ദേശീയപാത തലപ്പാടി-ചെങ്കള റീച്ചില്‍ മേല്‍പാലങ്ങളടക്കം തുറന്നു

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസം, പ്രാദേശിക യാത്രക്കാര്‍ക്ക് ദുരിതം;

Update: 2025-04-26 11:20 GMT

കാസര്‍കോട്: ദേശീയപാത 66ല്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി കാസര്‍കോട് നഗരത്തിലെയും ഉപ്പളയിലെയും മേല്‍പാലങ്ങളും മറ്റു പാലങ്ങളും തുറന്നു കൊടുത്തതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസം. എന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനാല്‍ പ്രാദേശിക യാത്രക്കാരുടെ ആശങ്ക ഒഴിയുന്നില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ മേല്‍പാലമാണ് കാസര്‍കോട് നഗരത്തിലുടെ കടന്നുപോകുന്നത്. 27 മീറ്റര്‍ വീതിയില്‍ 1.12 കി.മി ദൈര്‍ഘ്യമുള്ള മേല്‍പാലം നഗരത്തിന് വേറിട്ട സൗന്ദര്യം നല്‍കുന്നുണ്ടെങ്കിലും നഗരത്തെ ആശ്രയിക്കുന്നവര്‍ക്ക് യാത്രാകുരുക്ക് രൂപപ്പെടുത്തുന്ന തരത്തിലാണ്. മേല്‍പാലത്തിലൂടെ എത്തുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കണമെങ്കില്‍ കിലോ മീറ്ററോളം ചുറ്റണം. ഇരുവശങ്ങളിലും ഇതേ സ്ഥിതിയാണ്. മംഗളൂരു ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങള്‍ അടുക്കത്ത് ബയലില്‍ നിന്ന് സര്‍വീസ് റോഡില്‍ പ്രവേശിച്ചും കണ്ണൂര്‍ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ അണങ്കൂര്‍ അടിപ്പാത വഴിയുമാണ് നഗരത്തിലെത്തേണ്ടത്. വഴി ശ്രദ്ധയില്‍പ്പെടാതെയോ മറ്റും മേല്‍പ്പാലത്തില്‍ യാത്ര തുടര്‍ന്നാല്‍ തിരിച്ചു പോകാനും ഏറെ ചുറ്റേണ്ടി വരും. ഇത്തരം ന്യൂനതകള്‍ ഉള്ളതിനാല്‍ സര്‍വീസ് റോഡില്‍ ഇരുഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരാനാണ് സാധ്യത. ഇത് നഗരത്തിലെ വ്യാപാര മേഖലയെ ഏറെ ബാധിക്കും. കാസര്‍കോട്ടെ പ്രധാന പാതയായ കെ.എസ്.ടി.പി റോഡിലേക്ക് ദേശീയപാതയില്‍ നിന്ന് വഴിയൊരുക്കിയിരുന്നെങ്കില്‍ നഗരത്തിന് പ്രയോജനം ലഭിക്കുമായിരുന്നു. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ ബേക്കലിലേക്കുള്ള പ്രധാന വഴിയായിട്ടും പരിഗണിക്കാതെ പോയി. വടക്കന്‍ കേരളത്തില്‍ ദേശീയപാത 66 കടന്നുപോകുന്ന ഏക നഗരമാണ് കാസര്‍കോട്. എന്നിട്ടും അതിന്റെ പ്രയോജനം നഗരത്തിന് വേണ്ടവിധം ലഭിക്കില്ലെന്നത് ദയനീയമാണ്. മാഹി ബൈപാസ് മാതൃകയില്‍ സിഗ്‌നല്‍ സംവിധാനമെങ്കിലും ഒരുക്കി വാഹനങ്ങള്‍ക്ക് കാസര്‍കോട് നഗരത്തില്‍ പ്രവേശിക്കാന്‍ എളുപ്പവഴി ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. 39 കി.മീ ദൈര്‍ഘ്യമുള്ള തലപ്പാടി-ചെങ്കള റീച്ചില്‍ രണ്ട് മേല്‍പാലങ്ങള്‍ക്ക് പുറമെ നാല് പ്രധാന പാലങ്ങളും നാല് ചെറുപാലങ്ങളും 21 അടിപ്പാതകളും പത്ത് ഫുട്ഓവര്‍ ബ്രിഡ്ജുകളും രണ്ട് ഓവര്‍പാസുകളും പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പാലങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ യാത്രക്കാര്‍ക്ക് ദേശീയപാതയില്‍ പ്രവേശിക്കാന്‍ ചുറ്റിത്തിരിയേണ്ടി വരും. അതോടൊപ്പം ഇവിടങ്ങളില്‍ ബസ് യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതവും ഏറെയാണ്. ബസ് ആശ്രയിക്കണമെങ്കില്‍ റോഡിന്റെ മറുഭാഗത്തെത്താന്‍ വളരെ കഷ്ടപ്പെടേണ്ടി വരുന്നു. ഉയരത്തിലുള്ള ഫുട്ഓവര്‍ ബ്രിഡ്ജുകള്‍ വയോജനങ്ങള്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രയാസമുണ്ടാക്കും. കാസര്‍കോട് നഗരത്തിലെ പ്രധാന ആസ്പത്രികളില്‍ എത്തണമെങ്കിലും സര്‍വീസ് റോഡിലൂടെ ചുറ്റിത്തിരിയേണ്ട സ്ഥിതിയാണ്. കാസര്‍കോട് അടക്കമുള്ള ജില്ലയിലെ പ്രധാന ടൗണുകളിലേക്ക് എത്താന്‍ ചുറ്റിത്തിരിയേണ്ടി വരുന്നതിനാലും ദേശീയപാത വഴി മംഗളൂരുവിലേക്ക് വേഗത്തിലെത്താനാവുന്നതും ആളുകള്‍ മംഗളൂരുവിനെ കൂടുതല്‍ ആശ്രയിക്കാന്‍ വഴിയൊരുക്കും. ഈ സാഹചര്യം കാസര്‍കോട്ടെ വ്യാപാര, ആസ്പത്രി മേഖലകളെ പ്രതിസന്ധിയിലാക്കും.

