ദേശീയ പാതയും സുരക്ഷാ ബോധവല്‍ക്കരണവും...

Update: 2025-09-09 10:57 GMT
ദേശീയ പാതയിലെ വാഹനങ്ങളുടെ വേഗത സാധാരണ റോഡുകളേക്കാള്‍ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ സ്ത്രീകളും കുട്ടികളും ഹൈവേയ്ക്ക് സമീപം കളിക്കുകയോ നടക്കുകയോ മുറിച്ചു കടക്കുകയോ ചെയ്യുന്നത് ജീവന്‍ അപകടത്തിലാക്കുന്നതാണ്. ഹൈവേ മുറിച്ചു കടക്കേണ്ട സാഹചര്യം വന്നാല്‍, നിര്‍ദ്ദിഷ്ട പാലങ്ങളും അണ്ടര്‍പാസേജുകളും മാത്രമേ ആശ്രയിക്കാവൂ.

ഞായറാഴ്ച കാസര്‍കോട് അടുക്കത്ത് ബയല്‍ ദേശീയ പാതയില്‍ നടന്ന ഒരു ദാരുണ സംഭവം നമ്മെ എല്ലാവരെയും ഞെട്ടിച്ചു. അമ്പത് വയസ്സോളം പ്രായമുള്ള ഒരു സഹോദരി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ചു വീണത് സമൂഹത്തിനു വലിയൊരു മുന്നറിയിപ്പാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ വീട്ടിലെയും സ്ത്രീകളെയും കുട്ടികളെയും ഡ്രൈവര്‍മാരെയും പൊതുജനങ്ങളെയും ദേശീയ പാതയുടെ സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.

ദേശീയ പാതയിലെ വാഹനങ്ങളുടെ വേഗത സാധാരണ റോഡുകളേക്കാള്‍ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ സ്ത്രീകളും കുട്ടികളും ഹൈവേയ്ക്ക് സമീപം കളിക്കുകയോ നടക്കുകയോ മുറിച്ചു കടക്കുകയോ ചെയ്യുന്നത് ജീവന്‍ അപകടത്തിലാക്കുന്നതാണ്. ഹൈവേ മുറിച്ചു കടക്കേണ്ട സാഹചര്യം വന്നാല്‍, നിര്‍ദ്ദിഷ്ട പാലങ്ങളും അണ്ടര്‍പാസേജുകളും മാത്രമേ ആശ്രയിക്കാവൂ.

ഡ്രൈവര്‍മാരുടെ ഉത്തരവാദിത്തവും ഇവിടെ വലിയതാണ്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, മദ്യപിച്ച് ഡ്രൈവ് ചെയ്യാതിരിക്കുക, സ്പീഡ് ലിമിറ്റ് പാലിക്കുക എന്നിവ അനിവാര്യമാണ്. സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കാത്തതും ക്ഷീണം തോന്നിയിട്ടും വാഹനം ഓടിക്കുന്നതും ഹൈവേയില്‍ പെട്ടെന്ന് വാഹനം തിരിക്കുന്നതും യു ടേണ്‍ എടുക്കുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്ന പ്രധാന കാരണങ്ങളാണ്. ഹൈവേയില്‍ പാര്‍ക്ക് ചെയ്യുന്നതും കന്നുകാലികളെ വിടുന്നതും വലിയ അപകടം സൃഷ്ടിക്കുമെന്ന് കൂടി ശ്രദ്ധിക്കണം.

ഹൈവേയ്ക്ക് സമീപം താമസിക്കുന്ന കുടുംബങ്ങള്‍ അവരുടെ കുട്ടികളോട് നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുകയും സുരക്ഷിതമായ വഴികള്‍ മാത്രം തിരഞ്ഞെടുക്കുകയും വേണം. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കേണ്ട സാഹചര്യം വരാതിരിക്കാന്‍ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്താല്‍ അപകട സാധ്യത കുറയ്ക്കാന്‍ കഴിയും.

ഈ പ്രശ്‌നം സാമൂഹിക ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട ഒന്നാണ്. അതിനാല്‍ സമൂഹത്തിലെ സംഘടനകളും പള്ളികളും സ്‌കൂളുകളും ചേര്‍ന്ന് റോഡ് സുരക്ഷാ ക്ലാസുകളും ബോധവല്‍ക്കരണ ക്യാമ്പുകളും സംഘടിപ്പിക്കണം. ഓരോ വീട്ടിലും സ്ത്രീകളും കുട്ടികളും 'ഹൈവേ അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം' എന്ന വിഷയത്തില്‍ ബോധവാന്മാരാകേണ്ടത് വളരെ ആവശ്യമാണ്.

സുരക്ഷിതമായ യാത്ര, ബോധവാന്മാരായ ഡ്രൈവര്‍മാര്‍, ജാഗ്രതയോടെ നടക്കുന്ന ജനങ്ങള്‍ ഇതെല്ലാം ഒന്നിച്ചു വരുമ്പോഴേ നമ്മുടെ ദേശീയ പാത അപകടങ്ങളുടെ വേദിയല്ല, സുരക്ഷിതമായ സഞ്ചാരത്തിന്റെ പാതയാകൂ...

Similar News