പെണ്‍നടനായി അരങ്ങില്‍ നിറഞ്ഞുനിന്ന് സന്തോഷ് കീഴാറ്റൂര്‍; ദ്വിദിന നാടകോത്സവം സമാപിച്ചു

By :  Sub Editor
Update: 2025-05-26 10:53 GMT

കാസര്‍കോട്ട് അരങ്ങേറിയ 'പെണ്‍ നടന്‍' എന്ന നാടകത്തില്‍ സന്തോഷ് കീഴാറ്റൂരിന്റെ വിവിധ വേഷങ്ങളും ഭാവങ്ങളും

കാസര്‍കോട്: കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റി കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ വിദ്യാനഗറിലെ ചിന്മയ തേജസ് ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന മലയാളം-കന്നഡ നാടകോത്സവം സമാപിച്ചു. രണ്ട് രാവുകളിലായി അരങ്ങേറിയ 'ജൊതെഗിറിവനു ചന്തിര', 'പെണ്‍ നടന്‍' എന്നീ നടാകങ്ങള്‍ ആസ്വാദകരുടെ ഹൃദയം കവരുന്നതായി. രണ്ടാം ദിവസമാണ്, സന്തോഷ് കീഴാറ്റൂര്‍ സംവിധാനം ചെയ്ത് അഭിനയിച്ച 'പെണ്‍ നടന്‍' അരങ്ങിലെത്തിയത്. സന്തോഷിന്റെ അഭിനയ മികവ് കൊണ്ട് നാടകം ഉജ്ജ്വലമായി. തന്റെ അസാമാന്യമായ അഭിനയ മികവിലൂടെ ഓരോ നിമിഷവും സന്തോഷ് നിറഞ്ഞുനിന്നു.

നാടകങ്ങളില്‍ പെണ്‍വേഷം കെട്ടിയ പുരുഷന്മാര്‍ക്ക് അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളും വേദനയുമൊക്കെ ഈ നടന്റെ ഭാവങ്ങളിലൂടെ മിന്നിമറഞ്ഞു. ഒന്നര മണിക്കൂറോളം നീണ്ട നാടകം സദസ് കണ്ണിമവെട്ടാതെയാണ് കണ്ടുനിന്നത്. തിരശീലക്ക് പിന്നില്‍ രംഗാവിഷ്‌കാരം നിയന്ത്രിച്ച് സന്തോഷിന്റെ മകന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ രഘുവും മികവ് കാട്ടി.

നാടകാവതരണത്തിന് മുമ്പ് കന്നഡ നാടക സംവിധായകനും നടനുമായ ഹുളിഗപ്പ കട്ടിമണി മൈസൂര്‍ ജയിലില്‍ നിന്ന് ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. കട്ടിമണി സദസുമായി സംവദിച്ചു. സിനിമാ-നാടക സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റി സെക്രട്ടറി ടി.എ ഷാഫി, ട്രഷറര്‍ അഡ്വ. ടി.വി ഗംഗാധരന്‍, വൈസ് പ്രസിഡണ്ട് ജി.ബി വത്സന്‍, സുബിന്‍ ജോസ്, ഉമേശ് ശാലിയാന്‍, മധൂര്‍ ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.


Similar News