പൃഥ്വിരാജിനെ ദേശീയ അവാര്‍ഡിന് പരിഗണിക്കാതിരുന്നത് 'എമ്പുരാന്‍' കാരണമെന്ന് നടി ഉര്‍വശി
അവാര്‍ഡില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അഭ്യര്‍ഥന;
71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തു. നിരവധി പേരാണ് പ്രഖ്യാപനത്തിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തുവന്നത്. അതില്‍ പ്രധാനമാണ് നടി ഉര്‍വശി. തനിക്ക് വേണ്ടിയല്ല ഇക്കാര്യത്തില്‍ താന്‍ ശബ്ദിക്കുന്നതെന്നും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി കൂടിയാണെന്നും താരം പറയുന്നുണ്ട്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചത് ഉര്‍വശിക്കാണ്. പാര്‍വതിക്കൊപ്പം പ്രധാന കഥാപാത്രങ്ങളിലൊന്ന് ചെയ്തിട്ടും സഹനടിയായി പരിഗണിച്ചതിനെതിരെയാണ് താരത്തിന്റെ വിമര്‍ശനം.
ഇങ്ങനെയാണോ കാര്യങ്ങള്‍ വേണ്ടത്? പ്രധാന കഥാപാത്രങ്ങളെ സഹനടിക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുകയാണെങ്കില്‍, യഥാര്‍ത്ഥ സഹനടീനടന്മാര്‍ക്ക് എന്ത് സംഭവിക്കും? അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ അവര്‍ക്ക് എവിടെ നിന്നാണ് പ്രചോദനം ലഭിക്കുക? ഒരു കഥാപാത്രം പ്രധാനപ്പെട്ടതാണോ സഹ കഥാപാത്രമാണോ എന്ന് തീരുമാനിക്കാന്‍ അവര്‍ അഭിനയത്തെ എങ്ങനെയാണ് അളന്നത്? ഒന്നാം സ്ഥാനം എന്നാല്‍ അത് ഒരാള്‍ക്ക് മാത്രമുള്ളതാണ്. ഇതെല്ലാം വളരെ വിചിത്രമായി തോന്നുന്നു. എന്തൊരു പ്രകടനമായിരുന്നു പൂക്കാലം സിനിമയില്‍ വിജയരാഘവന്റേത്! പതിറ്റാണ്ടുകളായി അദ്ദേഹം ഈ രംഗത്തുണ്ട്. അദ്ദേഹത്തിന് ഇനിയൊരിക്കല്‍ ഇങ്ങനെയൊരു വേഷം ലഭിക്കുമോ? ജൂറിയില്‍ നിന്ന് ഞാന്‍ ഒരു മറുപടി ആഗ്രഹിക്കുന്നു.
ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ മുഖ്യവേഷത്തിലെത്തിയ ആടുജീവിതത്തിന് പുരസ്‌കാരം നിഷേധിച്ചതിനെക്കുറിച്ചും താരം വിമര്‍ശനം ഉന്നയിച്ചു. ആടുജീവിതം എന്ന ചിത്രത്തെ ദേശീയ പുരസ്‌കാര ജൂറിക്ക് എങ്ങനെ അവഗണിക്കാനായി എന്നും താരം ചോദിച്ചു. ദ ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ആടുജീവിതത്തിനും പൃഥ്വിരാജിനും അവാര്‍ഡ് നിഷേധിക്കപ്പെട്ടതില്‍ ഉര്‍വശി അതൃപ്തി പ്രകടിപ്പിച്ചത്.
നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ ഹൃദയഭേദകമായ സഹനവും കാണിക്കാന്‍ സമയവും പ്രയത്‌നവും നല്‍കി ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒരു നടന്‍ നമുക്കുണ്ട്. എമ്പുരാന്‍ കാരണമാണ് ഇതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അവാര്‍ഡുകളില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്നും ഉര്‍വശി പറഞ്ഞു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നുനില്‍ക്കാത്തതുകൊണ്ടാണ് ശബ്ദമുയര്‍ത്താന്‍ കഴിയുന്നതെന്നും താരം ചൂണ്ടിക്കാട്ടുന്നു.
