ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നടക്കാനിരിക്കെ ശുഭ് മാന്‍ ഗില്‍, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് എന്നിവരെ ലണ്ടനിലെ വീട്ടിലേക്ക് ക്ഷണിച്ച് വിരാട് കോഹ് ലി

രണ്ട് മണിക്കൂറോളം ചെലവഴിച്ചശേഷമാണ് താരങ്ങള്‍ മടങ്ങിയത്;

Update: 2025-06-17 10:51 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ശുഭ് മാന്‍ ഗില്‍, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് എന്നിവരെ ലണ്ടനിലെ വീട്ടിലേക്ക് ക്ഷണിച്ച് വിരാട് കോഹ് ലി. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ചയാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലന മത്സരം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഗില്‍, പന്ത്, സിറാജ് എന്നിവരെ കോഹ് ലി ലണ്ടനിലെ വീട്ടിലേക്ക് ക്ഷണിച്ചത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റേവ് സ്‌പോര്‍ട്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോഹ് ലിയുടെ വീട്ടിലെത്തിയ താരങ്ങള്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ചശേഷമാണ് മടങ്ങിയത്.

കൂടിക്കാഴ്ചയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കളിയില്‍ വിജയിക്കാനുള്ള തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാനാണ് കോഹ് ലി താരങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചതെന്നാണ് പലരും കരുതുന്നത്.

കഴിഞ്ഞ മാസമാണ് വിരാട് കോഹ് ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ വിരാട് കോഹ് ലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ താല്‍ക്കാലിക ക്യാപ്റ്റനാവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ സെലക്ടര്‍മാരും കോച്ച് ഗൗതം ഗംഭീറും ഇത് തള്ളിയതോടെയാണ് കോഹ് ലി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോഹ് ലിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ഈ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നു.

ഐപിഎല്ലിലെ വിജയകരമായ സീസണിന് ശേഷം കോഹ് ലി ഇപ്പോള്‍ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലാണ്. 36 കാരനായ കോഹ് ലിയുടെ അപ്രതീക്ഷിത വിരമിക്കല്‍ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു, നിര്‍ണായകമായ ഒരു പരമ്പര വരാനിരിക്കെ, കോഹ് ലിയെപ്പോലെ ഫിറ്റ് നസ് ഉള്ള ഒരാള്‍ വിരമിക്കുന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ പലരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

കോഹ് ലി വിരമിച്ചതോടെ ഇപ്പോള്‍ എല്ലാവരുടേയും പ്രതീക്ഷ പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ചുറ്റിപ്പറ്റിയായിരിക്കും. അതുകൊണ്ടുതന്നെ ഗില്‍ വലിയ സമ്മര്‍ദ്ദത്തിലായിരിക്കും. ഇംഗ്ലണ്ടില്‍ കളിച്ച പരിചയം ഗില്ലിനുണ്ട്, അത് അദ്ദേഹത്തെ സഹായിച്ചേക്കും. ഗില്ലിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ചും അഭ്യൂഹങ്ങളുണ്ട്.

ഗില്‍ ഓപ്പണര്‍ ആകും എന്നും കോഹ് ലിയുടെ നാലാം നമ്പര്‍ പൊസിഷനില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അഭ്യൂഹം. രോഹിത്തിന്റെയും കോഹ് ലിയുടെയും അഭാവത്തില്‍, പരമ്പര വിജയത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം ഗില്ലിനാണ്.

Similar News