ജില്ലയ്ക്ക് അഭിമാനം.. ഉജറുള്‍വാറില്‍ 'ഡിജിറ്റല്‍' ഭൂമി കൈമാറ്റം ; രാജ്യത്ത് ആദ്യം

നേരത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സര്‍വ്വേ രാജ്യത്ത് ആദ്യമായി പൂര്‍ത്തീകരിച്ച വില്ലേജ് എന്ന പേരും ഉജറുള്‍വാര്‍ സ്വന്തമാക്കിയിരുന്നു.;

Update: 2025-06-25 06:00 GMT

കാസര്‍കോട്: ഭൂമി കൈമാറ്റം പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാക്കിയ രാജ്യത്തെ ആദ്യ വില്ലേജായി കാസര്‍കോട് ജില്ലയിലെ ഉജറുള്‍വാര്‍ വില്ലേജ്.ഓണ്‍ലൈനിലൂടെ ആദ്യമായി കഴിഞ്ഞ ദിവസം ആധാരം രജിസ്ട്രേഷനും പോക്കുവരവും നടത്തിക്കഴിഞ്ഞു. റവന്യൂ, സര്‍വ്വേ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ എന്റെ ഭൂമി പോര്‍ട്ടലിലൂടെയാണ് ഭൂമി കൈമാറ്റം ഓണ്‍ലൈനായി നടത്തിയത്. നേരത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സര്‍വ്വേ രാജ്യത്ത് ആദ്യമായി പൂര്‍ത്തീകരിച്ച വില്ലേജ് എന്ന പേരും മഞ്ചേശ്വരം താലൂക്കിലെ ഉജറുള്‍വാര്‍ വില്ലേജ് സ്വന്തമാക്കിയിരുന്നു. ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കിയാല്‍ എല്ലാ രേഖകളും ഓണ്‍ലൈനിലൂടെ തന്നെ ലഭിക്കുന്ന രാജ്യത്തെ ആദ്യ വില്ലേജ് ആയി ഉജറുള്‍വാര്‍ മാറി.

ഉജറുള്‍വാര്‍ വില്ലേജിലെ കിദൂര്‍ കൊറത്തില വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ കെ.എ യൂസഫ് ആണ് ആദ്യമായി ഓണ്‍ലൈനായി ഭൂമി കൈമാറ്റം നടത്തിയത്. കിദൂര്‍ പൂക്കാട്ട് ബാപ്പുഞ്ഞിയില്‍ നിന്നാണ് 6.17ആര്‍ ഭൂമി യൂസഫ് വിലയ്ക്കുവാങ്ങിയത്. ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി ഭൂമിയുടെ സ്‌കെച്ച് സര്‍വ്വേയില്‍ നേരത്തെ തയ്യാറാക്കിയിരുന്നു. രജിസ്ട്രേഷന്‍ വകുപ്പിന്റെ ആധാരം രജിസ്ട്രേഷന്‍ നടപടികളും ഓണ്‍ലൈനില്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ നിന്ന് ഓണ്‍ലൈന്‍ മുഖേന പോക്ക് വരവ് നടത്തി. പോക്കുവരവ് പൂര്‍ത്തീകരിക്കുന്നതോടെ പുതിയ ഉടമയ്ക്ക് ഭൂമിയുടെ പുതിയ സ്‌കെച്ച് ഓണ്‍ലൈനില്‍ അപ്ഡേറ്റ് ആയി ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. ആധാരം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌കെച്ച് കൂടി അപ്ലോഡ് ചെയ്യുന്നുണ്ട് തുടര്‍ന്ന് പോക്ക് വരവ് നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ പുതിയ സ്‌കെച്ച് പുതിയ ഉടമയുടെ പേരില്‍ ലഭ്യമാകുന്നു.

ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കുന്നതോടെ എല്ലാ വില്ലേജുകളിലും ഇനി ഓണ്‍ലൈനായി ഭൂമി രജിസ്ട്രേഷന്‍ നടത്താനാവും. പോക്കുവരവും നടത്താം. രജിസ്ട്രേഷന്‍ വകുപ്പ് മുന്‍ ഐജി കൂടിയായ ഇപ്പോഴത്തെ കാസര്‍കോ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സര്‍വ്വേ രജിസ്ട്രേഷന്‍ റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തിയ പ്രവര്‍ത്തനം ജില്ലയില്‍ ലക്ഷ്യം കണ്ടു. സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പദ്ധതി ആയിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

Similar News