'തെയ്യം എന്നെ നാടക നടനാക്കി, നാടകം സിനിമാക്കാരനാക്കി'
എഴുപതോളം മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയും പെണ്‍നടന്‍ എന്ന ഏകപാത്ര നാടകത്തിലൂടെ അരങ്ങില്‍ ശ്രദ്ധേയനാവുകയും ചെയ്ത നാടക പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ സന്തോഷ് കീഴാറ്റൂരുമായി നടത്തിയ അഭിമുഖം;
'ഞാന്‍ തന്നെ സ്വയം ആര്‍ജ്ജിച്ചെടുത്ത ഒരു പരിചയത്തിന്റെ പേരില്‍ എന്നിലെ അഭിനേതാവിനെ ഞാന്‍ തന്നെ സ്വയം കണ്ടെത്തുകയായിരുന്നു. ഇതിനിടയില്‍ ഒരുപാട് അവഗണനയും ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും അനുഭവിച്ചിരുന്നു. ഇതില്‍ നിന്നൊക്കെ ഉയിര്‍കൊണ്ട് നടനുള്ള പുരസ്‌കാരവും നേടിയെന്നതാണ് സന്തോഷം.'
? അഭിനയത്തിലേക്കുള്ള കടന്നുവരവും തുടക്കവും എങ്ങനെയായിരുന്നു
@ മുപ്പത് വര്‍ഷമായി ഈ രംഗത്തുണ്ട്. അഭിനേതാവാവണമെന്ന മോഹം കലശലായിരുന്നു. വടക്കേ മലബാറുകാരുടെ പ്രതിസന്ധിയെന്താണെന്ന് വെച്ചാല്‍ പെട്ടെന്ന് സിനിമാ മേഖലയിലേക്ക് കടന്ന് ചെല്ലാനാവില്ല എന്നതാണ്. എന്നെ വളരെ ചെറുപ്പത്തില്‍ തന്നെ നാടകം വന്ന് പിടികൂടി. അതിന്റെ പ്രധാന പ്രചോദനം നാട്ടിന്‍പുറത്തെ കളിയാട്ട കാവുകളില്‍ കാണുന്ന തെയ്യം തന്നെയായിരുന്നു. തെയ്യമാണ് എന്നെ അഭിനയം പഠിപ്പിച്ചത്. തെയ്യത്തിന്റെ ചുവടുകണ്ട് പഠിച്ചാണ് ഞാന്‍ രംഗഭാഷവശമാക്കിയത്. തെയ്യക്കാലമൊഴിഞ്ഞ നേരത്ത് ഞങ്ങള്‍ കൂട്ടുകാരൊക്കെ ചേര്‍ന്ന് തെയ്യംകെട്ടി അഭിനയിക്കാന്‍ തുടങ്ങും. വല്ല്യമ്മയുടെ മകന്‍ പ്രദീപ് കുമാര്‍ ഒരു വലിയ കലാകാരനാണ്. അദ്ദേഹം സ്വന്തമായി നാടകം എഴുതും, സംവിധാനം ചെയ്യും. ഒഴിവുകാലത്ത് ഞങ്ങള്‍ നാടകങ്ങള്‍ കളിച്ച് തുടങ്ങും. ഞങ്ങളുടെ കുടുംബത്തിലെ ആദ്യ കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹമാണ് എന്റെ നാടകഗുരു. അഭിനയ മോഹമുള്ള ഞാന്‍ പിന്നീട് കണ്ണൂര്‍ സംഘചേതന എന്ന നാടക ഗ്രൂപ്പിലെത്തി. അവിടെ ഞാന്‍ ചെറിയ നടനായി. വളരെ ചെറിയ വേഷങ്ങള്‍, ചെറിയ വരുമാനം. ഏറെ സ്‌ട്രെഗിള്‍ ചെയ്താണ് പിന്നീടുള്ള കാലം നാടക സംഘങ്ങളില്‍ പിടിച്ചുനിന്നത്. അതൊരു പ്രയത്‌നം തന്നെയായിരുന്നു. ആ പ്രയത്‌നത്തിന്റെ പ്രതിഫലനം തന്നെയാണ് ഇപ്പോള്‍ കാണുന്ന ഞാന്‍ എന്ന നടന്‍.
