ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Update: 2025-02-20 04:54 GMT

വത്തിക്കാന്‍ സിറ്റി: ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. ശ്വാസകോശ അണുബാധ കുറഞ്ഞതായും സഹപ്രവര്‍ത്തകരുമായി പോപ്പ് സംസാരിച്ചുവെന്നും എഴുന്നേറ്റിരിക്കാന്‍ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

അതിനിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. പോപ് ഫ്രാന്‍സിസിനെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും സന്ദര്‍ശനത്തിനുശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി റോമിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മാര്‍പാപ്പ. 88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയില്‍ മാറ്റം ആവശ്യമാണെന്നും വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ചികിത്സയ്ക്കിടെയാണ് ശ്വാസകോശ അണുബാധയില്‍ ഇപ്പോള്‍ കുറവുണ്ടായതായി വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്.

Similar News