പഹല്‍ഗാം ഭീകരാക്രമണം; പാകിസ്താനെതിരെ കടുത്ത നടപടികള്‍ എടുക്കാന്‍ ഇന്ത്യ; നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കും

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും;

Update: 2025-04-23 11:00 GMT

ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കടുത്ത നടപടികള്‍ എടുക്കാനൊരുങ്ങി ഇന്ത്യ. സംഭവത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെയാണ് ഇന്ത്യ തിരിച്ചടി നടത്താന്‍ ഒരുങ്ങുന്നത്.

പാകിസ്താനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. കൂടാതെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കുമെന്നും സിന്ധു നദീ ജല കരാര്‍ റദ്ദാക്കിയേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

നിരപരാധികളായ, 28 വിനോദസഞ്ചാരികളാണ് ആക്രമണത്തില്‍ പൊലിഞ്ഞത്. ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌ക്കര്‍ ഇ തയ്ബയാണെന്ന് സ്ഥിരീകരിച്ചു. ലഷ്‌ക്കര്‍ ഇ തയ്ബ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ പാകിസ്താനില്‍ നിന്നായിരുന്നു ഓപ്പറേഷന്‍ നടന്നത്.

ആക്രമണം നടത്തിയ ടി.ആര്‍.എഫ് ഭീകരരായ ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസ് പുറത്ത് വിട്ടു. കശ്മീരിലെ തന്നെ ബിജ് ബഹേര, ത്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്. 2017ല്‍ പാകിസ്ഥാനിലേക്ക് പോയി ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായവരാണ് ഇവര്‍ എന്നാണ് വിവരം.

വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്ന ഭീകര സംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. സംഘത്തില്‍ അഫ്ഗാന്‍ ഭാഷയായ പഷ് തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഭീകരര്‍ക്കായി ബയ്‌സരണ്‍ വനമേഖലയില്‍ നാല് ഹെലികോപ്റ്ററുകളില്‍ സൈന്യം തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു.

മിനി സ്വിറ്റ് സര്‍ലന്റ് എന്നറിയപ്പെടുന്ന സ്ഥലമാണ് പഹല്‍ഗാമിലെ ബൈസരന്‍ താഴ് വര.. അവിടെയാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തത്. ഇതോടെ കൊടും ഭീകരതയുടെ മുഖമായി ലോകത്തിന് മുന്നില്‍ ഇവിടം മാറി. മതം ചോദിച്ച് ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ 28 ജീവനുകള്‍ പിടഞ്ഞുവീണ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.

ഭീകരാക്രമണത്തില്‍ മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിലുള്ളത്.

നേപ്പാളില്‍ നിന്നുള്ള ഒരാളും മരിച്ചു. ശ്രീനഗറില്‍ എത്തിച്ച മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു മണിയോടെ ഡല്‍ഹിയില്‍ എത്തിക്കും. അവിടെ നിന്ന് 4.30 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 7.30 ഓടുകൂടി നെടുമ്പാശേരിയിലെത്തിക്കും. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ 17 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പഹല്‍ഗാമിലും, അനന്ത് നാഗിലുമുള്ള ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ബുധനാഴ്ച പുലര്‍ച്ചെ 28 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. അമിത് ഷായെ കണ്ടതോടെ മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പൊട്ടിക്കരഞ്ഞു.

ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം ആദരം അര്‍പ്പിച്ചു. ശ്രീനഗറില്‍ ഉന്നത തലയോഗത്തിന് ശേഷമാണ് ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ അമിത് ഷാ എത്തിയത്. ആര്‍മി ഹോലികോപ്റ്ററിലെത്തിയ അമിത്ഷാ അരമണിക്കൂറോളം ബൈസരന്‍ താഴ് വരയില്‍ ചെലവഴിച്ചു. വൈകിട്ടോടെ അമിത് ഷാ ഡല്‍ഹിയില്‍ തിരിച്ചെത്തും.

ഇതിനിടെ മൂന്ന് സേനാ മേധാവിമാരുമായും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. സൗദിയില്‍ നിന്നെത്തിയതിന് തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകിട്ടത്തെ മന്ത്രിസഭാ യോഗത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. സര്‍വകക്ഷിയോഗം വേണമെന്ന പ്രതിപക്ഷ ആവശ്യം തത്കാലം അംഗീകരിച്ചേക്കില്ല.

Similar News