? താങ്കള്‍ വ്യക്തമായി സ്വന്തം രാഷ്ട്രീയം വെളിപ്പെടുത്തുന്ന ആളാണ്. അരങ്ങിലെ രാഷ്ട്രീയവും നിലവിലെ കക്ഷിരാഷ്ട്രീയവും തമ്മില്‍ ഏറെ വൈരുദ്ധ്യമുണ്ട് താനും. ഇതിനോട് എങ്ങനെ താങ്കള്‍ സമരസപ്പെടുന്നു.
@ ഞാന്‍ ജനിച്ച് വളര്‍ന്നത് പുരോഗമന പ്രസ്ഥാനത്തിന് ഏറെ വളക്കൂറുള്ള മണ്ണിലാണ്. എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും എന്റെ കലാപ്രവര്‍ത്തനത്തില്‍ ഒരു കക്ഷിരാഷ്ട്രീയവും കലര്‍ത്താറില്ല. എന്നാല്‍ ഞാന്‍ ഈ രാജ്യത്തെ പൗരനാണ്. ആ നിലയില്‍ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ എന്നെയും എന്റെ കുടുംബത്തെയും കൂടി ബാധിക്കുന്നതാണ്. ഉദാഹരണമായി, രാജ്യത്ത് വിലക്കയറ്റമുണ്ടാകുമ്പോള്‍ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ സമരം ചെയ്യും. ഒരു പൗരന്‍ എന്ന നിലയില്‍ ആ സമരത്തോട് ചേര്‍ന്ന് നില്‍ക്കും. ഞാനൊക്കെ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് ബസ് ചാര്‍ജ് വര്‍ധനവുണ്ടായി. അന്ന് നടത്തിയ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ചാര്‍ജ് വര്‍ധന പിന്‍വലിച്ചു. ഇത്തരം സമരങ്ങളുടെ ഗുണം സമരം നടത്തിയവര്‍ക്ക് മാത്രമല്ല, സമരത്തിനിറങ്ങാത്തവര്‍ക്കും ഉണ്ടാകും. എല്ലാ സമരങ്ങളും വിജയിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ സമരത്തിനിറങ്ങിയവര്‍ മാത്രമല്ല, എല്ലാ ജനങ്ങളും കൂടിയാണ്. അതുകൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് ഞാനെന്റെ രാഷ്ട്രീയം വെളിപ്പെടുത്തുന്നു. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന്റെ ദുഷിപ്പിലൊന്നും ഞാന്‍ വീണുപോകാറുമില്ല. എന്റെ കലയില്‍ കക്ഷിരാഷ്ട്രീയവും കൊടിയുടെ നിറവും കൊണ്ട് വരാറുമില്ല. ഞാന്‍ നാടകം കളിക്കുമ്പോള്‍ നാടകം കാണാന്‍ വരുന്നത് കലാസ്വാദകരാണ്. അതില്‍ എല്ലാ രാഷ്ട്രീയ അനുഭാവമുള്ളവരുമുണ്ടാകും. ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയത്തില്‍ ഉറച്ച് വിശ്വസിക്കുന്നു എന്നത് നേരുതന്നെ.
