ഉത്തരദേശം: ജനങ്ങളുടെ വേദന കേള്‍ക്കുന്ന പത്രം...

Update: 2025-11-26 10:34 GMT

കാസര്‍കോട് ജില്ലയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഉത്തരദേശം പത്രം, വാര്‍ത്തകളുടെ വരികള്‍ക്ക് പുറത്തേക്ക് മനുഷ്യരുടെ ഹൃദയതാളങ്ങള്‍ കേള്‍ക്കുന്ന ഒരു സാമൂഹിക ശബ്ദമായി ഇന്നിവിടത്തെ ജീവിതങ്ങളിലെത്തിയിരിക്കുന്നു.

ഒരു പത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിലോ പേജുകള്‍ നിറയ്ക്കുന്നതിലോ മാത്രം ഒതുങ്ങാതെ, മനുഷ്യരുടെ വേദനകളെ തിരിച്ചറിയുകയും അവരുടെ ഇടയില്‍ ഇടപെടുകയും ചെയ്യുമ്പോള്‍, അത് ജനങ്ങളുടെ ജീവിതത്തില്‍ ഒരു അനിവാര്യ സാന്നിധ്യമായി മാറും. ഉത്തരദേശം അതിന്റെ ഏറ്റവും തെളിഞ്ഞ ഉദാഹരണമാണ്. വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം പങ്കുവെക്കുന്നതിന് പുറമെ, കഷ്ടപ്പെടുന്നവര്‍ക്കും പ്രതിസന്ധിയിലായവര്‍ക്കും ഒരാശ്വാസമായി എത്തുന്ന പത്രമാണിത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ പത്രം നടത്തിയ ഇടപെടലുകള്‍ പല കുടുംബങ്ങള്‍ക്കും ഏറെ പ്രയോജനപ്പെട്ടു. വര്‍ഷങ്ങളായി കുഴികളും അപകടങ്ങളും നിറഞ്ഞ റോഡുകളുടെ ദുരവസ്ഥ പത്രം നിരന്തരം റിപ്പോര്‍ട്ട് ചെയ്തതോടെ അധികാരികള്‍ നിര്‍ബന്ധമായി ഇടപെടാന്‍ തുടങ്ങി; നവീകരിച്ച റോഡുകള്‍ നാട്ടുകാരുടെ യാത്രയുടെ സുരക്ഷ കൂട്ടുകയും അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്തു.

കുടിവെള്ള ക്ഷാമം കാരണം ബുദ്ധിമുട്ടുന്ന ഗ്രാമങ്ങളിലെ വേദനയെ പത്രം പലതവണ സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടുവന്നതോടെ പഞ്ചായത്ത് തലത്തില്‍ അടിയന്തര തീരുമാനങ്ങള്‍ കൈക്കൊണ്ടു; കിണറുകളുടെ ശുദ്ധീകരണവും പൈപ്പ് ലൈന്‍ പരിഹാരവും ടാങ്കര്‍ വെള്ള വിതരണവും നടപ്പിലാക്കി. പഠനസൗകര്യങ്ങള്‍ ഏറ്റവും പിന്നോക്കമുള്ള പല സ്‌കൂളുകളിലെയും കുറവുകള്‍ ഉത്തരദേശം നിരന്തരം റിപ്പോര്‍ട്ട് ചെയ്തതോടെ വിദ്യാഭ്യാസ വകുപ്പ് ധനസഹായം അനുവദിച്ചു; ഇതിലൂടെ കുട്ടികള്‍ക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ലഭിച്ചു.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത് മുന്നോട്ട് പോകുക എന്നത് മാത്രമല്ല പത്രത്തിന്റെ സവിശേഷത; മനുഷ്യരുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ഇടപെടലുകളാണ് ഉത്തരദേശത്തിന്റെ യഥാര്‍ത്ഥ ശക്തി. ചികിത്സയ്ക്കായി സഹായം തേടി അലഞ്ഞുപോയ നിരവധി രോഗികളുടെ അപേക്ഷകള്‍ പത്രം സമൂഹത്തിന്റെ മുന്നില്‍ എത്തിച്ചതോടെ നാട്ടുകാരും സംഘടനകളും ചേര്‍ന്ന് സഹായഹസ്തം നീട്ടി. വീടില്ലാതെ ബുദ്ധിമുട്ടുന്നവരുടെ കഥകള്‍ പത്രം റിപ്പോര്‍ട്ട് ചെയ്തതോടെ പണി മുടങ്ങിയ വീടുകള്‍ക്ക് സഹായം ലഭിച്ചു. നിരാലംബരായ മുതിര്‍ന്നവര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാകാതെ പോയപ്പോള്‍ അവരുടെ അവകാശങ്ങള്‍ പത്രം തുറന്നുപറഞ്ഞതോടെ അവര്‍ക്കും സഹായം ലഭിച്ചു.

