പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്; ആക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും കടുത്ത ശിക്ഷ കിട്ടുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാന്‍ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല, ശിക്ഷ ഉറപ്പ്;

Update: 2025-04-24 09:33 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ആക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും കടുത്ത ശിക്ഷ കിട്ടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ മധുബനിയില്‍ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണമാണിത്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മൗനപ്രാര്‍ത്ഥനയിലൂടെ ആദരം അര്‍പ്പിച്ച ശേഷമായിരുന്നു മോദിയുടെ മുന്നറിയിപ്പ്. ഭീകരര്‍ എവിടെപ്പോയി ഒളിച്ചാലും വെറുതെ വിടില്ലെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി കശ്മീരില്‍ നിരപരാധികളുടെ ജീവനെടുത്തവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ശിക്ഷ നല്‍കുമെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍:

ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തില്‍ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണില്‍ മൂടാന്‍ സമയമായി. തീവ്രവാദികളെയും പിന്തുണയ്ക്കുന്നവരെയും ഇന്ത്യ പിന്തുടര്‍ന്ന് ശിക്ഷിക്കും. ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാന്‍ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്.

നീതി നടപ്പായെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തും. ഈ ലക്ഷ്യത്തിനായി രാജ്യം ഒറ്റക്കെട്ടാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമാണ്. രാജ്യം പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടമായവര്‍ക്കൊപ്പമാണ്.

ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. 140 കോടി ഭാരതീയരുടെ നിശ്ചയദാര്‍ഢ്യം മാത്രം മതി, തീവ്രവാദികളുടെ തലതൊട്ടപ്പന്മാരുടെ നട്ടെല്ല് തകര്‍ക്കാമെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഇന്ത്യയുടെ കൂടെ നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച പ്രധാമന്ത്രി ഭീകരതയ്ക്ക് പിന്തുണ നല്‍കുന്നവരെയും ശിക്ഷിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Similar News