? അമേച്വര്‍ നാടകത്തില്‍ നിന്നും ഉയിര്‍കൊണ്ടതാണ് താങ്കളിലെ പ്രൊഫഷണിലിസവും. പ്രൊഫഷണല്‍ നാടകങ്ങളിലേക്കുള്ള വരവിനെക്കുറിച്ച് പറയാമോ
@ ശരിക്കും പറഞ്ഞാല്‍ ഞാന്‍ അമേച്വര്‍ നാടകത്തില്‍ നിന്നല്ല പ്രൊഫഷണല്‍ നാടകത്തിലേക്ക് വന്നത്. ആദ്യം തന്നെ കാലെടുത്ത് വെച്ചത് പ്രൊഫഷണല്‍ നാടകത്തിലേക്കാണ്. കണ്ണൂര്‍ സംഘചേതനയില്‍ പതിനാലാമത്തെ വയസ്സിലാണ് ഞാന്‍ എത്തിപ്പെടുന്നത്. 5 വര്‍ഷം ഞാനവിടെ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു. സാങ്കേതിക പ്രവര്‍ത്തകനായി. അവിടെ നിന്നുകൊണ്ടാണ് നാടകം വലിയൊരു ലോകമാണെന്ന് പഠിച്ചെടുക്കുന്നത്. ഗോപിനാഥ് കോഴിക്കോടില്‍ നിന്ന്, സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ ഡോ. ഷിബു എസ്. കൊട്ടാരം തുടങ്ങിയ അക്കാദമിക് നാടക പ്രവര്‍ത്തകരുമായുള്ള സഹവാസത്തില്‍ നിന്നാണ് എന്നിലെ അമേച്വര്‍ നാടകക്കാരന്‍ പിറവിയെടുക്കുന്നതും രംഗപ്രവേശം ചെയ്യുന്നതും. അങ്ങനെ ഞാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി നാടകം ചെയ്ത് തുടങ്ങി. കേരളത്തിലെ പ്രശസ്തരായ നാടക സംവിധായകര്‍ക്ക് വേണ്ടി ലൈറ്റ് ആന്റ് സൗണ്ട് ചെയ്തു. ക്യാമ്പസ് നാടകങ്ങളുടെ സംവിധായനകനായി. അങ്ങനെ പ്രൊഫഷണല്‍, അമേച്വര്‍ നാടകങ്ങളെ ഒന്നിച്ച് സ്വീകരിച്ചു. ഒരു കാലത്ത് എന്റെ പ്രധാന ഉപജീവന മാര്‍ഗം പ്രൊഫഷണല്‍ നാടകം തന്നെയായിരുന്നു.
? പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടര്‍ന്നതല്ല സന്തോഷ് കീഴാറ്റൂര്‍ എന്ന കലാകാരന്‍. കലാരംഗത്ത് പലയിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടും പ്രയത്‌നിച്ചിട്ടുമാണ് ഈ നിലയില്‍ എത്തിയത്. വന്ന വഴികള്‍ ഓര്‍ത്തെടുക്കാമോ
@ ഇന്ന് നമുക്ക് ഒരുപാട് സാധ്യതകളുണ്ട്. അന്ന് റേഡിയോ ആയിരുന്നു നമ്മുടെ സങ്കേതം. റേഡിയോ നാടകങ്ങള്‍ കേട്ടുകൊണ്ടാണ് വളരുന്നത്. അന്ന് സിനിമ എന്നത് വിദൂരത്താണ്. സിനിമ കാണുക എന്നത് തന്നെ വിരളവും. മാസത്തിലൊരുതവണയാണ് അച്ഛന്‍ കൊണ്ടുപോയി സിനിമ കാണിക്കുക. സിനിമയും സിനിമാക്കാരുമൊക്കെ അന്ന് നമുക്ക് വല്ലപ്പോഴും വിദൂരദിക്കില്‍ നിന്നുമെത്തുന്ന അതിഥികളെ പോലെയാണ്. പിന്നെ നാട്ടിലെ വായനശാലകളും അവിടെ നടക്കുന്ന നാടകങ്ങളും. പിന്നെ തളിപ്പറമ്പുകാരന്‍ എന്ന നിലയില്‍ 14 ദിവസം തൃച്ചംബരം ക്ഷേത്രോത്സവത്തില്‍ 