ഓ... മക്കാ...; വീണ്ടും നിന്നിലലിയാന്‍ കൊതിയാവുന്നു

Update: 2025-06-06 10:58 GMT
തിരക്ക് അല്‍പം കുറഞ്ഞ ഭാഗത്തുകൂടെ തിക്കിത്തിരക്കി നടന്ന് പതുക്കെ എന്റെ കൈവിരലുകള്‍ കഅബാലയത്തെ തൊട്ടു. ഹൃദയത്തിന് എന്തൊരു കുളിര്‍മ്മ. ഞാനെന്റെ വിശുദ്ധ ഗേഹത്തെ തൊട്ടിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും അനര്‍ഘമായ നിമിഷങ്ങള്‍.

വിശുദ്ധ മക്കയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും വലിയ ആശ്വാസവും കുളിര്‍മയുമാണ്. മക്ക വിശ്വാസിയുടെ ഹൃദയത്തെ എപ്പോഴും ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്നു. 2011ലാണ് ആദ്യമായി മക്കയിലേക്ക് യാത്ര ചെയ്യാനും വിശുദ്ധ കഅബാലയം കണ്‍കുളിര്‍ക്കെ കാണാനും ഭാഗ്യവും അവസരവുമുണ്ടായത്. ഖത്തറില്‍ നിന്നുള്ള സുഹൃത്തിന്റെ അവിചാരിതമായ ക്ഷണപ്പുറത്തേറി മക്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ വല്ലാത്ത അനുഭൂതിയായിരുന്നു. കഅബയെ കാണാന്‍ പോകുന്ന സന്തോഷത്തെ ഓര്‍ത്ത് ഉറക്കം പോലും ഇല്ലാതായ രാവുകള്‍. മനസ്സ് നിറയെ മക്കയും മദീനയുമായിരുന്നു.

ഞാനും പ്രിയ സുഹൃത്തുക്കളായ ലുക്മാനുല്‍ ഹക്കീമും നാസര്‍ പട്ടേലും മക്കയിലേക്ക് തിരിച്ചത് ഖത്തറില്‍ ചെന്നായിരുന്നു. ആദ്യ ഉംറ യാത്രയുടെ എല്ലാ അനുഭൂതിയും നിറഞ്ഞിരുന്നു. ഒരു സന്ധ്യാ നേരത്താണ് മക്കയിലെത്തുന്നത്. വിശുദ്ധ നഗരിയിലേക്കുള്ള കവാടത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ വല്ലാത്തൊരു ആത്മീയ സുഗന്ധം ഹൃദയത്തെ തലോടിയിരുന്നു. കഅബ അരികിലെത്തിയിരിക്കുകയാണ്. ഫോട്ടോകളില്‍ മാത്രം കണ്ട വിശുദ്ധ ഗേഹം. കഅബയെ നിരവധി തവണ സ്വപ്‌നം കണ്ടിട്ടുണ്ട്. അവിടെ ഒന്നെത്താന്‍ എത്രയോ തവണ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഒരു കണ്‍ദൂരം അകലം മാത്രം വിശുദ്ധ കഅബാലയം. ഞങ്ങള്‍ ഹറം മസ്ജിദില്‍ പ്രവേശിച്ചു. വിശ്വാസികളുടെ നല്ല തിരക്കുണ്ട്. ഏതാനും ചുവടുകള്‍ കൂടി നടന്നാല്‍ പരിശുദ്ധ കഅബാലയം. വല്ലാത്ത ജിജ്ഞാസയിലാണ് ഞാന്‍. ലുക്മാന്‍ കണ്ണടച്ചോളാന്‍ പറഞ്ഞു. കുഞ്ഞിളം നാള്‍തൊട്ടേ വിശുദ്ധ കഅബാലയം ഹൃദയത്തിന്റെ അഴുക്കു വീഴാത്ത ഒരു കോണില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അത് ഇതാ, ഞാന്‍ കാണാന്‍ പോവുകയാണ്. ഹറം മസ്ജിദിലൂടെ അല്‍പം കൂടി നടന്ന ശേഷം ലുക്മാന്‍ ഉണര്‍ത്തി: കണ്ണ് തുറക്കുക, ജീവിതത്തില്‍ ഇന്നുവരെ കാണാന്‍ ആഗ്രഹിച്ച വിശുദ്ധ കഅബ മുന്നിലുണ്ട്. ഹൃദയം ഉരുകി പ്രാര്‍ത്ഥിച്ചുകൊള്ളുക. ഞാന്‍ പതുക്കെ കണ്‍തുറന്നു. വല്ലാത്ത ആശ്ചര്യം. ഹൃദയത്തെ സ്വര്‍ഗത്തില്‍നിന്നുള്ള ഒരു പീലി വന്ന് തലോടിയതുപോലുള്ള അനുഭൂതി. ഒരു നിമിഷം ഞാനുറക്കെ അല്ലാഹുവിനെ വിളിച്ചു. കുറേ നാളായി പ്രാര്‍ത്ഥിക്കാന്‍ വേണ്ടി മനസ്സില്‍ കരുതിവെച്ച ആഗ്രഹങ്ങള്‍ അല്ലാഹുവിനോടുള്ള തേട്ടമായി ഒറ്റയടിക്ക് ഉരുവിട്ടു. ചിത്രങ്ങളില്‍ കണ്ട കഅബാലയമേ അല്ല. എന്തൊരു വലിപ്പം. അത്ര തന്നെ ചുറ്റളവും. കഅബയെ ആയിരങ്ങള്‍ പൊതിഞ്ഞ് നില്‍ക്കുകയാണ്. കഅബക്ക് ചുറ്റും പ്രദക്ഷിണം വെക്കുന്ന വിശ്വാസികള്‍ ഉരുവിടുന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങളില്‍ മുഖരിതമായിരുന്നു ആ പരിസരം. എന്തൊരു ഭംഗിയാണ് കഅബയ്ക്ക്. സ്വര്‍ണ്ണാക്ഷരങ്ങളില്‍ ചുറ്റപ്പെട്ട കഅബയുടെ ഭംഗി കണ്‍കുളിര്‍ക്കെ ആസ്വദിച്ച് നില്‍ക്കുന്നതിനിടയില്‍ ലുക്മാന്‍ ഉണര്‍ത്തി. വേഗം വേഗം.... മഗരിബ് ഖളാഅ് ആവും.

