ദേശീയപാത നിര്‍മ്മാണ കമ്പനി തുടരുന്നത് കടുത്ത അനാസ്ഥ-എം.പി

By :  Sub Editor
Update: 2025-05-31 10:40 GMT

ദേശീയപാത നിര്‍മ്മാണം നടക്കുന്ന ചെര്‍ക്കള കുണ്ടടുക്കത്തെ വിള്ളല്‍ വീണ സ്ഥലം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി.സന്ദര്‍ശിച്ചപ്പോള്‍

ചെര്‍ക്കള: ദേശീയപാത നിര്‍മ്മാണത്തിലെ ഗുരുതരമായ അനാസ്ഥയെ തുടര്‍ന്ന് ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെയുള്ള ഭാഗത്തെ കാഴ്ചകള്‍ ഭയാനകമായി മാറിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാതെയുള്ള നിര്‍മ്മാണമാണ് നടക്കുന്നത്. ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്. കുടംബങ്ങള്‍ ഭീതിയോടെയാണ് വീടുകളില്‍ കഴിയുന്നത്. വീടുകളിലും കിണറുകളിലും ചെളിവെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിരിക്കുന്നു. ദേശീയ പാതയെക്കാള്‍ പ്രാധാന്യം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയാല്‍ മതി. അല്ലാത്ത പക്ഷം നിര്‍മ്മാണം തടയും. നിര്‍മ്മാണത്തില്‍ ഗുരുതരമായ അനാസ്ഥയാണ് മേഘ കണ്‍സ്ട്രകഷന്‍ കമ്പനി തുടരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുന്നില്ലെങ്കില്‍ കരിമ്പട്ടികയില്‍ മാത്രം പെടുത്തിയാല്‍ പോരാ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കും കേസെടുക്കേണ്ടിയും വരും. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള പ്രദേശങ്ങളും വെള്ളം കയറിയ വീടുകളും വെള്ളിയാഴ്ച എം.പി. സന്ദര്‍ശിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, ചെമ്മനാട് പഞ്ചായത്ത് അംഗം ഷംസുദ്ദീന്‍ തെക്കില്‍, കെ.വി. ബാലരാജ,്ഡപ്യൂട്ടി കലക്ടര്‍, റമീസ് രാജ, ഡെപ്യൂട്ടി കലക്ടര്‍ ലിബു വര്‍ഗീസ്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.വി.ശശികുമാര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശ്രീകുമാര്‍ തുടങ്ങിയവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു.


Similar News