10 ദിവസവും നാടകങ്ങളായിരിക്കും. ഇതില്‍ ഏറെയും സാമൂഹ്യ നാടകങ്ങള്‍. പിന്നെ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികളുടെ നാടകം. ഞാന്‍ പഠിച്ചിരുന്ന മുത്തേടത്ത് സ്‌കൂളില്‍ എല്ലാ മാസവും നാടകങ്ങള്‍ അരങ്ങേറുമായിരുന്നു. അവിടന്ന് കല്ല്യാശ്ശേരി സ്‌കൂളിലേക്ക് പോയപ്പോള്‍ അവിടെയും എല്ലാ മാസവും ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നാടകങ്ങള്‍ അരങ്ങേറും. ഈ നാടക കാഴ്ചകളാണ് എന്നെയും നാടകക്കാരനാക്കിയത്. കുടുംബത്തില്‍ നിന്ന് പിന്തുണയും ലഭിച്ചു. സിനിമ എനിക്ക് വിദൂരമായ ഒരു സ്വപ്‌നമായിരുന്നു. പിന്നീട് ഞാന്‍ ആഗ്രഹിച്ചത് സിനിമയുടെ ഏതെങ്കിലും ഒരു മേഖലയില്‍ എത്തിപ്പെടണമെന്നാണ്. അങ്ങനെയാണ് ടി.വി ചന്ദ്രന്റെ സഹസംവിധായകനാകുന്നത്. നാല് സിനിമകളില്‍ ടി.വി ചന്ദ്രനൊപ്പം സഹസംവിധായകനായി ജോലി ചെയ്തു. ഷെറിയെ പോലുള്ള ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ എന്റെ നാട്ടിലുണ്ട്. ഷെറിയുടെ കൂടെയും പ്രവര്‍ത്തിച്ചു. കൂടാതെ രാജീവ് രവി, രാജീവ്‌രാജ് തുടങ്ങി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ ഇവര്‍ സിഡിറ്റിന് വേണ്ടി രണ്ടായിരത്തില്‍ കണ്ണൂര്‍ ജില്ലയെക്കുറിച്ച് വലിയൊരു ഡോക്യുമെന്ററി ചെയ്തിരുന്നു. ഇവരുടെ കൂടെ ഒരു മാസം ഞാന്‍ പ്രവര്‍ത്തിച്ചു. ഇവിടെ വെച്ചാണ് സിനിമയെക്കുറിച്ചുള്ള വേറൊരു അവബോധം എന്നിലുണ്ടാവുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. രാജീവ് രവി എന്ന നമ്മുടെ വലിയ സംവിധായകനും ഛായഗ്രാഹകനുമായ കലാകാരനുമായുള്ള സൗഹൃദമാണ് 2005-ല്‍ എന്നെ ചക്രം എന്ന സിനിമയിലെത്തിച്ചത്. ലോഹിതദാസിന്റേതായിരുന്നു ആ സിനിമ. രാജീവ് രവിയായിരുന്നു ക്യാമറമാന്‍. പൊള്ളാച്ചിയില്‍ നടന്ന ഷൂട്ടിംഗില്‍ രാജീവ് രവിയുടെ സഹായിയായാണ് ഞാന്‍ പോകുന്നത്. അവിടെ വെച്ച് ലോഹിതദാസ് സാറിനെ ആദ്യമായി കാണുന്നു. പൃഥിരാജിനെയും, മീരാജാസ്മിനെയും കാണുന്നു. ഞാന്‍ രണ്ട് മൂന്ന് ദിവസം പൊള്ളാച്ചിയില്‍ ചക്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നു. തിരിച്ച് വന്നപ്പോഴാണ് ലോഹിതദാസ് സാറിന്റെ ക്രൂവില്‍ നിന്നും എനിക്ക് വിളിവരുന്നത്. ആ സിനിമയില്‍ അഭിനയിക്കണമെന്ന്. ചെറിയ വേഷം ചെയ്തു. ചക്രം സിനിമ വിജയിച്ചില്ല. ആ സിനിമ ഓടിയില്ല. സിനിമകള്‍ക്ക് ഞാന്‍ രണ്ട് മൂന്നിടത്ത് അവസരം ചോദിച്ചെങ്കിലും എനിക്ക് കിട്ടിയില്ല. പിന്നെ വീണ്ടും സഹസംവിധായകനാവാന്‍ വേണ്ടി പോയി. ടി.