മഴക്കാല അപകടങ്ങള്‍; ജാഗ്രത ജീവന്‍ കാക്കും

Update: 2025-05-28 09:12 GMT

ഏറെ ശ്രദ്ധിക്കേണ്ടത് പൊട്ടിവീഴുന്ന വൈദ്യുതി കമ്പികളെയാണ്. കാറ്റില്‍ തെങ്ങുകളും മരങ്ങളും ഒടിഞ്ഞ് വീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുന്ന സംഭവങ്ങള്‍ ഏറെയാണ്. മഴ അല്‍പം നേരത്തെ എത്തിയതിനാല്‍ എല്ലാ മേഖലകളിലും മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. മഴക്ക് മുമ്പായി മരച്ചില്ലകളും ഓലകളും വെട്ടിമാറ്റി വൈദ്യുതി കമ്പികള്‍ സുരക്ഷിതമാക്കാറുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായി നേരത്തെ മഴ എത്തിയത് മൂലം പലയിടത്തും ഈ പ്രവൃത്തി നടന്നിരുന്നില്ല.

കേരളത്തില്‍ മഴക്കാലം ആരംഭിച്ചു. മഴ സന്തോഷത്തിന്റെയും കുളിര്‍മയുടെയും മാത്രം കാലമല്ല, ദുരിതങ്ങളുടെയും കാലം കൂടിയാണ്. പെരുമഴ പരക്കെ നാശങ്ങളുണ്ടാക്കുന്നു. ജീവനെടുക്കുന്നു. ഏറെ ശ്രദ്ധിച്ചും സൂക്ഷിച്ചും ജീവിക്കേണ്ട കാലം കൂടിയാണ് മഴക്കാലം. മഴക്കെടുതി മൂലമുണ്ടാകുന്ന നാശങ്ങള്‍ക്ക് പുറമെ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. ഇതിന് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആഹാര ശുചിത്വവും കൃത്യമായി പാലിക്കേണ്ടതുണ്ട്.

മഴ കൂടുന്തോറും കൊതുകു ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, മലമ്പനി തുടങ്ങിയവ വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ടാകുന്നു. അതിനാല്‍ വീടിന് ചുറ്റും കൊതുകുകള്‍ വളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ആഹാരവും കുടിവെള്ളവും മലിനമാകുന്നത് വഴി ജലജന്യരോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്. ഈ മഴക്കാലത്തെ ഏറെ ജാഗ്രതയോടെ നമുക്ക് സമീപിക്കാം. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. റോഡുകളിലെ വിള്ളലുകളിലും ശക്തമായ കാറ്റിലും ദുരിതങ്ങള്‍ പതിയിരിക്കുന്നുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാത പലയിടത്തും അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റോഡ് വിണ്ടുകീറുന്നു, ഇടിഞ്ഞുവീഴുന്നു, വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു തുടങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്നുണ്ട്. ബസുകള്‍ ബ്ലോക്കില്‍ പെട്ട് വൈകുമ്പോള്‍ സമയത്ത് എത്താന്‍ വേണ്ടി അമിത വേഗത്തില്‍ ഓടിച്ച് പോവുന്നത് കാണാം. അമിത വേഗത കാരണം റോഡുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം യാത്രക്കാരുടെ ദേഹത്തും വസ്ത്രങ്ങളിലും തെറിക്കാന്‍ സാധ്യതയുണ്ട്. സ്‌കൂള്‍ കുട്ടികളാണ് മിക്കവാറും ഇതിന് ഇരയാകുക. യൂണിഫോം ചെളിയില്‍ മുങ്ങുന്ന അവസ്ഥ വരെ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ഒരു നേരെത്തെ അശ്രദ്ധ കൊണ്ട് ഒരുപാട് പ്രശ്‌നങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കുക.

നിര്‍ണായകമായ ദിവസങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും അതിശക്തമായ മഴയുടെ തോത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതേടെ പകര്‍ച്ചവ്യാധികളും വ്യത്യസ്തയിന രോഗങ്ങളും പനിയും വര്‍ധിച്ചുവരുന്നു. സര്‍ക്കാറും ആരോഗ്യവകുപ്പും സുരക്ഷാക്രമീകരണങ്ങള്‍ പഴുതടച്ചു നടപ്പിലാക്കേണ്ടതുണ്ട്. അത് അനുസരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്.

ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഒരുപാട് പ്രതിസന്ധികള്‍ കേരളം നേരിട്ടുകൊണ്ടിരിക്കുന്നു. നാം ശ്രദ്ധിക്കേണ്ട മേഖലകളില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വിനോദസഞ്ചാരികളും മറ്റും വളരെയധികം ജാഗ്രത പുലര്‍ത്തണം. നമ്മുടെ ആസ്വാദനം മറ്റുള്ളവരെ ആശങ്കയിലാക്കുന്ന നിലയിലേക്ക് എത്തിക്കരുത്. കടല്‍ത്തീരങ്ങളിലും ബീച്ചുകളിലും മറ്റും സമയം ചെലവഴിക്കുന്നവര്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കേണ്ടതുണ്ട്. ധാരാളം ആളുകള്‍ വന്നുപോകുന്ന സ്ഥലമാണ് ബീച്ചുകള്‍. പക്ഷേ, സുരക്ഷയുടെ കാര്യത്തില്‍ പലരും വിമുഖത കാണിക്കാറുണ്ട്.

സെല്‍ഫികളില്‍ സന്തോഷം കണ്ടെത്തുന്നവര്‍ കാറ്റിന്റെയും തിരമാലയുടെയും സ്ഥിതിഗതികള്‍ മനസ്സിലാക്കണം. അധികൃതര്‍ സഞ്ചാരികള്‍ക്ക് സമയബന്ധിതമായി ഷെഡ്യൂള്‍ കൊടുത്താല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാം. രാത്രി സമയങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരേണ്ടതുണ്ട്. ബീച്ചുകളിലുള്ള തട്ടുകടകള്‍ അവരുടെ ജീവിതോപാധികള്‍ തന്നെയാണെങ്കിലും വൃത്തിയുടെ കാര്യത്തില്‍ വാങ്ങുന്നവരും കഴിക്കുന്നവരും കൊടുക്കുന്നവരും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

ഏറെ ശ്രദ്ധിക്കേണ്ടത് പൊട്ടിവീഴുന്ന വൈദ്യുതി കമ്പികളെയാണ്. കാറ്റില്‍ തെങ്ങുകളും മരങ്ങളും ഒടിഞ്ഞ് വീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുന്ന സംഭവങ്ങള്‍ ഏറെയാണ്. മഴ അല്‍പം നേരത്തെ എത്തിയതിനാല്‍ എല്ലാ മേഖലകളിലും മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. മഴക്ക് മുമ്പായി മരച്ചില്ലകളും ഓലകളും വെട്ടിമാറ്റി വൈദ്യുതി കമ്പികള്‍ സുരക്ഷിതമാക്കാറുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായി നേരത്തെ മഴ എത്തിയത് മൂലം പലയിടത്തും ഈ പ്രവൃത്തി നടന്നിരുന്നില്ല.

റോഡാകെ കുഴികളുണ്ട്.

മഴവെള്ളം കെട്ടിനിന്ന് കുഴികള്‍ കാണാന്‍ കഴിയാതെ പോവുന്നു. ഇരുചക്രവാഹനങ്ങളടക്കം അമിതവേഗത്തില്‍ ഓടിച്ചാല്‍ കുഴികളില്‍ ചാടി തെറിച്ചുവീണെന്ന് വരും. ശ്രദ്ധിച്ചേ തീരു. മഴക്കോട്ട് ധരിക്കുന്നവര്‍ക്കും ശ്രദ്ധ വേണം. നഗരത്തിലടക്കം നല്ല തിരക്കുണ്ട്. ഇടയ്ക്കിടെ കാലുകുത്തി സ്‌കൂട്ടര്‍ നിര്‍ത്തേണ്ടിവരും. പലപ്പോഴും മഴക്കോട്ടിന്റെ താഴ്ഭാഗം കുടുങ്ങി കാല്‍ കുത്താന്‍ കഴിയാതെ ഇരുചക്രവാഹനം മറിഞ്ഞുപോവുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.

Similar News