ഞങ്ങള്‍ ധൃതിയില്‍ മുന്നോട്ട് നടന്നു. തിരക്ക് അല്‍പം കുറഞ്ഞ ഭാഗത്തുകൂടെ തിക്കിത്തിരക്കി നടന്ന് പതുക്കെ എന്റെ കൈവിരലുകള്‍ കഅബാലയത്തെ തൊട്ടു. ഹൃദയത്തിന് എന്തൊരു കുളിര്‍മ്മ. ഞാനെന്റെ വിശുദ്ധ ഗേഹത്തെ തൊട്ടിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും അനര്‍ഘമായ നിമിഷങ്ങള്‍. ഞങ്ങള്‍ നിസ്‌കാരത്തിനായി നീങ്ങി. നിസ്‌കാരം കഴിഞ്ഞ ഉടനെ ത്വവാഫ് ആരംഭിച്ചു. ഉസ്താദില്‍ നിന്ന് ചോദിച്ചുപഠിച്ച പ്രാര്‍ത്ഥനകളുമായി കഅബാലയം ചുറ്റിയുള്ള ആ പ്രദക്ഷിണത്തില്‍ ജീവിതത്തിലെ സകല പാപങ്ങളും കഴുകി തീരാനുള്ള ഉള്ളുരുകിയ പ്രാര്‍ത്ഥനകളായിരുന്നു. ഏതൊക്കെ ദേശക്കാര്‍, ഏതൊക്കെ ഭാഷക്കാര്‍. ലോകം തന്നെ കഅബാലയത്തിന് ചുറ്റും പ്രദക്ഷിണം വെക്കുകയാണ്. കഅബക്ക് ചുറ്റും നടക്കുമ്പോള്‍, കാലങ്ങളോളം ഒന്ന് ചുംബിക്കാനായി കൊതിച്ച അജറുല്‍ അസ്‌വദിലായിരുന്നു എന്റെ നോട്ടം മുഴുവനും. അതിനരികിലൊന്നെത്തണം. ഹൃദ്യമായി ഒന്ന് തലോടണം. മുഖമമര്‍ത്തി ചുംബിക്കണം. പക്ഷെ അവിടെ വല്ലാത്ത തിരക്കാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ തീര്‍ത്ഥാടകര്‍ അജറുല്‍ അസ്‌വദിനെ ഒന്ന് ചുംബിക്കാനായി മത്സരിക്കുകയാണ്. ഞങ്ങള്‍ കഅബയുടെ വാതിലില്‍ പിടിച്ച് തൂങ്ങി ഏറെ നേരം പ്രാര്‍ത്ഥിച്ചു. സ്വര്‍ഗപ്പാത്തിക്ക് കീഴെ നിന്ന് അല്ലാഹുവിനോട് മനമുരുകി തേടി.