വി ചന്ദ്രന്റേയും കമലിന്റേയും അസിസ്റ്റന്റായി. പിന്നീട് ഞാന്‍ തന്നെ സ്വയം ആര്‍ജ്ജിച്ചെടുത്ത ഒരു പരിചയത്തിന്റെ പേരില്‍ എന്നിലെ അഭിനേതാവിനെ ഞാന്‍ തന്നെ സ്വയം കണ്ടെത്തുകയായിരുന്നു. ഇതിനിടയില്‍ ഒരുപാട് അവഗണനയും ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും അനുഭവിച്ചിരുന്നു. ഇതില്‍ നിന്നൊക്കെ ഉയിര്‍കൊണ്ട് നടനുള്ള പുരസ്‌കാരവും നേടിയെന്നതാണ് സന്തോഷം. കോട്ടയത്ത് തമ്പുരാന്‍ എന്ന നാടകത്തിനാണ് എനിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്, 2006ലാണത്. ഇവിടെ നിന്നാണ് ഞാന്‍ പെണ്‍നടന്‍ എന്ന സോളോ ഡ്രാമയിലേക്ക് തന്നെ വരുന്നത്. വളരെ തീഷ്ണമായ ഒരു കലായാത്രയാണ് എന്നെ ഇപ്പോള്‍ ഈ നിലയില്‍ എത്തിച്ചത്. അതൊരു ഭാഗ്യം കൂടിയാണ്.
? പലപ്പോഴും താങ്കള്‍ പറയാറുണ്ട്. ടെലിവിഷന്‍ സാമ്പത്തികം ഉണ്ടാക്കിതരും. സിനിമ പ്രശസ്തിയും പണവും, പക്ഷെ നാടകം കലാകാരനെ മനുഷ്യനാക്കും. ഇന്നത്തെ ഭരണകൂട വ്യവസ്ഥയില്‍ കലയില്‍ നിന്ന് മനുഷ്യത്വം ചോര്‍ന്ന് പോകുന്നതിനെ ഒരു പൊളിറ്റിക്കല്‍ തിയേറ്ററിസ്റ്റിന് എന്ന നിലയില്‍ എങ്ങനെ പ്രതിരോധിക്കാനാവും
@ നമ്മള്‍ പുതിയ കാലത്താണ് ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ജീവിതത്തെ ഇന്ന് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് വിവിധതരത്തിലുള്ള സാങ്കേതിക മാധ്യമങ്ങളാണ്. സമൂഹത്തിലെ കൂട്ടായ്മകള്‍, സാമൂഹ്യ മാധ്യമ കൂട്ടായ്മകളായി മാറിയ കാലം. ഇത് പാരസ്പര്യത്തെ മറച്ച് പിടിച്ചിട്ടുമുണ്ട്. അത് നമുക്ക് നിഷേധിക്കാനാവില്ല. ടെക്‌നോളജി വളര്‍ന്നു. ഇന്ന് പലതിനും മറ്റൊരാളെ ആശ്രയിക്കേണ്ട. അവിടെ ടെക്‌നോളജി എത്തും. ഇത് മനുഷ്യര്‍ തമ്മിലുള്ള അകലം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവിടെയാണ് തീയറ്റര്‍ പ്രവര്‍ത്തനത്തിന് പ്രസക്തി. നാടകം അരങ്ങിലേ ഉണരൂ. അതിന്റെ രംഗഭൂമി സ്റ്റേജാണ്. അതുകൊണ്ട് തന്നെ നാടകം കാണാന്‍ കൂട്ടമായി എത്തണം. നാടകം ഒറ്റയ്ക്കിരുന്ന് കാണാന്‍ പറ്റില്ല. അതുകൊണ്ടാണ് തിയേറ്ററിന്റെ പ്രസക്തി നഷ്ടപ്പെടാത്തത്. മറ്റേതൊരു കലയ്ക്കും നാടകം പോലെ റിയലിസ്റ്റിക്കാവാനാവില്ല.
