പാചകവാതക ടാങ്കര്‍ അപകടം: മംഗലാപുരത്ത് നിന്ന് വിദഗ്ദ്ധ സംഘമെത്തി

Update: 2025-07-25 10:57 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ അപകടത്തില്‍പ്പെട്ട പാചകവാതക ടാങ്കര്‍ മാറ്റുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായതിനെ പിന്നാലെ വാതകം നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വാതകം നിര്‍വീര്യമാക്കുന്നതിനും ചോര്‍ച്ച തടയുന്നതിനും മംഗലാപുരത്ത് നിന്ന് വിദഗദ്ധ സംഘം സ്ഥലത്തെത്തി. അപകടമുണ്ടായ സ്ഥലത്തേക്ക് ആരെയും നിലവില്‍ കടത്തിവിടുന്നില്ല. പൊലീസും അഗ്നിശമന സേന അംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. വാതക ചോര്‍ച്ച ഉണ്ടായ ഉടന്‍ തന്നെ അര കിലോ മീറ്റര്‍ പരിധിയില്‍ നിന്ന്് ആളുകളെ ഒഴിപ്പിച്ചിരുന്നു. രാത്രിയോടെ ചോര്‍ച്ച അടയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. നിലവില്‍ പ്രദേശത്ത് അതീവ ജാഗ്രത നിലനില്‍ക്കുകയാണ്. 18,19,26 വാര്‍ഡുകള്‍ക്ക് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കുന്നത് വരെ ഗതാഗത നിയന്ത്രണം തുടരും. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എല്‍.പി.ജി ഗ്യാസുമായി പോകുന്ന ടാങ്കര്‍ വ്യാഴാഴ്ച ഉച്ചക്കാണ് ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ തലകീഴായി മറിഞ്ഞത്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പാചക വാതകവുമായി പോവുകയായിരുന്നു. അപകടത്തിന് പിന്നാലെ പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ടാങ്കര്‍ ഉയര്‍ത്തുന്നതിനിടെ വാല്‍വ് പൊട്ടി വാതക ചോര്‍ച്ച ഉണ്ടാവുകയായിരുന്നു.

Similar News