ട്രംപ് കടുപ്പിച്ച് തന്നെ; കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ; ഇന്ത്യയ്ക്കും രക്ഷയില്ല
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്തശേഷം കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഡോണള്‍ഡ് ട്രംപ്. ഓരോ ദിവസം പുതിയ പുതിയ പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തുന്നത്. വ്യാപാര യുദ്ധം കുടുപ്പിച്ചതാണ് അദ്ദേഹം എടുത്ത പുതിയ തീരുമാനം.
വ്യാപാര കമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും മറ്റു നയലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങിയിരിക്കുകയാണ് ട്രംപ്. ഇതനുസരിച്ച് കാറുകള്‍, ചിപ്പുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് അടുത്ത മാസമോ അതിനുമുന്‍പോ പുതിയ നികുതികള്‍ നടപ്പിലാക്കും. ഇന്ത്യയ്ക്ക് തീരുവകളില്‍ ഇളവ് നല്‍കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
യുഎസിലെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലും ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ യുഎസിലും വില്‍ക്കുമ്പോഴുള്ള 'പരസ്പര നികുതി' ഒഴിവാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷയാണ് ഇതോടെ മങ്ങുന്നത്. മാര്‍ച്ച് 12 മുതല്‍ മുഴുവന്‍ സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
'കാറുകള്‍, ചിപ്പുകള്‍, മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, തടി എന്നിവയ്ക്കും മറ്റു ചില ഉല്‍പന്നങ്ങള്‍ക്കും അടുത്ത മാസമോ അതിനു മുന്‍പോ ഞാന്‍ തീരുവ പ്രഖ്യാപിക്കാന്‍ പോവുകയാണ്' എന്ന് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഫോറത്തില്‍ സംസാരിക്കവെ ട്രംപ് പ്രഖ്യാപിച്ചു. ഇത് യുഎസില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഇവിടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാത്ത കമ്പനികള്‍ പുതിയ തീരുവ വഹിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ യുഎസില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ ഒരു തീരുവയും നല്‍കേണ്ടതില്ല, ഇതുവഴി നമ്മുടെ ഖജനാവിലേക്ക് കോടിക്കണക്കിന് ഡോളര്‍ വരുമാനം എത്തും. തീരുവ സംബന്ധിച്ച തന്റെ നടപടികള്‍ ഇതിനകം തന്നെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. യുഎസിന്റെ പരസ്പര താരിഫുകളില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി ഇളവ് നല്‍കാമെന്ന വാഗ്ദാനം ഇതുവരെ നല്‍കിയിട്ടില്ലെന്നും ചൊവ്വാഴ്ച ഇലോണ്‍ മസ്‌കുമായുള്ള സംയുക്ത ടെലിവിഷന്‍ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. പുതിയ തീരുവകള്‍ നടപ്പിലാക്കിയാല്‍ ട്രംപിന്റെ വ്യാപാരയുദ്ധം കൂടുതല്‍ വഷളാകും.
ഇന്ത്യയിലെ മരുന്നു നിര്‍മാണ കമ്പനികളുടെ വരുമാനത്തിന്റെ ഗണ്യമായ പങ്കും യുഎസില്‍ നിന്നാണ് വരുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതി 873 കോടി ഡോളറായിരുന്നു. ഇത് ഈ മേഖലയിലെ വ്യാപാരത്തിന്റെ മൊത്തം കയറ്റുമതിയുടെ ഏകദേശം 31 ശതമാനം വരുമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.