തൊട്ടരികിലുള്ള സഫ മര്‍വയിലേക്ക് പുറപ്പെടുകയാണ്. എന്റെ മനസ്സ് മുഴുവനും അജറുല്‍ അസ്‌വദിലാണ്. തിരക്കിന് ഒട്ടും കുറവില്ലാത്തതുകൊണ്ടാവണം, ലുക്മാന്‍ ഉണര്‍ത്തി: ഇപ്പോള്‍ അങ്ങോട്ടടുക്കാന്‍ വയ്യ. നമുക്ക് പാതിരാത്രി വരാം.

പക്ഷെ അജറുല്‍ അസ്‌വദിനെ ഒന്ന് സ്പര്‍ശിക്കുകയെങ്കിലും ചെയ്യാതെ മടങ്ങാന്‍ മനസ്സ് സമ്മതിക്കുന്നില്ല. ഞാന്‍ പതുക്കെ അങ്ങോട്ടോക്ക് നീങ്ങി. മുന്നിലുള്ള 20 പേരെയെങ്കിലും കടന്ന് വേണം അജറുല്‍ അസ്‌വദിനരികിലെത്താന്‍. സര്‍വ്വ ശക്തിയുമുപയോഗിച്ച് ഞാന്‍ മുന്നോട്ടാഞ്ഞു. കറുത്ത വര്‍ഗക്കാരായ കുറേ ബലിഷ്ഠരാണ് മുന്നില്‍. അവരെ മറികടന്ന് മുന്നോട്ട് പോവുക അസാധ്യമാണെന്നറിഞ്ഞിട്ടും അജറിനെ തൊടാനുള്ള വല്ലാത്ത ആവേശത്തില്‍ ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ചു. എന്റെ അദമ്യമായ ആഗ്രഹംകൊണ്ടാവണം അല്ലാഹുവിന്റെ ഒരു കൈ സഹായത്തിനെത്തി. എങ്ങനെയോ ഞാന്‍ അജറുല്‍ അസ്‌വദിന് മുന്നില്‍. ഞാന്‍ കണ്‍കുളിര്‍ക്കെ ആ കല്ലിനെ നോക്കി നിന്നു. ഊദിന്റെ ഒരു മണം എന്നെ തലോടി. സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു മണം പോലെ ഞാനത് അനുഭവിച്ചു. അജറുല്‍ അസ്‌വദില്‍ രണ്ട് കൈകളും ചേര്‍ത്ത് വെച്ച് പതുക്കെ തലോടി. പോക്കറ്റില്‍ നിന്ന് നിസ്‌കാരത്തൊപ്പിയെടുത്ത് അജറുല്‍ അസ്‌വദിനെ തുടച്ചെടുത്തു. നിമിഷ നേരങ്ങള്‍ മാത്രം. ബലിഷ്ഠമായ ഏതോ കരങ്ങള്‍ എന്നെ തള്ളി നീക്കിയിരുന്നു. എന്നെക്കാള്‍ ആവേശത്തില്‍ മറ്റൊരാള്‍ അജറുല്‍ അസ്‌വദിനെ തലോടിയ സന്തോഷത്തില്‍ നിറഞ്ഞു ചിരിക്കുന്നു. മുഖമമര്‍ത്തി പ്രാര്‍ത്ഥിക്കുന്നു. ആരുടെയൊക്കെയോ ശരീരത്തിന് മുകളിലൂടെ ഞാന്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പതിച്ചു.

ജീവിതത്തില്‍ ഇത്ര മാത്രം ആത്മീയാനുഭൂതിയും കുളിര്‍മയും അനുഭവിച്ച മറ്റൊരു ദിനമില്ല. ഞങ്ങള്‍ സഫ മര്‍വയിലേക്ക് നീങ്ങി.

***

പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഹൃദയച്ചടങ്ങായ അറഫ സംഗമം പൂര്‍ത്തിയാക്കി ലക്ഷോപലക്ഷം ഹാജിമാര്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്. നാട്ടില്‍ നാളെ പെരുന്നാള്‍. മക്കയിലെത്തിയ ഓരോ ഹാജിമാര്‍ക്കും വിശുദ്ധ കഅബാലയത്തെ കണ്‍കുളിര്‍ക്കെ കാണുകയും അജറുല്‍ അസ്‌വദിനെ ചുംബിക്കുകയും ചെയ്ത അനിര്‍വചനീയമായ അനുഭവങ്ങള്‍ വിവരിക്കാനുണ്ടാവും.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആത്മീയാനുഭൂതിയുടെ കഥകളാണത്. ഹൃദയത്തെ തലോടുന്ന പരിശുദ്ധിയുടെ മണം.

Similar News