കുമ്പളയില്‍ താല്‍ക്കാലിക ടോള്‍ബൂത്ത്; യാത്രക്കാര്‍ക്ക് ഇരുട്ടടിയാവും

കാസര്‍കോട്: നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ചില്‍ കുമ്പളയില്‍ താല്‍ക്കാലിക ടോള്‍ ബൂത്ത് ഒരുങ്ങുന്നു. കുമ്പള പാലത്തിന് സമീപത്തായി അരിക്കാടി കടവത്ത് ഗേറ്റിനടുത്താണ് ടോള്‍ ബൂത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെയുള്ള 645 കി.മീ ദേശീയപാതയില്‍ 11 ഇടത്താണ് ടോള്‍ബൂത്തുകള്‍ നിര്‍മ്മിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ചെങ്കള-നീലേശ്വരം റീച്ചിലെ പെരിയ ചാലിങ്കാലിലാണ് ടോള്‍ബൂത്ത് അനുവദിച്ചിട്ടുള്ളത്. ഇവിടത്തെ ടോള്‍ബൂത്ത് പ്രവര്‍ത്തനം ആരംഭിക്കും വരെ കുമ്പളയില്‍ ടോള്‍ബൂത്ത് പ്രവര്‍ത്തിപ്പിക്കാനാണ് നീക്കം. എന്നാല്‍ വര്‍ഷങ്ങളായി കേരള-കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടിയില്‍ നിലവിലുള്ള ടോള്‍ബൂത്തില്‍ നിന്ന് കേവലം 22 കി.മീറ്ററെ ഇവിടേക്കുള്ളൂ. ടോള്‍ബൂത്തുകള്‍ തമ്മില്‍ 60 കി.മീ ദൂരപരിധി വേണമെന്നാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ താല്‍ക്കാലികമായെങ്കിലും അധികം ദൂരമില്ലാത്ത പ്രദേശത്ത് വീണ്ടും ടോള്‍ അടക്കേണ്ടിവരുന്നത് യാത്രക്കാര്‍ക്ക് ഇരുട്ടടിയാവും. 2008ലെ നാഷണല്‍ ഹൈവേയ്‌സ് ഫീസ് നിയമപ്രകാരമായിരിക്കും ടോള്‍ നിരക്ക്. ചാലിങ്കാലില്‍ ടോള്‍ബൂത്ത് ആരംഭിക്കാനിരിക്കെ കുമ്പളയില്‍ ധൃതിപിടിച്ച് ടോള്‍ പിരിക്കാനുള്ള നടപടിക്കെതിരെ എ.കെ.എം അഷ്‌റഫ് എം.എല്‍.എ അടക്കമുള്ളവര്‍ രംഗത്തെത്തി. ജനങ്ങള്‍ക്ക് ഭാരമേല്‍പ്പിക്കുന്ന നടപടിക്കെതിരെ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും വിഷയം സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രി അടക്കമുള്ളവര്‍ക്ക് കത്തയച്ചതായും എം.എല്‍.എ പറഞ്ഞു.