2002 ലെ ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിലെ രംഗങ്ങള്‍ക്കെതിരെ വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൃഥ്വിരാജിന്റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ വിവാദത്തിലായിരുന്നു. തുടര്‍ന്ന്, സി.ബി.എഫ്.സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തില്‍ നിര്‍മ്മാതാക്കള്‍ 'സ്വമേധയാ മാറ്റങ്ങള്‍' വരുത്തി. നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിന്റെ (2019) തുടര്‍ച്ചയായ എമ്പുരാന്‍, മുരളി ഗോപിയുടെ തിരക്കഥയിലുള്ളതാണ്.
ഉവര്‍വശിയുടെ വാക്കുകള്‍:
എനിക്ക് സംസാരിക്കാന്‍ കഴിയും, കാരണം ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ആശ്രയിക്കുന്നില്ല. ഞാന്‍ നികുതി അടയ്ക്കുന്നു, എനിക്ക് ഭയമില്ല. ഞാന്‍ ഇത് ഉന്നയിക്കുന്നത് എനിക്കുവേണ്ടിയല്ല, മറിച്ച് എന്റെ പിന്നാലെ വരുന്നവര്‍ക്ക് വേണ്ടിയാണ്. അവാര്‍ഡ് കിട്ടിയപ്പോള്‍ ഉര്‍വശി പോലും മിണ്ടാതിരുന്നു, പിന്നെന്തിനാണ് നിങ്ങള്‍ ബഹളം വെക്കുന്നത് എന്ന് ആരും അവരോട് പിന്നീട് പറയാതിരിക്കാനാണ് എന്നും താരം പറഞ്ഞു.
പരീക്ഷകളില്‍ പോലും നിങ്ങള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിനും റീടോട്ടലിങ്ങിനും അപേക്ഷിക്കാറുണ്ട്. ദേശീയ പുരസ്‌കാരങ്ങളുടെ കാര്യത്തിലും അവര്‍ ഇത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഒരു ജൂറിയെ തരൂ, നീതി മാത്രം നടപ്പാകുന്ന തരത്തില്‍ ഈ സംവിധാനം മാറ്റൂ.
53ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പര്‍സാനിയ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് സരികയ്ക്കായിരുന്നു, വ്യക്തിപരമായ ഒരു പ്രയാസഘട്ടത്തിന് ശേഷം അവര്‍ തിരിച്ചുവരവ് നടത്തുകയാണെന്ന് എനിക്കറിയാമായിരുന്നു, അതിനാല്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് തോന്നി. അതുകൊണ്ട് അന്ന് ഞാന്‍ ശബ്ദമുയര്‍ത്തിയില്ല.
പക്ഷെ ഇത്തവണ എനിക്ക് സംസാരിക്കണം, എനിക്ക് വേണ്ടി മാത്രമല്ല, എന്റെ യുവ സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി. നമ്മള്‍ ഇപ്പോള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍, ദക്ഷിണേന്ത്യയിലെ കഴിവുറ്റ ഒരുപാട് നടന്മാര്‍ക്ക് ഇത്തരം അംഗീകാരങ്ങള്‍ ഇനിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ദേശീയ പുരസ്‌കാരങ്ങള്‍ പ്രാദേശിക പരിഗണനകള്‍ക്കപ്പുറം കഴിവിന് മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.
ഇവിടെ കൂടുതല്‍ വിദ്യാഭ്യാസമുണ്ട്, ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് ചോദ്യം ചെയ്യുകതന്നെ ചെയ്യും. പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെങ്കിലും അത് സാരമില്ല. പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമല്ലോ. ദേശീയ പുരസ്‌കാരങ്ങള്‍ കഴിവിന് മാത്രം നല്‍കേണ്ടതാണ്, മറ്റൊന്നിനുമല്ല. താന്‍ പുരസ്‌കാരങ്ങള്‍ക്കായി കൊതിക്കുന്നില്ല, പക്ഷേ അവ ലഭിക്കുമ്പോള്‍ നല്ലൊരു അനുഭവമാണ് നല്‍കേണ്ടത്, ഇതുപോലെയല്ല. ജൂറി ദക്ഷിണേന്ത്യയെ നിസ്സാരമായി കാണരുത്. അവര്‍ തരുന്നത് വാങ്ങി ഞങ്ങള്‍ സന്തോഷിക്കുമെന്ന് കരുതുകയും അരുതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.