നിര്‍മാണം പൂര്‍ത്തിയായ കോട്ടപ്പുറം-മാട്ടുമ്മല്‍ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

By :  Sub Editor
Update: 2025-04-28 09:49 GMT

നീലേശ്വരം: നീലേശ്വരം തീരദേശവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുന്ന കോട്ടപ്പുറം കടിഞ്ഞിമൂല മാട്ടുമ്മല്‍ റോഡ് പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. 13.92 കോടി ചെലവില്‍ ആറ് സ്പാനുകളും 155 മീറ്റര്‍ നീളവുമുള്ള പാലം നബാര്‍ഡാണ് നിര്‍മ്മിക്കുന്നത്. പാലത്തിന്റെ ഡെക്ക് സ്ലാബില്‍ അവസാനഘട്ട പ്രവൃത്തി നടന്നുവരികയാണ്. ഈ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ തൈക്കടപ്പുറം, പുറത്തെക്കൈ, കടിഞ്ഞിമൂല, കൊട്രച്ചാല്‍, കൊട്ടറ, ഉന്നതി എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നീലേശ്വരം, ചെറുവത്തൂര്‍ നഗരത്തില്‍ എളുപ്പത്തില്‍ എത്താന്‍ കഴിയും. 2000ല്‍ നിര്‍മ്മിച്ച താല്‍ക്കാലിക മരപ്പാലമായിരുന്നു ഇത്രയും കാലം ജനങ്ങളുടെ ഏക ആശ്രയം. നാശത്തിന്റെ വക്കത്തെത്തിയ ഈ നടപ്പാലം നഗരസഭ ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്തി വരികയായിരുന്നു. പ്രൊഫ. കെ.പി ജയരാജന്‍ നീലേശ്വരം നഗരസഭാധ്യക്ഷനായിരുന്ന കാലത്താണ് പുതിയ പാലത്തിനുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. പിന്നീട് പി.പി മുഹമ്മദ് റാഫി ചെയര്‍മാനും മാട്ടുമ്മല്‍ കൃഷ്ണന്‍ കണ്‍വീനറുമായി പാലത്തിന് വേണ്ടി ജനകീയ കമ്മിറ്റി നിലവില്‍ വന്നു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉള്‍പ്പെടെ വേഗത്തിലാക്കിയത് ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു. പിന്നീട് എം. രാജഗോപാല്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് തീരദേശ വാസികളുടെ ഏറെക്കാലത്തെ സ്വപ്‌നമായ പാലം യാഥാര്‍ത്ഥ്യമായത്.

Similar News