത്രം കാഴ്ച്ചക്കാരുടെ ഉള്ളം പ്രസന്നമാനമാക്കുന്നു. അരികില്‍ തന്നെ, ഖാദര്‍ തെരുവത്തിന്റെ ശേഖരത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബാറ്റ് കണ്ണാടിക്കൂട്ടില്‍ ഉയര്‍ത്തിവെച്ചിട്ടുണ്ട്. 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍പട്ടം നേടിയ 'കപില്‍ദേവിന്റെ ചെകുത്താന്‍' പടയിലെ ടീം അംഗങ്ങള്‍ ഒപ്പുവെച്ചു സമ്മാനിച്ച ബാറ്റാണത്. ലോക കിരീടം ചൂടിയതിന്റെ 40-ാം വാര്‍ഷികം 2023ല്‍ മുംബൈയില്‍ ആഘോഷിച്ചിരുന്നു. ടീം അംഗമായിരുന്ന അന്തരിച്ച യശ്പാല്‍ ശര്‍മ ഒഴികെ ബാക്കിയെല്ലാ താരങ്ങളും കുടുംബാംഗങ്ങള്‍ക്കൊപ്പം അണിനിരന്ന ആ ആഘോഷത്തിലേക്ക് ടീമംഗങ്ങള്‍ക്ക് പുറമെ ക്ഷണിക്കപ്പെട്ടത് ഒരേയൊരാള്‍ മാത്രം; അത് കാസര്‍കോടിന്റെ സ്വന്തം ഖാദര്‍ തെരുവത്തായിരുന്നു. കപില്‍ദേവും പടയും അദ്ദേഹത്തിന് ഒരമൂല്യസമ്മാനം നല്‍കി-അതാണ് ചാമ്പ്യന്മാരുടെ ഒപ്പോടുകൂടിയ ഈ ബാറ്റ്. അങ്ങനെ പണം കൊണ്ട് അളക്കാന്‍ പറ്റാത്ത മൂല്യവത്തായ ഒരുപാട് സമ്മാനങ്ങളാണ് തെരുവത്ത് മെമ്മോയിര്‍സിനെ ഐശ്വര്യസമൃദ്ധമാക്കുന്നത്.


തെരുവത്ത് മെമ്മോയിര്‍സ് സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരോട് ഖാദര്‍ തെരുവത്ത് സംസാരിക്കുന്നു

മുന്നോട്ട് നീങ്ങുമ്പോള്‍ ലോകത്തെ വിസ്മയിപ്പിച്ച നിരവധി പേരുമായുള്ള ഖാദര്‍ തെരുവത്തിന്റെ ആത്മബന്ധത്തിന്റെ നേര്‍ചിത്രങ്ങള്‍ സന്ദര്‍ശകരുടെ മുന്നിലേക്ക് തുറന്നുവെക്കപ്പെടുകയാണ്. ഏറ്റവും ആദ്യമുള്ളത് ആത്മസുഹൃത്തുക്കളായ മുഹമ്മദലി ശിഹാബ് തങ്ങളടക്കമുള്ള പാണക്കാടിന്റെ പൂമരങ്ങള്‍ക്കും എം.എ യൂസഫലിക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കും ഒപ്പമുള്ള ചിത്രങ്ങളാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും വാജ്പെയിയും നരസിംഹറാവുവും മുന്‍ രാഷ്ട്രപതിമാരായ ആര്‍. വെങ്കിട്ടരാമനും എ.പി.ജെ അബ്ദുല്‍ കലാമും, അരുണാ അസഫലിയും അടക്കമുള്ളവര്‍ക്കൊപ്പമുള്ള അടുത്ത സൗഹൃദത്തിന്റെ അടയാളങ്ങളാണ് ആ ചിത്രങ്ങളൊക്കെയും. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഖാദര്‍ തെരുവത്ത് വിവിധ തലമുറകളുമായി കാത്തുസൂക്ഷിച്ച ആത്മബന്ധത്തിന്റെ നേര്‍കാഴ്ചകളാണ്. കേരളത്തിലെയും രാജ്യത്തെയും പ്രമുഖ നേതാക്കള്‍ മാത്രമല്ല, ബില്‍ക്ലിന്റണ്‍ അടക്കമുള്ളവര്‍ പുഞ്ചിരി പൊഴിച്ച് ഖാദര്‍ തെരുവത്തിനോട് തോളോട് തോളുചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിക്കുന്നത്, ഒരു കാസര്‍കോട്ടുകാരന്‍ ലോകത്തിന്റെ തോളില്‍ കയ്യിട്ടുനില്‍ക്കുന്ന പെരുമയാര്‍ന്ന കാഴ്ചകളാണ്.


