കേരളം റോഡപകടങ്ങളില്‍ മുന്നിലെത്തുമ്പോള്‍

By :  Sub Editor
Update: 2025-06-26 10:23 GMT

റോഡപകടങ്ങളിലും അപകടമരണങ്ങളിലും ഇന്ത്യയില്‍ മുന്നിലെത്തിയ സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാനത്ത് അപകടങ്ങളും അപകട മരണങ്ങളുമില്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. അത്രമാത്രം റോഡപകടങ്ങളാണ് എല്ലാ ജില്ലകളിലും സംഭവിക്കുന്നത്. കേരളത്തില്‍ റോഡപകടങ്ങളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വര്‍ധനവുണ്ടെന്നാണ് സംസ്ഥാന ക്രൈം റിപ്പോര്‍ട്ട്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളുടെ എണ്ണത്തില്‍ ആറര ശതമാനം വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ 2025 ആയപ്പോഴേക്കും എട്ട് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങള്‍ റോഡ് അപകടങ്ങളുടെയും റോഡ് അപകടങ്ങളില്‍ ജീവന്‍ പൊലിയുന്നതിന്റെയും എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മാസങ്ങളാകുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് വൈകുന്നേരം ആറിനും രാത്രി ഒമ്പതിനും ഇടയിലാണ്. ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് ഒമ്പതിനായിരത്തോളം ജീവനുകളെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആയിരക്കണക്കിനാളുകള്‍ക്കാണ് ഇക്കാലയളവില്‍ അപകടങ്ങളില്‍ പരിക്കേറ്റത്. 2023 ഡിസംബറില്‍ 4171 വാഹനാപകടങ്ങളില്‍ 392 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2022 ജനുവരിയില്‍ വാഹനാപകടങ്ങളുടെ എണ്ണം 3893 ആയിരുന്നെങ്കില്‍ അതില്‍ മരിച്ചവരുടെ എണ്ണം 383 ആയിരുന്നു. അതേവര്‍ഷം ഡിസംബറില്‍ 4088 റോഡപകടങ്ങള്‍ ഉണ്ടായപ്പോള്‍ 405 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2024ല്‍ ഇതിനേക്കാള്‍ ജീവനുകള്‍ പൊലിഞ്ഞു. 2025ലും അപകടമരണങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

റോഡപകടങ്ങള്‍ കുറയ്ക്കാനായി സ്ഥാപിച്ച എ.ഐ ക്യാമറകളും ആ നിലയില്‍ ഫലം കണ്ടിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എ.ഐ ക്യാമറ സ്ഥാപിക്കുന്നതിന് മുമ്പ് 2022, 2023 വര്‍ഷങ്ങളില്‍ ഉണ്ടായതിലും റോഡ് അപകടങ്ങളുടെ എണ്ണത്തില്‍ എ.ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷമുള്ള 2023, 2024, 2025 വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്. 2023ല്‍ റോഡ് അപകട നിരക്കില്‍ വര്‍ധനവ് ഉണ്ടായെങ്കിലും റോഡ് അപകടങ്ങളിലെ മരണനിരക്ക് കുറഞ്ഞിരുന്നു. 2023ല്‍ 48,091 റോഡപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 4080 ആണ്. 2021ല്‍ 33,296 റോഡപകടങ്ങളില്‍ 3429 പേരാണ് മരിച്ചത്. 2022ല്‍ റോഡപകടങ്ങളുടെ എണ്ണം 43910 ആയി വര്‍ധിച്ചപ്പോള്‍ മരിച്ചവരുടെ എണ്ണം 4317 ആയാണ് വര്‍ധിച്ചത്. 2025 ആയപ്പോഴേക്കും അപകടങ്ങളും അപകടമരണങ്ങളും ഇരട്ടിയായിരിക്കുകയാണ്. ദേശീയപാത നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതും അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തികളും കാരണമുള്ള അപകടങ്ങളും കൂടിയിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കുന്ന വിധത്തിലുള്ള റോഡ് വികസനമാണ് നാടിനാവശ്യം.

Similar News