തിങ്ങി ഞെരുങ്ങി ട്രെയിന്‍ യാത്ര; മെമു മംഗലാപുരത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തം

Update: 2025-08-02 10:56 GMT

കാസര്‍കോട്: റെയിൽവേ  സ്‌റ്റേഷനുകള്‍ കോടികള്‍ മുടക്കി നവീകരിക്കുമ്പോഴും ഉത്തരമലബാറിന്റെ ട്രെയിന്‍ യാത്രാ ദുരിതത്തിന് പരിഹാരം കാണാതെ റെയില്‍വേ. ജില്ലയിലൂടെ മംഗളൂരുവിലേക്ക് പോകുന്ന കണ്ണൂർ-മംഗളൂരു പാസഞ്ചര്‍ ട്രെയിനിനെയാണ് ഏറെ പേരും നിത്യേന ആശ്രയിക്കുന്നത്. രാവിലെ 7.45 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനാണ് വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും പ്രധാന ആശ്രയം. ട്രെയിന്‍ കണ്ണപുരം കഴിഞ്ഞാല്‍ നിന്ന് കാലുകുത്താന്‍ ഇടമില്ലാത്ത വിധമാണ് തിരക്ക്. കാസര്‍കോട് 9.33 ന്് എ്ത്തുന്ന ട്രെയിന്‍ 10.55ന് മംഗളൂരുവിലെത്തും. പാസഞ്ചര്‍ ട്രെയിനിന്റെ കോച്ച് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. 14 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന് ഇപ്പോള്‍ 11 കോച്ചുകളാണ് പരമാവധി ഉണ്ടാകാറുള്ളത്.

ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള മെമു രാവിലെ 9ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുകയാണ്. വൈകീട്ട് 5.30 വരെ കണ്ണൂരില്‍ വെയിലും മഴയും കൊണ്ട് കിടക്കുന്ന മെമു മംഗളൂരുവിലേക്ക് നീട്ടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും റെയില്‍വേ അധികൃതര്‍ കണ്ട മട്ടില്ല. മെമു സര്‍വ്വീസില്ലാത്ത കേരളത്തിലെ ഏക റൂട്ടും കണ്ണൂര്‍-മംഗലാപുരം ആണ്.മംഗലാപുരത്തേക്ക് മെമു നീട്ടുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും റെയില്‍വേക്ക് അനക്കമില്ല. മംഗളൂരുവിലേക്ക് കേവലം മൂന്ന് മണിക്കൂര്‍ മതിയാവും . റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലമില്ലാതായിരിക്കുകയാണ്.

മെമു മംഗലാപുരം വരെ നീട്ടണം; ജില്ലാ വികസന സമിതി

കാസര്‍കോട്; പാസഞ്ചര്‍ ട്രെയിനുകളുടെ അപര്യാപ്തത കാരണം കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് മെമു സര്‍വീസ് മംഗലാപുരം വരെ നീട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എം രാജഗോപാലന്‍ എംഎല്‍എയാണ് ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്.

.നിലവില്‍ കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ ഒരു പാസഞ്ചര്‍ ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.വളരെ തിരക്ക് അനുഭവപ്പെടുന്ന ട്രെയിനിനെ നൂറുകണക്കിന് ദിവസ വേതന തൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന രോഗികള്‍ എന്നിവര്‍ നിത്യേന ആശ്രയിക്കുന്നു., അടുത്തിടെ കോച്ചുകളുടെ എണ്ണം 14 ല്‍ നിന്ന് 11 ആയി കുറച്ചത് കണ്ണൂര്‍ മംഗലാപുരം റൂട്ടില്‍ യാത്ര ക്ലേശം രൂക്ഷമാക്കി . ട്രെയിന്‍ യാത്ര അത്യധികം അസ്വസ്ഥവും സുരക്ഷിതമല്ലാത്തതുമാക്കി.എന്നാല്‍ ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് അടുത്തിടെ ആരംഭിച്ച മെമു സര്‍വീസ് കണ്ണൂര്‍ സ്റ്റേഷനില്‍ എല്ലാ ദിവസവും ഏകദേശം 9 മണിക്കൂര്‍ നിഷ്‌ക്രിയമായി നിര്‍ത്തിയിടുന്ന സ്ഥിതിയാണ്. ഉത്തര കേരളത്തില്‍ കണ്ണൂരിലെയും കാസര്‍കോട്ടേയും ആയിരക്കണക്കിന് യാത്രക്കാര്‍ അടിസ്ഥാന ട്രെയിന്‍ കണക്റ്റിവിറ്റിയുടെ അഭാവം മൂലം ബുദ്ധിമുട്ടുമ്പോള്‍ മണിക്കൂറോളം ട്രെയിന്‍ ഉപയോഗിക്കാതെ നിര്‍ത്തിയിടുന്നത് ആശങ്കാജനകമാണ്.

ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു കാസര്‍ഗോഡ് അല്ലെങ്കില്‍ മംഗളൂരു വരെ നീട്ടുന്നത് പരിഗണിക്കുകയാണെങ്കില്‍ ഏകദേശം 3 മണിക്കൂര്‍ അധിക യാത്രാ സമയം മാത്രമേ ആവശ്യമുള്ളൂ. കണ്ണൂര്‍ സ്റ്റേഷനില്‍ നിലവില്‍ ട്രെയിന്‍ ചെലവഴിക്കുന്ന നിഷ്‌ക്രിയ സമയം കണക്കിലെടുക്കുമ്പോള്‍ വലിയ ലോജിസ്റ്റിക് ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയും.നിലവിലുള്ള ഏക പാസഞ്ചര്‍ സര്‍വീസില്‍ നേരിടുന്ന തിരക്ക് ഗണ്യമായി ലഘൂകരിക്കുകയും വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുകയും ചെയ്യുമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Similar News