തെരുവത്ത് മെമ്മോയിര്‍സിലേക്ക് കയറുമ്പോള്‍ ആദ്യം വിചാരിക്കുക നീളത്തിലുള്ള ഒരു കെട്ടിടമെന്നാണ്. എന്നാല്‍ മുന്നോട്ട് നീങ്ങുമ്പോഴാണ് അത്യപൂര്‍വ്വ കാഴ്ചകളുടെ വിശാലമായ ഉള്ളറകളിലേക്ക് നമ്മളെത്തുന്നത്. കോറിഡോറില്‍ നിരത്തിവെച്ചിരിക്കുന്ന പെട്രോമാക്സുകള്‍ പോലും കാലഘട്ടങ്ങളുടെ ചരിത്രം വിളിച്ചുപറയുന്നുണ്ട്. അവയിലൊന്ന് ലണ്ടനില്‍ നിന്നുള്ള പുരാതനമായ പെട്രോമാക്സാണ്. മെമ്മോയിര്‍സിലെ അത്യപൂര്‍വ്വ നിധിയായി സൂക്ഷിച്ചിട്ടുള്ളവയില്‍ ഒന്ന് ചന്ദ്രനില്‍ നിന്നുള്ള കൊച്ചു പാറകഷ്ണമാണ്. ഇത് ചില്ലുകൂട്ടില്‍ അടിക്കുറിപ്പോടെ സൂക്ഷിച്ചിട്ടുണ്ട്. സ്വര്‍ണം പൂശിയ വിശുദ്ധ ഖുര്‍ആനും പി.കെ കുഞ്ഞാലിക്കുട്ടി സമ്മാനിച്ച മനോഹരമായ ഖുര്‍ആനും ഒപ്പം അടുത്തിടെ, അച്ചടിയെ വെല്ലുന്ന തരത്തില്‍ മുഗുറോഡിലെ ബദറുന്നിസ എഴുതി തയ്യാറാക്കിയ ഖുര്‍ആന്‍ പതിപ്പും തെരുവത്ത് മെമ്മോയിര്‍സിന്റെ കാഴ്ചക്കൂട്ടങ്ങളിലുണ്ട്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന മരത്തില്‍ പണികഴിപ്പിച്ച ടെലഫോണും കാലുകൊണ്ടും കൈകൊണ്ടും പ്രവര്‍ത്തിപ്പിക്കാവുന്ന ദുബായിലെ ആദ്യകാല അച്ചടിയന്ത്രവും പെട്ടിപ്പാട്ടും ടൈപ്പ് റൈറ്റിംഗ് മെഷീനും നാണയങ്ങളും നാനോ തയ്യല്‍ മെഷീനുമൊക്കെ പുരാതന വസ്തുക്കളുടെ പ്രൗഢി വിളിച്ചോതുന്നു.

