ദേശീയ പാത നിര്‍മ്മാണത്തിലെ അപാകത; എന്‍.എച്ച്.എ.ഐ വിദഗ്ധ സംഘം ജില്ലയില്‍ പരിശോധന നടത്തി

സന്ദര്‍ശന വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാന്‍ രഹസ്യമായായിരുന്നു പരിശോധന;

Update: 2025-06-13 09:45 GMT

കാസര്‍കോട്: സംസ്ഥാനത്തെ ദേശീയപാത നിര്‍മാണത്തിലെ പ്രധാന അപാകതകള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) നിയോഗിച്ച ഉന്നതതല വിദഗ്ധസംഘം കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തി.

തലപ്പാടി-ചെങ്കള ആദ്യ റീച്ചിലും ചെര്‍ക്കള-നീലേശ്വരം റീച്ചിലെ തെക്കില്‍ ഭാഗത്തെ മണ്ണിടിച്ചില്‍ പ്രദേശവുമാണ് വിദഗ്ധ സംഘം പരിശോധിച്ചത്. സന്ദര്‍ശന വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാന്‍ രഹസ്യമായായിരുന്നു പരിശോധന. മാധ്യമങ്ങളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടെ അകറ്റി നിര്‍ത്തി.

സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിട്ട.ചീഫ് സയന്റിസ്റ്റ് ഡോ. കിഷോര്‍ കുമാര്‍, ഐ.ഐ.ടി പാലക്കാട് സിവില്‍ എഞ്ചിനീയറിങ് വിഭാഗം മേധാവി ഡോ. ടി.കെ. സുധീഷ്, സി.ആര്‍.ആര്‍.ഐ ജിയോ ടെക്നിക്കല്‍ എഞ്ചിനീയറിങ് ഡിവിഷന്‍ ചീഫ് സയന്റിസ്റ്റ് ഡോ. പി.എസ്. പ്രസാദ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തമിഴ് നാട് യൂണിറ്റ് ഡയറക്ടര്‍ ഡോ.കെ.അരവിന്ദ് തുടങ്ങിയവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.

ദേശീയ പാതയുടെ നിര്‍മ്മാണ പ്രവൃത്തിയില്‍ ജില്ലയില്‍ പരക്കെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തിന്റെ പരിശോധന എന്നാണ് വിവരം. മണ്ണിടിച്ചില്‍, വെള്ളക്കെട്ട് തുടങ്ങിയ പരാതികളാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്.

Similar News