? പൊതുവെ സിനിമ ഇന്ന് രാസലഹരിയുടെ പൊതു ഇടമായി വ്യാഖ്യാനിക്കപ്പെടുന്നു. ചലച്ചിത്ര മേഖലയില്‍ ഇതുണ്ടാക്കുന്ന പ്രതിസന്ധി എന്തൊക്കെയാണ്?
@ സിനിമ തന്നെയാണ് സിനിമയുടെ ലഹരി. എന്നാല്‍ സിനിമാ പ്രവര്‍ത്തകരില്‍ ചിലര്‍ ഉപയോഗിക്കുന്ന ലഹരി സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ പോകുന്ന രീതിയിലേക്ക് പോകരുത്. ഞാനിപ്പോള്‍ എഴുപതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ നടന്മാരുടെ കൂടെയടക്കം അഭിനയിച്ചിട്ടുണ്ട്. പക്ഷെ, എനിക്കിന്നേവരെ അവരില്‍ നിന്നൊന്നും ഒരു ദുരനുഭവം ഉണ്ടായിട്ടില്ല. മികച്ച ചലച്ചിത്രങ്ങളും ചലച്ചിത്ര പ്രതിഭകളൊന്നും ഉണ്ടായത് ലഹരിയുടെ പിന്‍ബലത്തിലല്ല. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പെണ്‍നടന്‍ എന്ന നാടകം ഞാന്‍ അഭിനയിച്ച് ഫലിപ്പിക്കുന്നത് ഒരു ലഹരിയും ഇല്ലാതെയാണ്. ഇവിടെ എന്റെ ലഹരി കല മാത്രമാണ്. സിനിമ എന്നത് താരങ്ങളുടെ മാത്രം ഇടമല്ല. മറ്റു കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രവര്‍ത്തന ഇടംകൂടിയാണ്. ചില നടന്‍മാരുടെ ചെയ്തികള്‍ സിനിമയെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഷൂട്ടിങ്ങുകള്‍ കുറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കരിയര്‍ ഉയര്‍ത്തിയത് കലയുടെ ലഹരി കൊണ്ടാണ്.
? സിനിമവണ്ടികള്‍ ഇപ്പോള്‍ പുറപ്പെടുന്നത് വടക്ക് നിന്നാണ്. ഈ പുറപ്പാടുകളില്‍ നിന്ന് ഈ ദേശത്തിന്റെ സിനിമയുണ്ടാകുന്നു. ചലച്ചിത്ര മേഖലയിലെ ഈ മാറ്റം ഒരു തുടര്‍ച്ചയായിത്തന്നെ നിലനില്‍ക്കുമോ. ഇതൊരു ശുഭസൂചനയാണോ.
@ കൊറോണയ്ക്ക് ശേഷം വന്ന സിനിമയിലെ ഡിജിറ്റലിസമാണ് പ്രാദേശിക സിനിമകളെ ശക്തമാക്കിത്തുടങ്ങിയത്. ഇതൊരു നേട്ടമാണ്. മലബാറിന്റെ ഭാഷയെ അടയാളപ്പെടുത്തുന്നു എന്നതും സന്തോഷകരമാണ്. ഏതുദേശത്തെയും നല്ല കലകളും കലാകാരന്‍മാരും എന്നും നിലനില്‍ക്കും. വളരെയധികം അവഗണിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത ജില്ലയില്‍ നിന്ന് സിനിമയെ അടയാളപ്പെടുത്തുന്നു എന്നത് സന്തോഷം തന്നെയാണ്.