ചുമരിലേക്ക് കണ്ണോടിക്കുമ്പോള്‍ റോയല്‍ സൗഹൃദങ്ങളുടെ വിസ്മയ കാഴ്ചയാണ് നിറയെ. ദിലീപ് കുമാറും ഷാറൂഖ് ഖാനും ഋത്വിക് റോഷനും അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും, പിന്നെ നമ്മൂടെ പ്രേംനസീറും മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും ദിലീപും മഞ്ജുവാര്യറും കാവ്യാ മാധവനും അടക്കമുള്ളവര്‍ക്കൊപ്പം കളിച്ചു രസിച്ചു നില്‍ക്കുന്ന ഖാദര്‍ തെരുവത്ത് ബിഗ് സെലിബ്രിറ്റിയെ പോലെ തിളങ്ങുന്നു. ലോകോത്തര ടെന്നീസ് താരങ്ങള്‍ ഉറ്റ ചങ്ങാതിയായ ഖാദര്‍ തെരുവത്തിനോട് കുശലം പറഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍. മമ്മൂട്ടി ഖാദറിന്റെ ആത്മസുഹൃത്താണ്. നാലുപതിറ്റാണ്ടപ്പുറത്ത് തുടങ്ങിയ സൗഹൃദപെരുമയാണ് മമ്മൂട്ടിയോടുള്ളത്.



1979 കാലം. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ എം. ആസാദ് ഒരു സിനിമ സംവിധാനം ചെയ്യുന്നു. നിര്‍മ്മാണം ഖാദര്‍ തെരുവത്ത്. ചിത്രത്തിന് പേരിട്ടു-വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍. നായകന്‍ സുകുമാരന്‍. നായിക ശ്രീവിദ്യയും. ഗള്‍ഫിലാണ് ഷൂട്ടിംഗ്. ഗള്‍ഫില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമ എന്ന പെരുമ ഈ സിനിമയ്ക്ക് സ്വന്തം. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് നാട്ടിലാണ്. അപ്രധാനമല്ലാത്ത ഒരു വേഷം ഈ ചിത്രത്തിലുണ്ട്. ആ വേഷം ചെയ്തത് വൈക്കത്തുകാരന്‍ മുഹമ്മദ് കുട്ടി. അന്നയാള്‍ മമ്മൂട്ടിയൊന്നും ആയിട്ടില്ല. മമ്മൂട്ടിയുടെ തുടക്കക്കാലമായിരുന്നു അത്. ആ സിനിമയോടെ മമ്മൂട്ടി താരപദവിയിലേക്ക് പാദമൂന്നി തുടങ്ങി. അന്ന് തുടങ്ങിയ ബന്ധം. ഖാദര്‍ തെരുവത്തും മമ്മൂട്ടിയും ആത്മമിത്രങ്ങളായി. ഒന്നിച്ച് ഒരുപാട് യാത്രകള്‍, ചടങ്ങുകള്‍... 'അംബേദ്ക്കര്‍' എന്ന സിനിമ അന്നത്തെ പ്രധാനമന്ത്രി വാജ്പെയിയെ കാണിക്കാന്‍ വേണ്ടി പോയപ്പോള്‍ മമ്മൂട്ടി ഒപ്പം കൂട്ടിയതും ഈ ആത്മമിത്രത്തെ തന്നെ. പില്‍ക്കാലത്ത് മമ്മൂട്ടിയെ നായകനാക്കി 'ദുബായ്' എന്ന സിനിമയും നിര്‍മ്മിച്ചു. അതില്‍ മമ്മൂട്ടിക്കൊപ്പം പൈലറ്റിന്റെ വേഷവും ചെയ്തു ഖാദര്‍ തെരുവത്ത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഭാര്യ സഫിയക്കൊപ്പം മമ്മൂട്ടിയുടെ കൊച്ചിയിലെ വീട് സന്ദര്‍ശിച്ചപ്പോളെടുത്ത ഫോട്ടോ വലിയ ഫ്രെയിമില്‍ തെരുവത്ത് മെമ്മോയിര്‍സില്‍ തൂക്കിയിട്ടിട്ടുണ്ട്. ആ ചിത്രത്തിന് മുന്നിലെത്തുമ്പോള്‍ ഖാദര്‍ തെരുവത്ത് ഒന്നു നില്‍ക്കും, അല്‍പനേരം ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നില്‍ക്കും.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി 'പട്ടംപോലെ' എന്ന സിനിമയും ടോവിനോ തോമസിനെ നായകനാക്കി 'ആന്റ് ദ ഓസ്‌കാര്‍' എന്ന സിനിമയും ഖാദര്‍ തെരുവത്ത് നിര്‍മ്മിച്ചിട്ടുണ്ട്.


