ആലൂറിന് ദഫിന്റെ പെരുമയിലേക്ക് ഉയര്‍ത്തിയ ഉസ്താദ് തൊട്ടിയില്‍ അബ്ദുല്‍ ഖാദര്‍ ഇനി ഓര്‍മ്മ

Update: 2025-06-17 10:57 GMT

ഉസ്താദ് തൊട്ടിയില്‍ അബ്ദുല്‍ ഖാദറിന്റെ മരണം മൂലം കാസര്‍കോടിന് നഷ്ടമായത് ദഫ്മുട്ട് കലയുടെ പ്രമുഖനായ അധ്യാപകനെയാണ്. ആലൂര്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ ട്രഷററും ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം ദഫ് സംഘത്തിന്റെ സ്ഥാപകരില്‍ ഒരാളുമായിരുന്നു ഉസ്താദ് അന്ത്ക്കയിച്ച എന്ന അബ്ദുല്‍ ഖാദര്‍.

പഴയകാല ദഫ്മുട്ട് കലയുടെ പരിശീലകനും മാപ്പിളപ്പാട്ട് ഗായകനുമായിരുന്നു. കാസര്‍കോട്ടെ ആദ്യകാല ദഫിന്റെ ഉസ്താദായിരുന്ന ബാരിക്കാട് പുതുമണ്ണ് മൊയ്തു സാഹിബിനെ 1965ല്‍ നാട്ടുകാര്‍ ആലൂരില്‍ കൊണ്ടുവരികയും ഓലപ്പുര കെട്ടി ദഫ് പരിശീലിക്കുകയും ചെയ്തു. തന്റെ പൂര്‍വ്വ ശിഷ്യരായ ബാരിക്കാട്ടെ സുബൈര്‍, അക്ബറലി എന്നിവരെ കൂടി പുതുമണ്ണ് മൊയ്തു സാഹിബ് ആലൂരില്‍ പരിശീലത്തിനായി ഒപ്പം കൊണ്ടുവന്നിരുന്നു. ആ കാലത്ത് ദഫ്കല അത്രയൊന്നും കാസര്‍കോട്ട് വ്യാപകമായി നിലവിലുണ്ടായിരുന്നില്ല. മാസങ്ങളോളം നീണ്ടുനിന്ന പരിശീലനത്തിലൂടെ നല്ലൊരു ദഫ്മുട്ട് സംഘം തന്നെ ആലൂരില്‍ ഉടലെടുത്തു. പുതുമണ്ണ് മൊയ്തു സാഹിബ് ദഫ് സംഘത്തെ വാര്‍ത്തെടുത്തതിന് ശേഷം എം. അബ്ദുല്‍ റഹ്മാനെ ഉസ്താദായി നിയമിക്കുകയും ചെയ്തു. പിന്നീട് ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം ദഫ് സംഘം എന്നപേരില്‍ നാട്ടുകാര്‍ ദഫ് സംഘം രൂപീകരിച്ച് കൂടുതല്‍ ആളുകളെ ദഫ് പരിശീലിപ്പിക്കുകയും മുളിയാര്‍ പഞ്ചായത്തിലെ എല്ലാ പ്രദേശത്തും വിശിഷ്യാ ബാവിക്കര, ബോവിക്കാനം, പൊവ്വല്‍, മുണ്ടക്കൈ, ചട്ടഞ്ചാല്‍, കല്ലളി മുനമ്പം തുടങ്ങി സമീപ പ്രദേശങ്ങളിലും ശേഷം പുറംനാടുകളിലും പോയി ദഫ് പഠിപ്പിക്കുകയും പരിപാടികള്‍ നടത്തിവരികയും ചെയ്തു. നബിദിനം, ഉറൂസ് എന്നീ മതാഘോഷങ്ങളിലും കല്യാണ പരിപാടികളിലുമായിരുന്നു അന്നത്തെ ദഫ് പ്രദര്‍ശനം പ്രധാനമായും ഉണ്ടായിരുന്നത്. തികച്ചും സൗജന്യമായി പഠിപ്പിച്ചിരുന്ന ഈ ദഫ്മുട്ട് കല്യാണ പരിപാടികളിലും മറ്റും പ്രദര്‍ശിപ്പിച്ച് അതിലൂടെ ലഭിച്ചിരുന്ന സംഭാവനകള്‍ ആലൂര്‍ ജുമാമസ്ജിദിന്റെയും ഹിദായത്തുല്‍ ഇസ്ലാം മദ്രസയുടെയും നടത്തിപ്പിനായി വിനിയോഗിച്ചു വന്നിരുന്നു. ആ കാലങ്ങളില്‍ ആലൂര്‍ പള്ളി-മദ്രസയുടെ നടത്തിപ്പിനുള്ള മുഖ്യവരുമാനമായിരുന്നു ദഫ്മുട്ടല്‍ പരിപാടി. ഇതുവഴി ആലൂര്‍ പ്രദേശം ജില്ലയിലെ ഏറ്റവും അറിയപ്പെടുന്ന പഴക്കമുള്ള ദഫ് കലയുടെ നാടായി മാറി.

തൊട്ടിയില്‍ ടി.എ അബ്ദുല്‍ ഖാദര്‍ നിയമതിനനായ ശേഷം അദ്ദേഹത്തിന്റെ കീഴില്‍ ആലൂരില്‍ ദഫ് പരിപാടികള്‍ പൂര്‍വോപരി ശക്തിപ്പെടുകയും പുതുതലമുറക്ക് ദഫ് പഠിപ്പിച്ചു വരികയും ചെയ്തു. പള്ളിക്കര, പൂച്ചക്കാട്, ചിത്താരി, ബേക്കല്‍, മവ്വല്‍ പ്രദേശങ്ങളില്‍ പ്രത്യേകം പരിപാടികളും നടത്തിയിരുന്നു. ഇതുവഴി നിരവധി ശിഷ്യഗണങ്ങളെ ആലൂര്‍ ദഫ് സംഘം അവിടെ വാര്‍ത്തെടുത്തിട്ടുണ്ട്.

Similar News