മോദിയുമായി കൂടിക്കാഴ്ച നടത്തി ഖത്തര്‍ അമീര്‍; ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില്‍ ഒപ്പുവച്ചു

Update: 2025-02-18 11:19 GMT

ന്യൂഡല്‍ഹി: ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ശൈഖ് ഹമീം ബിന്‍ ഹമദ് അല്‍ഥാനിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഹൈദരാബാദ് ഹൗസിലായിരുന്നു ഇരു രാജ്യങ്ങളിലേയും നേതാക്കളുടെ കൂടിക്കാഴ്ച.

ഖത്തറില്‍ നിന്ന് ഇന്ത്യ കൂടുതല്‍ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. ഖത്തര്‍ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുന്‍ നാവികസേന ഉദ്യോഗസ്ഥന്റെ കാര്യവും ചര്‍ച്ചയായെന്നാണ് സൂചന. രാവിലെ ഖത്തര്‍ അമീറിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ് നല്കിയിരുന്നു. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീര്‍ കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഷെയ്ത് തമീം ബിന്‍ ഹമദ് അല്‍ താനി രാത്രി എട്ടരയ്ക്ക് മടങ്ങും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് സന്ദര്‍ശനം.

പ്രോട്ടോക്കോള്‍ മാറ്റിവച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് നരേന്ദ്ര മോദി ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞദിവസം തന്നെ അമീറുമായി ചര്‍ച്ച നടത്തിയിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ഥാനിയും പങ്കെടുക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തുന്നത്. 2015 മാര്‍ച്ചിലായിരുന്നു ഇതിനു മുന്‍പ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്.

Similar News