ഇന്ന് വാര്‍ത്തകള്‍ പലപ്പോഴും വാണിജ്യത്തിന്റെ കളരിയിലേക്ക് വീഴുമ്പോള്‍, മനുഷ്യരുടെ ദുഃഖങ്ങളില്‍ നിശ്ശബ്ദമായി കാല്‍വെക്കുന്ന പത്രങ്ങള്‍ അപൂര്‍വമായി മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഉത്തരദേശം, വാര്‍ത്ത വിറ്റഴിക്കുന്നതിനല്ല, വാര്‍ത്ത ഉപയോഗിച്ച് ജീവിതങ്ങളെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ഈ നിലപാട് തന്നെയാണ് ഉത്തരദേശത്തെ മറ്റെല്ലാ മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു സമൂഹത്തിന്റെ അവകാശങ്ങള്‍ ചുരുങ്ങുന്ന ഈ കാലത്ത്, ജനങ്ങളുടെ ശബ്ദമാകാന്‍ തൂലിക ഉയര്‍ത്തുന്ന പത്രങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് വലിയൊരു പ്രതീക്ഷയാണ്.

ഒരു പത്രത്തിന്റെ ശക്തി അത് എത്ര പേജുകള്‍ വില്‍ക്കുന്നുവെന്നതില്‍ അല്ല; മനുഷ്യരുടെ വേദനകളെ എത്രമാത്രം കേള്‍ക്കുന്നു, അവരുടെ അവകാശങ്ങള്‍ക്കായി എത്രമാത്രം സംസാരിക്കുന്നു എന്നതിലാണ്.

ഉത്തരദേശം അതിന്റെ തൂലിക ഉപയോഗിക്കുന്നത് വാര്‍ത്തയുടെ പേരില്‍ അല്ല, മനുഷ്യരുടെ ജീവിതം മാറ്റാനുള്ള ഒരു ഉത്തരവാദിത്വമായി തന്നെയാണ്. ഒരു പ്രശ്‌നം പറഞ്ഞുതീരുകയും അതിനെ പരിഹരിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍, പത്രം ഒരു മാധ്യമമല്ല, ഒരു സാമൂഹിക പ്രസ്ഥാനമാണ്.

മനുഷ്യരുടെ വേദനകളില്‍ കൈയൊപ്പിടുന്ന ഉത്തരദേശം, നമ്മുടെ കാലത്തിന്റെ ഒരു ശാന്തവിപ്ലവമാണ്. ഒരു പത്രത്തിന്റെ വരികളിലൂടെ ഒരു സമൂഹത്തിന്റെ ആശകളും അവകാശങ്ങളും ഉയര്‍ന്നുകേള്‍ക്കുമ്പോള്‍, അത് ഒരിക്കലും ചെറുതല്ല. ഉത്തരദേശം മുന്നോട്ട് വെക്കുന്ന ഈ നിലപാട് മറ്റുള്ള മാധ്യമങ്ങളും പഠിക്കട്ടെ..!

Similar News