തകര്‍ത്തേ മതിയാകൂ ലഹരിയുടെ സാമ്രാജ്യം

By :  Sub Editor
Update: 2025-06-25 10:30 GMT

കാസര്‍കോട് ജില്ലയില്‍ മദ്യ-മയക്കുമരുന്ന്-കഞ്ചാവ് വില്‍പ്പന വ്യാപകമായിട്ട് നാളുകളേറെയായി. പൊലീസും എക്സൈസും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ലഹരിസംഘങ്ങളുടെ വേരറുക്കാന്‍ സാധിച്ചിട്ടില്ല. കുട്ടികള്‍ പോലും മാരകമയക്കുമരുന്നായ എം.ഡി.എം.എയുടെയും ഹൈഡ്രോളിക് കഞ്ചാവിന്റെയും അടിമകളായി മാറുന്ന കാഴ്ചയാണ് കാണുന്നത്.ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും കൊലപാതകങ്ങളും ജില്ലയില്‍ വര്‍ധിച്ചുവരികയാണ്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍പരിധിയിലെ ഒരു വീട്ടില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു യുവാവ് കൊല്ലപ്പെട്ട സംഭവമാണ് ഒടുവിലത്തേത്. ഇതുപോലെ സമാനമായ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് പൊവ്വല്‍ മാസ്തിക്കുണ്ടില്‍ ലഹരി വില്‍പനയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തില്‍ യുവാവിനെയും മാതാവിനെയും ലഹരിസംഘങ്ങള്‍ അക്രമ ിച്ച് പരിക്കേല്‍പ്പിച്ചത്. വധഭീഷണി മുഴക്കിയ സംഘം ഇരുമ്പു വടി കൊണ്ട് യുവാവിനെയും മാതാവിനെയും അടിച്ച് പരിക്കേല്‍പ്പിക്കകയായിരുന്നു. മയക്കുരുന്ന് ലഹരിയില്‍ മകന്‍ മാതാവിനെ ബലാല്‍സംഗം ചെയ്ത സംഭവം നടന്നതും കാസര്‍കോട് ജില്ലയിലാണ്. ജില്ലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മയക്കുമരുന്ന് വില്‍പ്പനയിലും ഉപയോഗത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായത്. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസും എക്സൈസും പിടികൂടിയ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. 2023-ല്‍ കാസര്‍കോട് ജില്ലയില്‍ പൊലീസ് ആകെ 1,572 എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്) പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,670 പേര്‍ പ്രതികളായിരുന്നു. 1,669 പേരെ അറസ്റ്റ് ചെയ്തു. 114 കിലോ കഞ്ചാവ്, 951 ഗ്രാം എംഡിഎംഎ, 3.06 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം എല്‍എസ്ഡി, 50 മില്ലിഗ്രാം നൈട്രാസെപാം ഗുളികകള്‍ എന്നിവയണ് പൊലീസ് പിടിച്ചെടുത്തത്.2024-ല്‍ പൊലീസ് 925 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 4 കിലോയിലധികം എംഡിഎംഎ, 37 കിലോ കഞ്ചാവ്, 96.960 ഗ്രാം മെത്താംഫെറ്റാമൈന്‍, ഒരു കഞ്ചാവ് ചെടി എന്നിവയാണ് പിടിച്ചെടുത്തത്. ഈ വര്‍ഷം ഇതുവരെ ആകെ 270 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇത്തവണ എക്സൈസ് വകുപ്പിന്റെ കണക്കിലും വര്‍ധനവുണ്ട്. 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2.5 കിലോഗ്രാം കഞ്ചാവും 71.158 ഗ്രാം മെത്താംഫെറ്റാമൈനും കണ്ടുകെട്ടി. വിദ്യാര്‍ഥികളുടെ കൈകളില്‍ നിന്നും പിടികൂടിയ ലഹരി വസ്തുക്കളുടെ കണക്കും ഞെട്ടിക്കുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ നിന്ന് 85.590 ഗ്രാം. എം.ഡി.എം.എയും 66.860 ഗ്രാം. കഞ്ചാവും പിടിച്ചെടുത്തു. ബോധവത്കരണത്തിനപ്പുറം കൃത്യമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ലഹരിയുടെ വില്‍പ്പനയും ഉപഭോഗവും കുറയ്ക്കാനാകൂ എന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍.ലഹരിയുടെ സാമ്രാജ്യം തകര്‍ക്കാതെ പുതുതലമുറയെ നമുക്ക് രക്ഷിക്കാനാകില്ല. കര്‍ശന നടപടികള്‍ തുടരുന്നതിനൊപ്പം ശിക്ഷയുടെ കാഠിന്യവും വര്‍ധിപ്പിക്കണം.

Similar News