ദേശീയപാത; ദുരന്ത സാധ്യത തടയാന്‍ കണ്ടിന്‍ജന്‍സി പ്ലാനുമായി ജില്ലാ ഭരണകൂടം

Update: 2025-05-20 10:17 GMT

കാസര്‍കോട്: കാലവര്‍ഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയ പാതയില്‍ ദുരന്ത സാധ്യത ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ഇതിനായി കണ്ടിന്‍ജന്‍സി പ്ലാന്‍ (അടിയന്തര സാഹചര്യ പദ്ധതി) തയ്യാറാക്കുമെന്നും ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. ഏറെ അപകട ഭീഷണി നിലനില്‍ക്കുന്ന മട്ടലായികുന്ന് ,വീരമലക്കുന്ന്, ചെര്‍ക്കള എന്നിവിടങ്ങളില്‍ പാര്‍ശ്വഭിത്തി സംരക്ഷണം ഉറപ്പുവരുത്തി കുന്നിടിച്ചില്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്കും നിര്‍മ്മാണ കരാര്‍ കമ്പനികള്‍ക്കും ഇതിനകം നിര്‍ദ്ദേശം രേഖാമൂലം നല്‍കിയതായും മേഖലയില്‍ ദുരന്ത സാധ്യത പഠനം നടത്തുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. മട്ടലായി കുന്നിലും വീരമല കുന്നിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍മ്മാണ കരാര്‍ കമ്പനിയായ മേഘയില്‍ നിന്നും ജില്ലാ ഭരണ സംവിധാനത്തിന് ലഭിച്ച വിശദ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കും പരിശോധനയ്ക്കുമായി ദേശീയപാത അതോറിറ്റിക്ക് അയച്ചു. ഇതിനു പുറമേ ജില്ലാ കളക്ടര്‍ നിയോഗിച്ച ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഒരാഴ്ചയായി ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ വിശദമായ പരിശോധന നടത്തിവരികയാണ്. പരിശോധന ഇന്ന് പൂര്‍ത്തീകരിക്കും.

പരിശോധന പൂര്‍ത്തിയായാല്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഹൈവേയുടെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ കണ്ടിന്‍ജന്‍സി പ്ലാന്‍ തയ്യാറാക്കും .ദുരന്ത സാധ്യത തടയാന്‍ അടിയന്തര നിര്‍മ്മാണം നടത്തേണ്ട മേഖലകള്‍ , കാലവര്‍ഷത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങള്‍ ദുരന്ത സാഹചര്യങ്ങള്‍ തടയാനുള്ള നടപടികള്‍, ഗതാഗതം തിരിച്ചുവിടേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍, അപകട ഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍, ക്യാമ്പുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതായിരിക്കും കണ്ടിന്‍ജന്‍സി പ്ലാന്‍.

അടിയന്തര ദുരന്ത സാഹചര്യം നേരിടുന്നതിനുള്ള രേഖ നാളെ വൈകിട്ട് മൂന്നുമണിക്ക് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ അവതരിപ്പിക്കും. യോഗത്തില്‍ ജില്ലയിലെ എംഎല്‍എമാര്‍, ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ , തഹസില്‍ദര്‍മാര്‍, ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ കരാര്‍ കമ്പനികളുടെ പ്രതിനിധികള്‍, പരിശോധന നടത്തിയ വിദഗ്ധസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു .

യോഗത്തില്‍അവതരിപ്പിക്കുന്ന കണ്ടിന്ജന്‍സി പ്ലാന്‍ ജനപ്രതിനിധികളുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് അന്തിമമാക്കുക. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ് രേഖ അനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Similar News