കുമ്പളയില്‍ താല്‍ക്കാലിക ടോള്‍ ബൂത്ത് നിര്‍മ്മിക്കാന്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം

നഗരം 'ബൈപാസ്' ചെയ്യപ്പെടുന്ന അവസ്ഥ ഒഴിവാക്കണം

കാസര്‍കോട് നഗരത്തിലൂടെയുള്ള മേല്‍പാലത്തിലൂടെ സഞ്ചരിച്ചപ്പോള്‍ നഗരം ഒറ്റപ്പെട്ടതായാണ് തോന്നിയത്. ഏറെദൂരം സഞ്ചരിച്ചാലാണ് നഗരത്തിലേക്ക് പ്രവേശിക്കാനും തിരിച്ചു കയറാനും സാധിക്കുന്നത്. നഗരം ബൈപാസ് ചെയ്യപ്പെടുന്നതോടുകൂടി സര്‍വീസ് റോഡില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് വ്യാപാരികളെയും പൊതുജനത്തെയും ദോഷകരമായി ബാധിക്കും. എല്ലാത്തിനും പരിഹാരമായി, മിതമായ രീതിയിലെങ്കിലും സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തി ഇരുവശങ്ങളില്‍ നിന്നും നഗരത്തിലേക്കും തിരിച്ച് ഹൈവേയിലേക്കും പ്രവേശിക്കാനുള്ള എളുപ്പവഴികള്‍ ഒരുക്കണം. സര്‍വീസ് റോഡിന് നിരപ്പായ സ്ഥലം ഇതിന് ഉപയോഗിക്കണം. നഗരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത നഗരത്തെ ബൈപാസ് ചെയ്യുന്ന അവസ്ഥ അതിവിചിത്രവും ദയനീയവുമാണ്. ഈ അവസ്ഥ ഒഴിവാക്കണം. ഇക്കാര്യത്തില്‍ അമാന്തം പാടില്ല. ഇത് സംബന്ധിച്ച് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.



 കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കണം

കാസര്‍കോട് നഗരത്തിലെ മേല്‍പ്പാലത്തിന് കീഴില്‍ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കണം. പാലത്തിന്റെ മൂന്ന് തൂണുകള്‍ ഇടവിട്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ വഴിയൊരുക്കണം. ഈ ആവശ്യങ്ങളുന്നയിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ണ്ണമാവുന്നതോടെ യാത്ര എളുപ്പമാവുന്നതിനാല്‍ മംഗളൂരു നഗരത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കും. ഇത് കാസര്‍കോട്ടെ വ്യാപാര മേഖലയെ ബാധിക്കുമെന്നാണ് ആശങ്ക. കാസര്‍കോട് നഗരത്തിലേക്ക് ദേശീയപാതയില്‍ നിന്നുള്ള വഴികള്‍ സുഗമമാക്കണം.



 


Similar News