ആനക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി ആറ് ആനകള്‍ക്ക് ദാരുണാന്ത്യം

Update: 2025-02-21 04:56 GMT

കൊളംബോ: ആനക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ ആറ് ആനകള്‍ക്ക് ദാരുണാന്ത്യം. ശ്രീലങ്കയില്‍ വ്യാഴാഴ്ചയാണ് സംഭവം. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ (124 മൈല്‍) അകലെ മിന്നേരിയയ്ക്ക് സമീപം ഉണ്ടായ അപകടത്തില്‍ നാല് കുഞ്ഞ് ആനകളും രണ്ട് മുതിര്‍ന്ന ആനകളുമാണ് മരിച്ചത്. പ്രകൃതി ഉദ്യാനത്തിനും വന്യജീവികള്‍ക്കും പേരുകേട്ട പ്രദേശമാണ് ഇതെന്ന് സര്‍ക്കാരിന്റെ വന്യജീവി വകുപ്പിന്റെ വക്താവ് ഹാസിനി ശരത്ചന്ദ്രയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രെയിന്‍ ആന കൂട്ടത്തിലേക്ക് ഇടിച്ച് കയറി പാളം തെറ്റിയെങ്കിലും യാത്രക്കാര്‍ക്ക് പരുക്കില്ല. വന്യമൃഗങ്ങള്‍ക്ക് പരുക്കേറ്റതില്‍ രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണ് ഇതെന്നാണ് അധികൃതര്‍ പറയുന്നത്. അപകടത്തില്‍ പരുക്കേറ്റ രണ്ട് കാട്ടാനകള്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ട്രെയിനുകള്‍ ഇടിച്ച് ആനകള്‍ക്ക് പരുക്കേല്‍ക്കുന്നതും മരിക്കുന്നതുമെല്ലാം ശ്രീലങ്കയില്‍ പതിവാണ്. മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍ പതിവായ രാജ്യങ്ങളിലൊന്ന് കൂടിയാണ് ശ്രീലങ്ക.

കഴിഞ്ഞ വര്‍ഷം മാത്രം 170 ആളുകളും 500 ആനകളുമാണ് ശ്രീലങ്കയില്‍ മരിക്കുന്നത്. ഇതില്‍ 20 ആനകള്‍ ട്രെയിനുകള്‍ തട്ടിയാണ് മരിച്ചത്. വനമേഖലയ്ക്ക് സമീപത്ത് കൂടി കടന്നുപോകുമ്പോള്‍ ട്രെയിനിന്റെ സ്പീഡ് നിയന്ത്രിക്കാനും ഹോണുകള്‍ മുഴക്കാനും ലോക്കോ പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2018ല്‍ ഗര്‍ഭിണിയായ ആനയും രണ്ട് കുഞ്ഞുങ്ങളും ഹബാരനയില്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. 7000 ആനകളാണ് ശ്രീലങ്കയിലുള്ളതെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. ബുദ്ധമത ഭൂരിപക്ഷ മേഖലയില്‍ ആനകള്‍ നിയമപ്രകാരം സംരക്ഷിത ജീവിയാണ്. അതുകൊണ്ടുതന്നെ കാട്ടാനകളെ കൊല്ലുന്നത് കടുത്ത ശിക്ഷയ്ക്കും പിഴയ്ക്കും കാരണമാകുന്ന കുറ്റമാണ്.

Similar News