? സ്വയം എങ്ങനെ വിലയിരുത്തുന്നു
@ എന്റെ കല, എന്റെ കുടുംബം, എന്റെ സമൂഹം... അതാണ് എന്നെ നിലനിര്‍ത്തുന്നത്. സാമൂഹികമായ കാഴ്ചപ്പാടോടെ കലയേയും ജീവിതത്തേയും മുന്നോട്ട് നയിക്കുകയാണ് എന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ഒരുപാട് ആക്രമങ്ങള്‍ ഞാന്‍ നേരിടുന്നുണ്ട്. എനിക്കെതിരെയുള്ള സൈബര്‍ ആക്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. പക്ഷെ അതൊന്നും ഞാന്‍ വിഷയമാക്കുന്നില്ല.
? ബീഗം മേരി വിശ്വാസ് കാസര്‍കോട് നിന്ന് രൂപപ്പെട്ട നാടകമാണ്. അതില്‍ പ്രധാനനടനാണ് താങ്കള്‍. ഈ നാടകാനുഭവത്തിന്റെ ഓര്‍മ്മകള്‍ പറയാമോ
@ ബീഗം മേരി വിശ്വാസ് 25 വര്‍ഷം മുമ്പ് അഡ്വ. ടി.വി. ഗംഗാധരന്‍ അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായി ആവിഷ്‌ക്കരിച്ച പ്രൊഫഷണല്‍ നാടകമാണത്. തിയേറ്റര്‍ വിഷന്‍ കേരള എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് അദ്ദേഹം ആ നാടകം ഒരുക്കിയത്. കലാകാരന്‍മാരുടെ കൂട്ടായ്മയും സാധ്യതയും വരുമാനവും താമസവും ഒക്കെ ലക്ഷ്യമിട്ടുകൊണ്ടാണ് ടി.വി ഗംഗാധരന്‍ തിയേറ്റര്‍ വിഷന്‍ പദ്ധതിക്ക് ആലോചന നടത്തിയത്. അതൊരു സ്വപ്‌ന പദ്ധതിയായി ഇപ്പോഴും കിടക്കുന്നു. ഞാന്‍ ആദ്യമായി നായകവേഷം ചെയ്ത നാടകം കൂടിയാണ് ബീഗം മേരി വിശ്വാസ് എന്ന നാടകം. ബിമല്‍ മിത്രയുടെ ബംഗാളി നോവലിന് പി.വി.കെ. പനയാലാണ് രംഗാവതരണം ഒരുക്കിയത്. ഗോപിനാഥ് കോഴിക്കോടായിരുന്നു സംവിധായകന്‍. കൂടുതല്‍ അവതരണങ്ങള്‍ ഈ നാടകത്തിനുണ്ടായില്ല. എങ്കിലും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന നാടകാനുഭവം തന്നെയാണ് ബീഗം മേരി വിശ്വാസ്.
? മകനെ അണിയറയില്‍ ചേര്‍ത്തുപിടിക്കുന്നതായി കാണുന്നു
@ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി എന്റെ മകനാണ് പെണ്‍നടന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി ജോലി ചെയ്യുന്നത്. അതൊരു കഠിനമായ ജോലി തന്നെയാണ്. എല്ലാ കുട്ടികളും അത് ഏറ്റെടുക്കില്ല. കാരണം, അതിന് വല്ലാത്ത ക്ഷമ വേണം. 12 മുതല്‍ 20 മണിക്കൂര്‍ വരെ ഇതിന്റെ എറൈഞ്ച്‌മെന്റ് വേണം. അതവന്‍ കഠിനമായി ചെയ്യുന്നു. അവനത് ഉത്തരവാദിത്തോടെ സ്വീകരിക്കുന്നു.