മഴമേഘങ്ങളെ കാത്തിരിക്കുന്ന വേഴാമ്പലുകളെ കാണാനില്ല. കാവുകളില്‍ തെയ്യങ്ങളുടെ ചെണ്ട ഉയരുമ്പോള്‍ കലപിലകൂട്ടി പറക്കുന്ന വവ്വാലുകളും പഴങ്കഥയാകുന്നു. പ്രാവുകളുടെ കുറുകലും ജലപ്പക്ഷികളുടെ കിളിക്കൊഞ്ചലും കേള്‍ക്കാനില്ല. അങ്ങാടികളില്‍ കിന്നാരം പറയുന്ന കുരുവികളും മറവിയിലേക്ക് പോയി.
നീണ്ട കഴുത്തുനീട്ടി ചെറു മീനുകളെ പിടിക്കുന്ന കൊക്കുകള്‍ ഇന്നെവിടെ? മഴമേഘങ്ങളെ കാത്തിരിക്കുന്ന വേഴാമ്പലുകളെയും കാണാനില്ല. കാവുകളില്‍ തെയ്യങ്ങളുടെ ചെണ്ടനാദം ഉയരുമ്പോള്‍ കലപിലകൂട്ടി പറക്കുന്ന വവ്വാലുകളും പഴങ്കഥയാകുന്നു. പ്രാവുകളുടെ കുറുകലും ജലപ്പക്ഷികളുടെ കിളിക്കൊഞ്ചലും കേള്‍ക്കാനില്ല. അങ്ങാടികളില്‍ കിന്നാരം പറയുന്ന കുരുവികളും മറവിയിലേക്ക് പോയി. മനുഷ്യസഞ്ചാരങ്ങള്‍ക്കിടയില്‍ തകര്‍ക്കപ്പെടുന്ന പക്ഷി സങ്കേതങ്ങള്‍... കൂട്ടമരണം നേരിടുന്ന പക്ഷിക്കൂട്ടങ്ങള്‍ നിരവധി... കൂട്ടിലടക്കാന്‍ വിധിക്കപ്പെട്ടവ വേറെ... പട്ടിക നീളുന്നു...
തീന്‍ മേശകളില്‍ ഇറച്ചിക്കറി നിറയുമ്പോള്‍ പാവം കോഴിയുടെ വിലാപം ആരും കേള്‍ക്കാറില്ല. കാട് കയ്യേറുമ്പോഴും തണ്ണീര്‍ തടങ്ങള്‍ ഉണങ്ങുമ്പോഴും പക്ഷികള്‍ കൊല്ലപ്പെടുമ്പോഴും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുമെന്നും തിരിച്ചറിയാറില്ല. ആവാസ വ്യവസ്ഥയുടെ തകര്‍ച്ച മൂലം വര്‍ഷംതോറും പക്ഷികളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. പല ഇനങ്ങളും മറഞ്ഞുപോയി. ലോകത്തില്‍ 8000ല്‍ പരം ഇനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ 131 ഇനവും സംസ്ഥാനത്ത് 36 പക്ഷികളും വംശനാശം നേരിടുന്നതായി രേഖപ്പെടുത്തുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന ശവംതീനി കഴുകന്‍, തവിട്ടു കഴുകന്‍ എല്ലാം പൂര്‍ണ്ണനാശത്തിന്റെ വക്കിലാണ്. ഇരട്ടത്തലച്ചി, നത്ത്, പൊന്മാന്‍, ബലിക്കാക്ക, ചെമ്പോത്ത്, പള്ളിപ്പരുത്തി, തിത്തിരപ്പക്ഷി, വര്‍ണ്ണ കൊക്ക്, വെള്ള കൊക്ക്, പ്രാപ്പിടിയന്‍, മലമുഴക്കി തുടങ്ങിയവയൊക്കെ ചുവന്ന ബുക്കില്‍ -റെഡ് ബുക്കില്‍ -ഇടം പിടിച്ചിരിക്കുന്നു.
ശവംതീനി കഴുകനെ ശവം തിന്നുന്നത് എന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോഴും മലിനീകരണം തടയുന്നതില്‍ അവ വഹിക്കുന്ന പ്രധാന പങ്ക് കാണാതെ പോകരുത്. ചത്തുപോകുന്ന മൃഗങ്ങളെയും മറ്റ് അവശിഷ്ടങ്ങളും കഴുകന്‍ കൂട്ടം നിമിഷങ്ങള്‍ക്കകം തിന്നുതീര്‍ക്കും. ഇതുവഴി മലിനീകരണം തടയും. എന്നാല്‍ അതുതന്നെ അവയുടെ കൂട്ടമരണത്തിനും ഇടയാക്കി. മൃഗങ്ങളുടെ അകത്തുള്ള കീടനാശിനിയുടെ അംശം അകത്തുചെന്നാണ് കഴുകന്മാരുടെ കൂട്ടമരണത്തിന് ഇടയാക്കിയതെന്ന് മുംബൈ നാഷണല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ പഠനത്തില്‍ തെളിഞ്ഞു. മൃഗങ്ങള്‍ക്ക് നല്‍കുന്ന വേദനസംഹാരിയാണ് അപകടം വിതച്ചത്.
നഗരങ്ങളില്‍ പത്തുവര്‍ഷത്തിനകത്ത് അങ്ങാടിക്കുരുവികളുടെ എണ്ണത്തില്‍ 70 ശതമാനം കുറഞ്ഞതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങാടികളില്‍ കൂട്ടത്തോടെ എത്തി ഭക്ഷ്യധാന്യങ്ങള്‍ തിന്നാണ് ഇവ ജീവിച്ചിരുന്നത്. ചെറിയ പീടികകളിലെ മേല്‍ക്കൂരകള്‍ക്കിടയില്‍ ഇവ കൂട് കെട്ടിയിരുന്നു.
പാടശേഖരങ്ങളുടെ നാശം വഴി 50 ശതമാനം ജലപ്പക്ഷികള്‍ വംശനാശ ഭീഷണി നേരിടുന്നു. നമ്മുടെ പാടശേഖരങ്ങളിലേക്ക് സൈബീരിയ, ഹിമാലയം, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ജലപ്പക്ഷികള്‍ വന്നെത്തിയിരുന്നു. ഇപ്പോഴത്തെ സര്‍വേയില്‍ 30 ലക്ഷത്തില്‍ താഴെ പക്ഷികളെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വവ്വാല്‍, കാക്ക, എലി എന്നിവ ഒഴികെയുള്ള ജീവികളെ പിടിക്കുന്നതും വളര്‍ത്തുന്നതും വേട്ടയാടുന്നതും ശിക്ഷാര്‍ഹമാണ്. നിയമത്തിലെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവികളെ കൊന്നാല്‍ ഏഴ് വര്‍ഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ നിയമം പലപ്പോഴും ലംഘിക്കപ്പെടുന്നു. നിയമത്തിലെ ജീവികളുടെ മുന്‍ഗണനയിലും അപാകതകളുണ്ട്. കടുത്ത വംശനാശം നേരിടുന്ന ജീവികള്‍ പട്ടികയില്‍ ഇല്ല. പ്രശ്‌നം പരിഹരിക്കാന്‍ നിയമം പുതുക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യ ജൈവ മേഖലയെ ബന്ധിപ്പിച്ച് പ്രകൃതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ പക്ഷികള്‍ മുഖ്യപങ്കുവഹിക്കുന്നു. കീടനാശം, പരാഗണം, വിത്ത് വിതരണം എന്നിവയിലെ പങ്കുവഴി ആവാസവ്യവസ്ഥയുടെ സംരക്ഷകരാകുന്നു.