ക്രിക്കറ്റിന് വേണ്ടിയാണ് തെരുവത്ത് മെമ്മോയിര്‍സിന്റെ നല്ലൊരു ഭാഗം മാറ്റിവെച്ചിട്ടുള്ളത്. ക്രിക്കറ്റിനോട് എന്തെന്നില്ലാത്ത പ്രണയമുള്ള ഇദ്ദേഹം നിരവധി ലോകകപ്പ് ക്രിക്കറ്റുകള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അതിന്റെ അടയാളങ്ങള്‍ ഇവിടെ കാണാം. ആത്മമിത്രം സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ സമ്മാനിച്ച അത്യപൂര്‍വ്വ സമ്മാനങ്ങളുടെ ശേഖരം തന്നെ ഒരു ഭാഗത്ത് നിരത്തിവെച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ഒപ്പിട്ട് നല്‍കിയ ബാറ്റുകള്‍ വൃത്താകൃതിയില്‍ മനോഹരമായി അലങ്കരിച്ചുവെച്ചത് മെമ്മോയിര്‍സിന്റെ വലിയ ആകര്‍ഷകങ്ങളില്‍ ഒന്നാണ്. ഏതാനും മാസം മുമ്പ് ഖാദര്‍ തെരുവത്തിന്റെ വീട്ടിലെത്തിയ സുനില്‍ ഗവാസ്‌കറാണ് മെമ്മോയിര്‍സിന്റെ ലോഗോ പ്രകാശനം ചെയ്തത്. ഗവാസ്‌കര്‍ ഒപ്പിട്ട് നല്‍കിയ ലോഗോ ഈ കേന്ദ്രത്തിന്റെ മറ്റൊരു അലങ്കാരമാണ്. പലരും സമ്മാനിച്ച ടീ ഷര്‍ട്ടുകളും പന്തുകളും ക്യാപുകളും കാണുമ്പോള്‍ സിക്സര്‍ പറത്തിയത് പോലൊരു ആരവം കാതുകളില്‍ ഉയരും. ലോകോത്തര ടെന്നീസ് താരങ്ങള്‍ കൈമാറിയ സമ്മാനങ്ങളുമുണ്ട്.

തെരുവത്ത് മെമ്മോയിര്‍സിന്റെ അവസാന ഭാഗത്ത് കാണുന്നത് കുടുംബ ബന്ധത്തിന്റെ പൊലിമ വിളമ്പുന്ന കുറെ ചിത്രങ്ങളാണ്. ഉമ്മയും ഉപ്പയും മക്കളും മരുമക്കളും സഹോദരങ്ങളും അടക്കമുള്ളവരുടെ ചിത്രങ്ങള്‍.


ഖാദര്‍ തെരുവത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററിയും മെമ്മോയിര്‍സില്‍ അതിഥികള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജനനം മുതല്‍ യൗവ്വനവും ശൈശവവും കടന്ന്, കോഴിക്കോട് മാവൂര്‍ റയോണ്‍സിലെ ഉദ്യോഗ കാലവും പിന്നിട്ട് 1969ല്‍ ദുബായിലേക്ക് യാത്ര തിരിച്ചതും, അവിടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത് വിസ്മയം തീര്‍ത്തതും ഡോക്യുമെന്ററി നമുക്ക് കാണിച്ചു തരുന്നു. ദുബായ് മഹാ നഗരത്തിന് ആദ്യമായി പലതും പരിചയപ്പെടുത്തിയത് ഖാദര്‍ തെരുവത്താണെന്ന് അറിയുമ്പോള്‍ കാസര്‍കോട്ടുകാരുടെ ഖാദര്‍ച്ചയുടെ ഗരിമ പിന്നെയും വളരുന്നു.

തെരുവത്ത് മെമ്മോയിര്‍സിന്റെ നിര്‍മ്മാണ ഭംഗി ആരെയും ആകര്‍ഷിക്കും. ജനാലയോട് ചേര്‍ന്നുള്ള ഇരിപ്പിടങ്ങള്‍ രാജകീയത അടയാളപ്പെടുത്തുന്നു.




Similar News