എത്രനാള്‍ സഹിക്കും ഈ യാത്രാദുരിതങ്ങള്‍

By :  Sub Editor
Update: 2025-06-27 10:32 GMT

ഉത്തരമലബാറിലെ ട്രെയിന്‍ യാത്രാദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകുന്നില്ല. പരിഹരിക്കാന്‍ റെയില്‍വേക്ക് താല്‍പ്പര്യവുമില്ല. മലബാറിലെ ട്രെയിന്‍ യാത്രാദുരിതങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം റെയില്‍വേക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നേതൃത്വത്തില്‍ 7 എം.പിമാര്‍ ഒപ്പിട്ട നിര്‍ദ്ദേശങ്ങള്‍ കൈമാറിയിരുന്നു. ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ പാലക്കാട്ട് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ആവശ്യങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഒരു പരിഹാരവുമുണ്ടായില്ല.

വന്ദേ ഭാരത് ഓട്ടം തുടങ്ങിയതിനുശേഷം പരശുറാം എക്‌സ്പ്രസ് കൊയിലാണ്ടിയിലും എലത്തൂരിലും മറ്റും പിടിച്ചിടുന്നതും അതിനുശേഷം വരുന്ന കോഴിക്കോട് മംഗലാപുരം എക്‌സ്പ്രസ് വൈകി കോഴിക്കോട്ട് എത്തുന്നതും ഉത്തരമലബാറില്‍ നിന്നും ജോലിക്ക് പോകുന്നവര്‍ക്ക് വലിയ പ്രയാസമായിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ ഈ രണ്ട് വണ്ടികളും മംഗളൂരുവില്‍നിന്ന് 10 മിനുട്ട് മുമ്പേ പുറപ്പെടണമെന്ന ആവശ്യത്തോട് അധികൃതര്‍ മുഖം തിരിക്കുന്നു. കോഴിക്കോട്ട് നിന്ന് കാസര്‍കോട് ഭാഗത്തേക്കും തിരിച്ചും സന്ധ്യ കഴിഞ്ഞാല്‍ ഹ്രസ്വദൂര യാത്രക്കാര്‍ക്ക് വണ്ടിയില്ല. ഇതിന് പരിഹാരമായി പരശുറാം എക്‌സ്പ്രസ് കോഴിക്കോട്ട് ഒരു മണിക്കൂര്‍ പിടിച്ചിട്ട് യാത്രക്കാരെ ദ്രോഹിക്കുന്ന പരിപാടിനിര്‍ത്തി പഴയപോലെ ആ വണ്ടി 4.5 ന് കോഴിക്കോട് വിടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഉച്ചതിരിഞ്ഞ് 2.5ന് പുറപ്പെടുന്ന കോഴിക്കോട്-കണ്ണൂര്‍ എക്‌സ്പ്രസ് വൈകിട്ട് അഞ്ചിന് പുറപ്പെട്ട് മംഗളൂരു വരെ നേരിട്ട് പോകണം. ഈ വണ്ടി തിരിച്ച് രാത്രി 10.15 ന് മംഗളൂരുവില്‍ നിന്ന് വിട്ട് ചെറുവത്തൂര്‍ വരെ പോകണം. ഉച്ചക്ക് 3 മണിക്ക് എറണാകുളം വിട്ട് രാത്രി 11 മണിയോടെ മംഗളൂരുവരെ എത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് പുതുതായി സര്‍വീസ് ആരംഭിക്കണം. ആഴ്ചയില്‍ രണ്ടുദിവസം ഓടുന്ന മംഗളൂരു ജംഗ്ഷന്‍ കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ദിവസവും ഓടിക്കണം. അതിന് കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, വടകര സ്റ്റേഷനുകളില്‍ സ്റ്റോപ്പനുവദിക്കണം. ഷൊര്‍ണൂര്‍-കണ്ണൂര്‍, മംഗളൂരു- ഗോവ മെമു വണ്ടികള്‍ ഇപ്പോള്‍ പകല്‍ മുഴുവന്‍ വെറുതെ കിടക്കുകയാണ്. ഇവ രണ്ടും കൂട്ടിയോജിപ്പിച്ച് പകല്‍ സമയത്ത് മംഗളൂരു കണ്ണൂര്‍ മെമു സര്‍വീസ് ആരംഭിക്കാവുന്നതാണ്. മംഗളൂരുവിനും കണ്ണൂരിനുമിടയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കൂടുതല്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കണം. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടിയാല്‍ ഇവിടത്തെ യാത്രക്കാര്‍ക്കത് ആശ്വാസമാകും. എല്ലാ ട്രെയിനുകളിലും യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം വളരെ കുറവാണ്. ആവശ്യാനുസരണം ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. മാത്രമല്ല എല്ലാ സ്റ്റേഷനുകളിലും വികലാംഗര്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കണം.

കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 24 മണിക്കൂറും അനൗണ്‍സ്‌മെന്റ് സംവിധാനവും ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിപ്പിക്കണം. മൂകാംബിക റോഡ്-ബൈന്ദൂര്‍-ഷൊര്‍ണൂര്‍ ട്രെയിന്‍ പുനരാരംഭിച്ച് പഴനി, മധുര തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രാമേശ്വരത്തേക്ക് നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മലബാറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിനുകളുടെ എണ്ണം വളരെ പരിമിതമായതിനാല്‍, കേരള എക്സ്പ്രസ് കൊങ്കണ്‍ വഴി തിരിച്ചുവിടേണ്ടത് ഏറ്റവും അത്യാവശ്യമാണ്.

Similar News