'ഭീഷണി വേണ്ട'; ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ്

Update: 2025-02-08 04:52 GMT

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വകപ്പോകില്ലെന്നും തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമില്ലെന്നും ആയത്തുള്ള അലി ഖമീനി പറഞ്ഞു. 1979-ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സൈനിക കമാന്‍ഡര്‍മാരുമായി സംവദിക്കവെ ആണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

'തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ ആ രാജ്യം തന്നെ ബാക്കിയുണ്ടാവില്ലെന്ന്' ആയിരുന്നു കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയത്. ഇറാനെതിരായ ഉപരോധം കര്‍ശനമാക്കുന്ന മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് തന്റെ നയം വ്യക്തമാക്കിയത്. ഇറാന്‍ എന്നെ കൊലപ്പെടുത്തുകയാണെങ്കില്‍ പിന്നെ ആ രാജ്യം തന്നെ ഉണ്ടാവില്ല. ഒന്നും അവശേഷിക്കില്ലെന്ന് ഓര്‍മ്മ വേണം. അതിനുള്ള നിര്‍ദേശങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ടെന്നും മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

നമ്മളെ ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചും ഭീഷണി മുഴക്കും, ഭീഷണി അവര്‍ നടപ്പാക്കിയാല്‍ നമ്മളും തിരിച്ചടിക്കുമെന്നായിരുന്നു ഇതിന് ഖമീനിയുടെ മറുപടി. അവര്‍ നമ്മളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നു, അഭിപ്രായപ്രകടനം നടത്തുന്നുണ്ട്, ഭീഷണി മുഴക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരെ ഒരു ആക്രമണമുണ്ടായാല്‍ അവരുടെ രാജ്യസുരക്ഷയ്ക്കുനേരെ ആക്രമിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ല എന്നും ഖമീനി ആവര്‍ത്തിച്ച് വ്യക്തമാക്കി. അമേരിക്കയുമായി ചര്‍ച്ചനടത്തുന്നത് ബുദ്ധിപരമോ മാന്യമോ അല്ലെന്നും അത് ഇറാന്റെ ഒരു പ്രശ്നത്തിനും പരിഹാരമാവില്ലെന്നും ഖമീനി കൂട്ടിച്ചേര്‍ത്തു.

Similar News