ഉത്തരമലബാറിലെ തെയ്യക്കാലത്തിന് പരിസമാപ്തി; മന്ദംപുറത്ത് കാവ് കലശ മഹോത്സവം ജൂണ്‍ 2ന് തുടങ്ങും

Update: 2025-05-31 10:47 GMT

നീലേശ്വരം:കാല്‍ചിലമ്പുകളാല്‍ ഉറഞ്ഞുതുള്ളി ഭക്തര്‍ക്ക് ആശ്വാസത്തിന്റെ അനുഗ്രഹം നല്‍കിയും കുരുത്തോലയും ചുവപ്പന്‍ പട്ടും കൊണ്ട് തീര്‍ത്ത ആടയഭരണങ്ങള്‍ ധരിച്ചും ആടിത്തീര്‍ത്ത തെയ്യക്കഥകള്‍ക്ക് ഇനി വിശ്രമം. എട്ട് മാസത്തോളം നീളുന്ന ഉത്തരമലബാറിലെ വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും അരങ്ങേറിയ തെയ്യക്കാലത്തിന് പരിസമാപ്തി. ജൂണ്‍ 2, 3, 4 തീയതികളില്‍ നീലേശ്വരം മന്ദംപുറത്ത് കാവിലെ പ്രസിദ്ധമായ കലശമഹോത്സവത്തോടെ തെയ്യക്കാലത്തിന് നാല് മാസത്തേക്ക് വിട നല്‍കും. ജൂണ്‍ രണ്ടിന് അകത്തെ കലശവും മൂന്നിന് പുറത്തെ കലശവും നടക്കും. നിരവധി തെയ്യങ്ങള്‍ ഇതിന്റെ ഭാഗമായി അരങ്ങിലെത്തും. നാടിന്റെ നാനാഭാഗത്ത് നിന്നും പതിനായിരങ്ങളാണ് മന്ദംപുറത്ത് കാവിലേക്ക് എത്തിച്ചേരുക. കലശത്തോടനുബന്ധിച്ച് നടക്കുന്ന മത്്‌സ്യക്കോവ പ്രധാന ആകര്‍ഷണമാണ്. മത്സ്യബന്ധനം നടത്തുന്ന പ്രത്യേക വിഭാഗം വിവിധ മത്സ്യങ്ങള്‍ കോര്‍ത്തുകൊണ്ട് ക്ഷേത്ര സ്ഥാനികരുടെയും തെയ്യങ്ങളുടെയും അകമ്പടിയോടെ കാവിനകത്ത് പ്രദക്ഷിണം ചെയ്യും. കലശമഹോത്സവത്തോടനുബന്ധിച്ച് സജ്ജീകരിക്കുന്ന കലശച്ചന്തയും പ്രസിദ്ധമാണ്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കലശമിഠായിയാണ് ഇതില്‍ പ്രധാനം. കലശമഹോത്സവത്തോടെ തിരി അണയുന്ന തെയ്യാട്ടക്കാലത്തിന് പിന്നെ തുടക്കമിടുന്നത് അടുത്ത തുലാം പത്തിനാണ്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഉത്തരമലബാറില്‍ വീണ്ടും തെയ്യം സജീവമാകും.

Similar News