'എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഗാസ നരകമാക്കും'; വെടിനിര്‍ത്തല്‍ ശനിയാഴ്ച അവസാനിപ്പിക്കും; കടുപ്പിച്ച് ട്രംപ്

Update: 2025-02-11 03:57 GMT

ജറുസലം: എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഗാസ നരകമാക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച വരെയാണ് ട്രംപ് സമയപരിധി നിശ്ചയിച്ചത്. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ജനുവരി 19ന് പ്രാബല്യത്തില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന ഹമാസിന്റെ ഭീഷണിയെ തുടര്‍ന്നാണ് മധ്യപൂര്‍വദേശ വിഷയത്തില്‍ വീണ്ടും ട്രംപിന്റെ ഇടപെടല്‍ ഉണ്ടായത്. ഹമാസിന്റെ നീക്കത്തെ 'ഭയാനകം' എന്ന് വിശേഷിപ്പിച്ച ട്രംപ് വെടിനിര്‍ത്തലിനുശേഷം എന്ത് ചെയ്യണമെന്ന് ഇസ്രയേല്‍ തീരുമാനിക്കട്ടെ എന്നും പറഞ്ഞു.

'ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്ക് അവര്‍ ഇവിടെ ഇല്ലെങ്കില്‍, വീണ്ടും നരകം സൃഷ്ടിക്കും' ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍. താന്‍ നിര്‍ദേശിച്ച സമയപരിധിയെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

എന്നാല്‍ ഭീഷണിക്ക് പിന്നിലെ വസ്തുതകള്‍ എന്താണെന്ന് ട്രംപ് വിശദീകരിച്ചില്ല. താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് അറിയാമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. വെടിനിര്‍ത്തലിനുശേഷം യുഎസ് സേനയുടെ സാധ്യത തള്ളിക്കളയുന്നുണ്ടോ എന്ന ചോദ്യത്തിന് 'എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം' എന്നായിരുന്നു മറുപടി.

ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, എന്ത് അധികാരത്തിലാണ് യുഎസ് ഇത് ചെയ്യാന്‍ പോകുന്നതെന്ന് മാത്രം വ്യക്തമാക്കിയില്ല. 'ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂര്‍ണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥലമാണ്. യുഎസ് അത് സ്വന്തമാക്കും. മനോഹരമായി പുനര്‍നിര്‍മിക്കും.

ഗാസ മുനമ്പിന്റെ ഭാഗങ്ങള്‍ മനോഹരമായി പുനര്‍നിര്‍മിക്കാന്‍ മധ്യപൂര്‍വദേശത്തെ മറ്റു സമ്പന്ന രാജ്യങ്ങളെ യുഎസ് അനുവദിക്കും. എന്നാല്‍ ഹമാസിന്റെ മടങ്ങിവരവ് അനുവദിക്കില്ല'- എന്ന് ന്യൂ ഓര്‍ലിയന്‍സിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഫോഴ്‌സ് വണില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്തീന്‍കാര്‍ ഒഴിയണമെന്ന വാദവും അദ്ദേഹം ആവര്‍ത്തിക്കുകയുണ്ടായി. കുറച്ച് പലസ്തീന്‍കാരെ അമേരിക്ക സ്വീകരിക്കാന്‍ ഒരുക്കമാണ്. എന്നാല്‍ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Similar News