ചോര്‍ന്നൊലിക്കുന്ന ഓട് പാകിയ ഷെഡ്ഡില്‍ താമസിച്ചിരുന്ന കുടുംബത്തിന് പഞ്ചായത്ത് അധികൃതര്‍ തുണയായി

By :  Sub Editor
Update: 2025-05-28 11:21 GMT

തകര്‍ന്ന് വീഴറായ വീടിന് മുന്നില്‍ കമലയും രമേശനും

പുത്തിഗെ: കാലപഴക്കത്താല്‍ ചോര്‍ന്നോലിക്കുന്ന ഓട് മേഞ്ഞ ഷെഡ്ഡില്‍ താമസിച്ചിരുന്ന കുടുംബത്തിന് പഞ്ചായത്ത് അധികൃതര്‍ തുണയായി. പുത്തിഗെ പഞ്ചായത്തിലെ കട്ടത്തടുക്ക പട്ടിക ജാതി ഉന്നതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏഴുന്നേറ്റ് നില്‍ക്കാനോ, താമസിക്കുന്ന ഷെഡ്ഡില്‍ നിന്ന് പുറത്തിറങ്ങാനോ കഴിയാതെ വീല്‍ ചെയറിന്റെ സഹായത്തോടെ ജീവിതം തള്ളി നീക്കിയ കമലക്കും കുടുംബത്തിന്റെ ദയനീയാവസ്ഥക്ക് മുന്നിലാണ് അധികൃതര്‍ കണ്ണു തുറന്നത്. അസുഖ ബാധിതയായ കമലയുടെ മകന്‍ രമേശനും നിത്യ രോഗിയാണ്. മറ്റു വരുമാന മാര്‍ഗ്ഗമൊന്നുമില്ലാത്തതിനാല്‍ മാതാവിന്റെയും തന്റെയും മരുന്നിനും കുടുംബം പുലര്‍ത്തുന്നതിന് വേണ്ടി സമീപത്തെ ഒരു വീട്ടില്‍ ജോലിക്ക് പോയി അവിടെ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കുകയായിരുന്നു. അതിനിടെ കാല വര്‍ഷം ശക്തി പ്രാപിച്ചത്. ഇതോടെ ചോര്‍ന്നോലിച്ച ഷെഡ്ഡിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടി മഴവെള്ളം വീഴുമ്പോഴും മാറി മാറി ഇരുന്ന് സങ്കടപ്പെട്ടു. കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ പുത്തിഗെയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഷുക്കൂര്‍ കാണാജെ പ്രകൃതി ദുരന്ത വിഭാഗം അധികൃതരേയും മറ്റും ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയും, പ്രസിഡണ്ടും, ജനപ്രതീനിധികളും വീട് സന്ദര്‍ശിച്ചു. തകര്‍ന്ന് വീഴാറായ ഷെഡ്ഡില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് വാടക നല്‍കി താമസം മാറ്റുവാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. എന്നിരുന്നാലും ഇവര്‍ക്ക് താമസിക്കാന്‍ അടച്ചുറപ്പുള്ള വീട് ആവശ്യമാണ്. ഇതിന് ബന്ധപ്പെട്ടവര്‍ കനിയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.


Similar News